ADVERTISEMENT

സ്വർണാഭരണ പ്രിയരെ ആശങ്കയിലാക്കി രാജ്യാന്തര വിപണിയിൽ സ്വർണ വില പുതിയ ഉയരത്തിൽ. 20 ഡോളറോളം ഉയർന്ന് ഔൺസിന് 2,524.98 ഡോളർ വരെയാണ് വില എത്തിയത്. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 2,521.61 ഡോളറിലാണ്. കഴിഞ്ഞ ശനിയാഴ്ച (ഓഗസ്റ്റ് 17) രേഖപ്പെടുത്തിയ 2,509 ഡോളർ എന്ന റെക്കോർഡ് ഇനി പഴങ്കഥ. രാജ്യാന്തര വില ഉയരുന്നത് കേരളത്തിലും വില കുതിക്കാൻ വഴിയൊരുക്കും. ശനിയാഴ്ച (ചിങ്ങം ഒന്ന്) രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ ഗ്രാമിന് 105 രൂപയും പവന് 840 രൂപയും ഒറ്റയടിക്ക് കൂടിയിരുന്നു. ജിഎസ്ടിയും ഹോൾമാർക്ക് ഫീസും പണിക്കൂലിയും കൂടിച്ചേരുമ്പോൾ വിലവർധന ഇതിലും അധികമാണ്. ഓണവും വിവാഹ സീസണും അടുത്തിരിക്കെയാണ് ഈ വിലക്കയറ്റമെന്നത് ഉപയോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ വലയ്ക്കും.

പലിശ കുറയ്ക്കാൻ യുഎസ്, കുതിക്കാൻ സ്വർണ വില

ലോകത്തെ ഒന്നാം നമ്പർ സാമ്പത്തികശക്തിയായ യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് (യുഎസ് ഫെഡ്) അടുത്ത മാസം അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയാണ് സ്വർണവില കുതിക്കാൻ മുഖ്യ കാരണം. കോവിഡിന് മുമ്പ് 0-0.25% ആയിരുന്ന പലിശനിരക്ക് യുഎസ് ഫെഡ് കഴിഞ്ഞ വർഷങ്ങളിൽ കുത്തനെ കൂട്ടി 5.25-5.50 ശതമാനമാക്കിയിരുന്നു. പണപ്പെരുപ്പം പരിധി വിട്ട പശ്ചാത്തലത്തിലായിരുന്നു ഇത്.

Image Credits:  Vinayak Jagtap/Istockphoto.com
Image Credits: Vinayak Jagtap/Istockphoto.com

പണപ്പെരുപ്പം നിലവിൽ മൂന്നു ശതമാനത്തിനു താഴെയായതോടെയാണ് പലിശ കുറയ്ക്കാനുള്ള സാധ്യതയൊരുങ്ങിയത്. അടിസ്ഥാന നിരക്ക് 0.25% താഴ്ത്തി 5.00-5.25 ശതമാനമാക്കിയേക്കും. നാളെ പുറത്തുവരുന്ന, യുഎസ് ഫെഡിന്റെ ജൂലൈയിലെ പണനയ യോഗത്തിന്റെ മിനിറ്റ്സും ജാക്സൺ ഹോൾ സിംപോസിയത്തിൽ യുഎസ് ഫെഡ് ചെയർമാൻ ജെറോം പവൽ വെള്ളിയാഴ്ച നടത്തുന്ന പ്രഭാഷണവും ഇതു സംബന്ധിച്ച സൂചന നൽകിയേക്കും.

സ്വർണവും പലിശയും തമ്മിലെന്ത്?

യുഎസ് ഫെഡ് പലിശ കുറച്ചാൽ അത് യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളെ (ട്രഷറി ബോണ്ട്) അനാകർഷകമാക്കും. പലിശ കുറയുന്നതിന് ആനുപാതികമായി ബോണ്ടിൽ നിന്നുള്ള ആദായനിരക്കും (ബോണ്ട് യീൽഡ്) കുറയുമെന്നതാണ് കാരണം. ഡോളറും ദുർബലമാകും. ഇത് ഫലത്തിൽ, സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാൻ വഴിവയ്ക്കും. സ്വർണ വിലയും വർധിക്കും. കഴിഞ്ഞ മേയിൽ 4.619 ശതമാനമായിരുന്ന യുഎസ് സർക്കാരിന്റെ 10-വർഷ ട്രഷറി ബോണ്ട് യീൽഡ് ഇപ്പോഴുള്ളത് 3.875 ശതമാനമെന്ന ദുർബലാവസ്ഥയിലാണ്. യൂറോ, യെൻ, പൗണ്ട് തുടങ്ങിയ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡെക്സ് ജൂണിൽ 106.05 എന്ന ശക്തമായ നിലയിലായിരുന്നു; ഇപ്പോൾ 101.83ലും.

സ്വർണം വാരിക്കൂട്ടി കേന്ദ്ര ബാങ്കുകളും

ഇന്ത്യയുടെ റിസർവ് ബാങ്കും പോളണ്ടിന്റെ കേന്ദ്രബാങ്കായ നാഷനൽ ബാങ്ക് ഓഫ് പോളണ്ടും ഉൾപ്പെടെ നിരവധി കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടി കരുതൽ ശേഖരം ഉയർത്തുന്നതും വില കൂടാനിടയാക്കുന്നു. മധ്യേഷ്യയിലെ ഇസ്രയേൽ-ഹമാസ്, യൂറോപ്പിലെ യുക്രെയ്ൻ-റഷ്യ സംഘർഷങ്ങൾക്ക് അയവില്ലാത്തത് ആഗോള സമ്പദ്‍വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രബാങ്കുകൾ സുരക്ഷിത നിക്ഷേപമെന്നോണം കരുതൽ വിദേശ നാണ്യശേഖരത്തിലേക്ക് കറൻസികൾക്ക് പകരം സ്വർണം വൻതോതിൽ വാങ്ങിക്കൂട്ടുന്നത്. ഭൗമരാഷ്ട്രീയ സംഘർ‌ഷ സാഹചര്യങ്ങളിൽ കറൻസികളുടെ മൂല്യത്തകർച്ചയ്ക്ക് സാധ്യതയേറെയാണ്. അതേസമയം, ഇത്തരം സാഹചര്യങ്ങളിൽ സുരക്ഷിത നിക്ഷേപം എന്ന പെരുമ സ്വർണത്തിനുണ്ടുതാനും. റിസർവ് ബാങ്കും നാഷനൽ ബാങ്ക് ഓഫ് പോളണ്ടും 19 ടണ്ണോളം സ്വർണമാണ് കഴിഞ്ഞ പാദത്തിൽ മാത്രം വാങ്ങിക്കൂട്ടിയത്.

Image : iStock/Kira88
Image : iStock/Kira88

തൽക്കാലം രക്ഷയായി രൂപ; കേരളത്തിൽ വില എങ്ങോട്ട്?

രാജ്യാന്തര വില ഔൺസിന് 20 ഡോളറിലധികം ഉയർന്നാൽ കേരളത്തിൽ ഗ്രാമിന് 40 രൂപ കൂടേണ്ടതാണെന്ന് വ്യാപാരികൾ പറയുന്നു. അതായത്, രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് ഇന്ന് ഉച്ചയ്ക്കു ശേഷം കേരളത്തിൽ ഗ്രാമിന് ഏകദേശം 40 രൂപയും പവന് 320 രൂപയും കൂടേണ്ടതായിരുന്നു. എന്നാൽ, ഡോളറിനെതിരെ രൂപയുടെ മൂല്യം 0.10% മെച്ചപ്പെട്ട് 83.78 ലേക്ക് കയറിയതോടെ ഈ വിലവർധന ഒഴിവായി. ഇതുപക്ഷേ, താൽകാലിക ആശ്വാസമാണ്. രാജ്യാന്തര വില കൂടുതൽ ഉയർന്നാൽ കേരളത്തിലും വില കുതിക്കുമെന്ന് വ്യാപാരികൾ പറയുന്നു.

English Summary:

Gold Prices Soar to Record Highs, Jewelry Lovers Feel the Pinch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com