ADVERTISEMENT

മൂന്നു പതിറ്റാണ്ടിലേറെ നീണ്ട അനുഭവസമ്പത്ത്. ഇന്ത്യയുടെ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ആദ്യ വനിതാ മേധാവിയായി നിയമിതയാകുമ്പോൾ സാമ്പത്തിക വിദഗ്ധ മാധബി പുരി ബുച്ചിന്റെ യോഗ്യത അതായിരുന്നു. അമേരിക്കൻ നിക്ഷേപ ഗവേഷണ സ്ഥാപനവും ഷോർട്ട്-സെല്ലർമാരുമായ ഹിൻഡെൻബെർഗ് റിസർച് വീണ്ടും കുടം തുറന്നപ്പോൾ ആരോപണപ്പുകയിൽ മൂടിയിരിക്കുകയാണു സെബി മേധാവി മാധബിയും ഭർത്താവ് ധാവൽ ബുച്ചും. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് മൊറീഷ്യസിലും ബെർമുഡയിലുമുള്ള 2 ഫണ്ടുകളിൽ മാധബിയും ധാവലും നടത്തിയ നിക്ഷേപത്തെച്ചൊല്ലിയാണു വിവാദം. നിക്ഷേപ സ്രോതസ്സ് ശമ്പളമാണെന്ന് അവകാശപ്പെടുന്ന ബുച്ച് ദമ്പതികളുടെ ആസ്തി 10 ദശലക്ഷം ഡോളറാണെന്നാണു ഹിൻഡൻബർഗ് പറയുന്നത്.

അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ടു ഹിൻഡൻബർഗ് ആദ്യ വെടി പൊട്ടിച്ചതു കഴിഞ്ഞ വർഷം ജനുവരി 24ന് ആയിരുന്നു. ഓഹരി വിലകൾ അന്യായമായി പെരുപ്പിച്ചും മറ്റും തട്ടിപ്പു നടത്തുന്നു എന്നായിരുന്നു ആരോപണം. 21,000 കോടിയോളം രൂപയുടെ സമാഹരണ ലക്ഷ്യവുമായി അദാനി എന്റർപ്രൈസസ് മൂലധന വിപണിയെ സമീപിക്കാനിരുന്നതിനു തൊട്ടുമുൻപായിരുന്നു ‘വെളിപ്പെടുത്തൽ’. ഇന്ത്യയിലെ ഓഹരി വിപണി തകർന്നു തരിപ്പണമായി. ആരോപണം അടിസ്ഥാനരഹിതമെന്നു വ്യക്തമാക്കിയിട്ടും വിപണിമൂല്യത്തിൽനിന്നു 8 ലക്ഷം കോടിയിലേറെ രൂപ അദാനി ഗ്രൂപ്പിനു നഷ്ടപ്പെട്ടു. മതിയാകാതെയാണ് സെബി മേധാവിയെയും അദാനി ഗ്രൂപ്പിനെയും ബന്ധിപ്പിച്ചു ഹിൻഡൻ‌ബർഗിന്റെ പുതിയ ആരോപണം. വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന മാധബി ആരാണ്? എങ്ങനെയാണ് അവർ ആരോപണ നിഴലിൽപ്പെട്ടത്?

∙ ചരിത്രം സൃഷ്ടിച്ച വനിതാ മേധാവി

ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽനിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും ഐഐഎം അഹമ്മദാബാദിൽനിന്ന് എംബിഎയും കരസ്ഥമാക്കിയ മാധബി, 2022 മാർച്ച് രണ്ടിനാണു സെബി ചെയർപഴ്‌സനായത്. സെബിയിൽ മാർക്കറ്റ് റഗുലേഷൻ, നിക്ഷേപ മാനേജ്‌മെന്റ് തുടങ്ങിയ പ്രധാന വകുപ്പുകൾക്കു മേൽനോട്ടം വഹിച്ചിരുന്ന മുഴുവൻ സമയ അംഗമായിരുന്നു. സെബി തലപ്പത്തെ പ്രഥമവനിത എന്നതിനൊപ്പം, ‌2002ന് ശേഷമുള്ള ആദ്യ ഐഎഎസ് ഇതര മേധാവിയും സ്വകാര്യ മേഖലയിലെ ആദ്യത്തെയാളുമാണു മാധബി. സെബിയുടെ മുഴുവൻ സമയ അംഗമായി സേവനമനുഷ്ഠിച്ച ഏക വനിതയുമാണ്. 56–ാം വയസ്സിൽ, സെബിയുടെ എക്കാലത്തെയും പ്രായം കുറഞ്ഞ മേധാവി എന്ന ക്രെഡിറ്റോടെ ആയിരുന്നു നിയമനം.

മാധബി പുരി ബുച്ച് ((PTI Photo/Kunal Patil)(PTI08_11_2024_000100A)
മാധബി പുരി ബുച്ച് ((PTI Photo/Kunal Patil)(PTI08_11_2024_000100A)

1966ൽ മഹാരാഷ്ട്രയിൽ ജനിച്ച മാധബി, മുംബൈ ഫോർട്ട് കോൺവെന്റ്, ഡൽഹി ജീസസ് ആൻഡ് മേരി കോൺവെന്റ് എന്നിവിടങ്ങളിലാണു സ്‌കൂൾ പഠനം പൂർത്തിയാക്കിയത്. കോർപറേറ്റ് മേഖലയിലായിരുന്ന പിതാവ് കമൽ പുരിയാണു സാമ്പത്തിക രംഗത്തേക്കു കൈപിടിച്ചത്. സെന്റ് സ്റ്റീഫൻസിലെയും അഹമ്മദാബാദ് ഐഐഎമ്മിലെയും പഠനം മികച്ച അടിത്തറ പാകി. യൂണിലിവറിലെ ഡയറക്ടർ ധാവൽ ബുച്ചിനെ 18–ാം വയസ്സിൽ പരിചയപ്പെട്ടു. 21–ാം വയസ്സിൽ ഇരുവരും വിവാഹിതരായി. ദമ്പതികൾക്ക് അഭയ് എന്നൊരു മകനുണ്ട്. തന്റെ വിജയത്തിൽ ഭർത്താവിനും മകനും വലിയ പങ്കുണ്ടെന്നു പറയുന്ന മാധബി, ഇരുവരെയും തന്റെ ശക്തിയായാണു വിശേഷിപ്പിക്കുന്നത്.

26/11 മുംബൈ ഭീകരാക്രമണത്തിൽനിന്നു രക്ഷപ്പെട്ടവരാണു മാധബിയും ധാവലും. യൂണിലിവർ യോഗത്തിൽ പങ്കെടുക്കാനെത്തിയ ധാവലിനൊപ്പം മാധബിയും താജ് മഹൽ പാലസ് ഹോട്ടലിൽ ഉള്ളപ്പോഴായിരുന്നു ഭീകരാക്രമണം. മനസ്സുറപ്പും ഭാഗ്യവുമാണ് അന്നു രക്ഷിച്ചെതന്ന് ഇരുവരും പറയുന്നു. 1989ൽ ഐസിഐസിഐയിൽ പ്രൊജക്ട് ഫിനാൻസ് അനലിസ്റ്റായാണു സാമ്പത്തിക രംഗത്തേക്കു മാധബി ചുവടുവച്ചത്. അവിടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വരെയായി. കെ.വി.കാമത്ത്, ചന്ദ കൊച്ചാർ എന്നിവരുൾപ്പെട്ട ടീമിന്റെ ഭാഗം. 2009നും 2011നും ഇടയിൽ ഐസിഐസിഐ ഗ്രൂപ്പിന്റെ ബ്രോക്കിങ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് വിഭാഗമായ ഐസിഐസിഐ സെക്യൂരിറ്റീസിന്റെ സിഇഒ ആയി.

മാനേജിങ് ഡയറക്ടറും സിഇഒയും ആയിരിക്കെയാണ് ഐസിഐസിഐ സെക്യൂരിറ്റീസിൽനിന്നു പടിയിറങ്ങിയത്. 2011ൽ ഐസിഐസിഐ വിട്ട് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഗ്രേറ്റർ പസിഫിക് ക്യാപിറ്റലിന്റെ സിംഗപ്പൂർ മേധാവിയായി. പിന്നീട് അഗോറ അഡ്വൈസറി പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചു. ഷാങ്ഹായിലെ ന്യൂ ഡവലപ്‌മെന്റ് ബാങ്കിന്റെ കൺസൾട്ടന്റായിരുന്നു. ഐഡിയ സെല്ലുലാർ, മാക്സ് ഹെൽത്ത്കെയർ, സെൻസാർ ടെക്നോളജീസ്, ഇന്നോവൻ ക്യാപിറ്റൽ, ഗാബെൽഹോൺ ഇൻവെസ്റ്റ്മെന്റ്സ് എന്നിവയിലും സുപ്രധാന ചുമതലകൾ നിർവഹിച്ചു.

∙ അദാനിയും മാധബിയും തമ്മിലെന്ത്?

ഹിൻഡൻബർഗ് ലക്ഷ്യമിട്ട അദാനി ഗ്രൂപ്പിനെതിരെ സെബി കാര്യമായ അന്വേഷണം നടത്താതിരുന്നത് അതിന്റെ മേധാവിക്ക് ആരോപണത്തിലുൾപ്പെട്ട വിദേശ കടലാസ് സ്ഥാപനങ്ങളിലുള്ള നിക്ഷേപമാണെന്നാണു പുതിയ ആരോപണം. കൃത്യമായ അന്വേഷണം നടത്തണമെന്നുണ്ടായിരുന്നെങ്കിൽ സെബി അധ്യക്ഷ സ്വന്തം മുഖത്തിനുനേരെ കണ്ണാടി പിടിച്ചാൽ മതിയായിരുന്നു. സെബിയുടെ നിയന്ത്രണപരിധിയിൽ ഇന്ത്യയിൽ തന്നെ ഒട്ടേറെ നിക്ഷേപ അവസരങ്ങളുള്ളപ്പോൾ, നാമമാത്രമായ ആസ്തികളുള്ള ഇത്തരം വിദേശഫണ്ടുകളിലാണു മാധബിയും ഭർത്താവും നിക്ഷേപം നടത്തിയത്. ഓഹരിമൂല്യവും വിപണിമൂല്യവും പെരുപ്പിച്ചുകാട്ടാൻ അടുപ്പമുള്ള വിദേശ കമ്പനികൾ വഴി അദാനി ഗ്രൂപ്പ് സ്വന്തം ഓഹരികൾ തന്നെ വൻതോതിൽ വാങ്ങിക്കൂട്ടിയെന്ന ആരോപണത്തിനു പിന്നാലെയാണു ഹിൻഡൻബർഗ് ആക്രമണം കടുപ്പിച്ചത്.

sebi

അദാനിക്കെതിരെ നടപടിയെടുക്കാതിരുന്ന സെബി, വിഷയം പുറത്തുകൊണ്ടുവന്ന ഹിൻഡൻബർഗിന് നോട്ടിസ് അയച്ചതിനും വിമർശനമുണ്ട്. മേധാവിക്കു സ്വന്തം താൽപര്യങ്ങളുള്ളപ്പോൾ നിഷ്പക്ഷമായ അന്വേഷണം നടത്താൻ സെബിക്കു കഴിയില്ലെന്നാണ് റിപ്പോർട്ടിലൂടെ ഹിൻഡൻബർഗ് ആരോപിക്കുന്നത്. ജിഡിഒഎഫ്, ഐപിഇ പ്ലസ് എന്നീ രണ്ട് വിദേശഫണ്ടുകളെച്ചൊല്ലിയാണു വിവാദം. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ദ്വീപായ ബെർമുഡയിലുള്ള ജിഡിഒഎഫ് (ഗ്ലോബൽ ഡൈനാമിക് ഓപ്പർച്യുനിറ്റീസ് ഫണ്ട്) സ്ഥാപനത്തിലാണ് ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ കമ്പനിയായ അദാനി ട്രാൻസ്മിഷൻ ഇന്ത്യ ലിമിറ്റഡ് (എടിഐഎൽ) നിക്ഷേപം നടത്തിയത്. അദാനി ട്രാൻസ്മിഷന്റെ പണം ജിഡിഒഎഫ് നിക്ഷേപിച്ചത് മൊറീഷ്യസിലുള്ള ഐപിഇ പ്ലസ് എന്ന ഫണ്ടിലാണ്. ഈ കമ്പനിയാണ് ഇന്ത്യൻ ഓഹരികളിൽ നിക്ഷേപം നടത്തിയത്. ഐപിഇ പ്ലസ് ഫണ്ടിന്റെ സ്ഥാപകൻ അനിൽ അഹുജ, അദാനി എന്റർപ്രൈസസിന്റെയും അദാനി പവറിന്റെയും ഡയറക്ടറായിരുന്നു.

മാധബി ബുച്ച്
മാധബി ബുച്ച്

ഐപിഇ പ്ലസ് ഫണ്ടിൽ മാധബിയും ധാവലും ചേർന്ന് ജോയിന്റ് അക്കൗണ്ട് തുറന്നത് 2015 ജൂൺ 5നാണെന്ന് തെളിയിക്കുന്ന രേഖയാണ് ഹിൻഡൻബർഗ് പുറത്തുവിട്ടത്. നിക്ഷേപത്തിന്റെ സ്രോതസ്സ് ശമ്പളമെന്നാണു കാണിച്ചത്. 2017ലാണ് മാധബി സെബിയിൽ അംഗമാകുന്നത്. ഐപിഇ പ്ലസ് ഫണ്ട് സ്ഥാപകൻ അനിൽ അഹുജ, ധാവലിന്റെ ബാല്യകാല സുഹൃത്തായിരുന്നതിനാലാണ് നിക്ഷേപം നടത്തിയതെന്നാണ് മാധബിയുടെ വിശദീകരണം. അദാനി ഗ്രൂപ്പിന്റെ ഏതെങ്കിലും കമ്പനിയിൽ നിക്ഷേപിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. 2018ൽ സെബി അംഗമായിരിക്കെ, ജിഡിഒഎഫ് ഫണ്ടിലെ പണം പിൻവലിക്കാനായി മാധബി വ്യക്തിഗത ഐഡിയിൽനിന്ന് അയച്ച മെയിലും പുറത്തുവന്നു. സെബിയിൽ അംഗമായിരിക്കെ അഗോറ എന്ന സിംഗപ്പൂർ കൺസൽറ്റിങ് സ്ഥാപനത്തിലും ഓഹരിയുണ്ടായിരുന്നു. 2022ൽ സെബി ചെയർപഴ്സനായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കകം ഈ ഓഹരികൾ ഭർത്താവിനു കൈമാറി. ധാവൽ ഡയറക്ടറായ ഇന്ത്യൻ കൺസൾറ്റിങ് കമ്പനി അഗോറ അഡ്വൈസറിയിൽ ഇപ്പോഴും മാധബിക്ക് ഓഹരിയുണ്ട്. സെബി അംഗമായിരുന്നപ്പോൾ മാധബിക്ക് ലഭിച്ചിരുന്ന ശമ്പളത്തേക്കാൾ നാലര മടങ്ങ് ഉയർന്ന തുകയാണു കമ്പനിയുടെ വരുമാനം.

∙ ‘ഞങ്ങളുടെ ജീവിതം തുറന്ന പുസ്തകം’

സെബി ചെയർപഴ്സനായിരിക്കെ, സ്ഥാപനത്തെ പരിഷ്കരിക്കാനും പ്രഫഷനലാക്കി കാര്യക്ഷമത കൂട്ടാനും മാധബി ശ്രമിച്ചെന്നു ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി. സഹാറ ഗ്രൂപ്പിനെതിരായ നിലപാടും ശ്രദ്ധേയമാണ്. നിയമങ്ങൾ ലംഘിച്ച് 14,000 കോടിയിലധികം രൂപ സഹാറ ഗ്രൂപ്പ് സമാഹരിച്ചെന്നു മാധബിയുടെ സമയത്താണ് 2018ൽ സെബി കണ്ടെത്തിയത്. 15 ശതമാനം പലിശയോടെ പണം തിരികെ നൽകാൻ കമ്പനിയോടും സുബ്രത റോയ് ഉൾപ്പെടെയുള്ള ഡയറക്ടർമാരോടും സെബി ഉത്തരവിട്ടു. ഇൻസൈഡർ ട്രേഡിങ്ങിനും സ്വകാര്യ വിവരങ്ങൾ പങ്കിടുന്നതിനും എതിരെ ഉറച്ച നടപടികൾ എടുത്തും മാധബി കയ്യടി നേടി.

ധാവൽ ബുച്ച് (Photo:LinkedIn/Dhaval Buch)
ധാവൽ ബുച്ച് (Photo:LinkedIn/Dhaval Buch)

മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദമുള്ള ധാവൽ ബുച്ച്, ഡൽഹി ഐഐടിയിലെ പൂർവ വിദ്യാർഥിയാണ്. ബ്ലാക്ക്‌സ്റ്റോണിലും അൽവാരസ് ആൻഡ് മാർസലിലും സീനിയർ ഉപദേഷ്ടാവ്, ഗിൽഡൻ ബോർഡിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ ചുമതലകളുണ്ട്. യൂണിലിവറിൽ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന അദ്ദേഹം കമ്പനിയുടെ ചീഫ് പ്രൊക്യൂർമെന്റ് ഓഫിസറായി. ഹിൻഡൻബർഗ് ആരോപങ്ങൾ തള്ളിയ മാധബിയും ധാവലും ജീവിതം തുറന്ന പുസ്തകമാണെന്നും അവകാശപ്പെട്ടു.

‘‘ഹിൻഡൻബർഗ് റിപ്പോർട്ടിൽ ഉന്നയിച്ചിട്ടുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളെയും പരാമർശങ്ങളെയും ശക്തമായി നിഷേധിക്കുന്നു. അവയിൽ യാതൊരു സത്യവുമില്ല. ഞങ്ങളുടെ ജീവിതവും സാമ്പത്തിക സ്ഥിതിയും തുറന്ന പുസ്തകമാണ്. ആവശ്യമായ എല്ലാ വിവരങ്ങളും വർഷങ്ങളായി സെബിക്ക് സമർപ്പിച്ചിട്ടുണ്ട്’’– ബുച്ച് ദമ്പതികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞവർഷം ഹിൻഡൻബർഗ് റിസർച് അദാനി ഗ്രൂപ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ കൃത്യമായി അന്വേഷിച്ചിരുന്നതായി സെബിയും അറിയിച്ചു. വ്യക്തിഗത താൽപര്യങ്ങൾ കൂടിക്കലരാതിരിക്കാൻ പല വിഷയങ്ങളിലും മേധാവി സ്വയം മാറിനിന്നിട്ടുണ്ടെന്നും സെബി വ്യക്തമാക്കി. ഹിൻഡൻബർഗ് വലയിൽ മാധബി കുരുങ്ങുമോ കുതറിപ്പോരുമോ എന്നറിയാൻ ഇനിയും കാത്തിരിക്കണം.

English Summary:

Hindenburg-Adani Report Controversy: Who is SEBI chief Madhabi Puri Buch?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com