ADVERTISEMENT

തിരുവനന്തപുരം∙ സംരക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ സംവിധായകൻ രഞ്ജിത്തിനെ സർക്കാരും കൈവിട്ടു. പ്രഗത്ഭനായ സംവിധായകനെന്നു വിശേഷിപ്പിച്ച സാംസ്കാരിക മന്ത്രിയും അഭിപ്രായം മാറ്റി. അമ്മ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദീഖ് ഒഴിഞ്ഞതോടെ, നീണ്ടുപോകുകയായിരുന്ന രഞ്ജിത്തിന്റെ രാജി നടപടികൾക്കും വേഗമേറി.

‘പാലേരിമാണിക്യം’ സിനിമയിൽ അഭിനയിക്കാൻ വിളിച്ചു വരുത്തിയതിനുശേഷമാണു രഞ്ജിത്ത് അപമര്യാദയായി പെരുമാറിയതെന്നാണു ബംഗാളി നടി ശ്രീലേഖ മിത്ര ആരോപിച്ചത്. നടിയുടെ പരാതി എഴുതി വാങ്ങി കേസെടുത്തു നടപടികള്‍ സ്വീകരിക്കുക എന്നതാണു സര്‍ക്കാരിനു മുന്നില്‍ ഇനിയുള്ള വഴി. സംഭവത്തിന്റെ വിശദാംശങ്ങൾ തേടി കേരള പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല എന്നാണു നടി മാധ്യമങ്ങളോടു പറഞ്ഞത്. കേസെടുക്കാൻ തീരുമാനിച്ചാൽ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. മൊഴിയുടെ നിയമപരമായ നിലനിൽപ്പ് പരിശോധിച്ചശേഷമേ തുടർനടപടികൾ സാധ്യമാകൂ. പീഡനം ഉണ്ടായിട്ടില്ലെന്നു നടി വ്യക്തമാക്കിയിട്ടുണ്ട്. ശരീരത്തിൽ സ്പർശിച്ചു എന്നാണ് ആരോപണം. സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവരുടെയും നടി പരാതി പറഞ്ഞവരുടെയും മൊഴി രേഖപ്പെടുത്തേണ്ടിവരും. 

ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റതു മുതല്‍ ഇതുവരെയുണ്ടായ വിവാദങ്ങളെല്ലാം സംസ്ഥാന സര്‍ക്കാരിന്റെയും മന്ത്രി സജി ചെറിയാന്റെയും പിന്തുണയോടെ മറികടന്ന രഞ്ജിത്തിനു നടിയുടെ വെളിപ്പെടുത്തലില്‍ മുറിവേറ്റു. സർക്കാരിനു സംരക്ഷിക്കാൻ കഴിയാത്ത തരത്തിൽ ഇടതു മുന്നണിയിൽത്തന്നെ പ്രതിഷേധം ഉയർന്നു. രഞ്ജിത്തിന്റെ പെരുമാറ്റത്തിനെതിരെ സിപിഎമ്മിലും വിമര്‍ശനം ഉയർന്നതോടെ രഞ്ജിത്തിനെ പിന്തുണയ്ക്കുന്ന നിലപാടിൽ മന്ത്രി സജി ചെറിയാന്‍ ഇന്നലെ വൈകിട്ടോടെ മാറ്റം വരുത്തി. തന്റെ വാക്കുകളെ മാധ്യമങ്ങൾ വളച്ചൊടിച്ചതായാണ് ഇന്നു മന്ത്രി പ്രതികരിച്ചത്. ചലച്ചിത്ര മേഖലയിലെ ഇടതുപക്ഷ അനുഭാവികളില്‍നിന്നും ശക്തമായ എതിര്‍പ്പുയര്‍ന്നതും മാറിച്ചിന്തിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കി.

രഞ്ജിത് രാജിസന്നദ്ധത സർക്കാരിനെ അറിയിച്ചു എന്നാണു സാംസ്കാരിക മന്ത്രി പറഞ്ഞത്. ഇന്നലെ മുതൽ സർക്കാർ പ്രതിനിധികൾ രഞ്ജിത്തുമായി സംസാരിച്ചിരുന്നു. സർക്കാർ പറഞ്ഞാൽ രാജിവയ്ക്കാം എന്ന നിലപാടിലായിരുന്നു രഞ്ജിത്. പിന്നീട് സർക്കാരുമായി ചർച്ച ചെയ്തശേഷം രഞ്ജിത് രാജിവയ്ക്കുകയായിരുന്നു. നേരത്തേ ആരോപണങ്ങളിൽ ഉൾപ്പെട്ടപ്പോഴെല്ലാം സർക്കാർ രഞ്ജിത്തിനെ സംരക്ഷിച്ചിരുന്നു. ഡിസംബറിൽ നടക്കുന്ന ചലച്ചിത്രമേളയിൽ ഉയർന്നേക്കാവുന്ന പ്രതിഷേധങ്ങൾ രഞ്ജിത് രാജിവച്ചതോടെ ഒരു പരിധി വരെ ഒഴിവാക്കാനായി.

English Summary:

Director Ranjith abandoned by government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com