ADVERTISEMENT

കൊച്ചി∙ സംവിധായകൻ വി.കെ.പ്രകാശിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി യുവകഥാകാരി. കഥ കേൾക്കാൾ വിളിച്ചുവരുത്തിയശേഷം ലൈംഗികമായി ഉപദ്രവിച്ചെന്നാണ് യുവതിയുടെ പരാതി. കഥ കേൾക്കാതെ ചുംബിക്കാനും കിടക്കയിലേക്ക് തള്ളിയിടാനും ശ്രമിച്ചു. എതിർത്തപ്പോൾ വി.കെ.പ്രകാശ് ഹോട്ടൽമുറിയിൽനിന്ന് ഇറങ്ങിപ്പോയി. അതിക്രമം പുറത്തുപറയാതിരിക്കാൻ പതിനായിരം രൂപ അക്കൗണ്ടിലേക്ക് അയച്ചു. വി.കെ.പ്രകാശിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും യുവകഥാകാരി പറഞ്ഞു. 

‘‘2022 ഏപ്രിൽ നാലിന് രാത്രിയാണ് ഇതു സംഭവിക്കുന്നത്. ഒരു കഥ പറയുന്നതുമായി ബന്ധപ്പെട്ടാണ് വി.കെ.പ്രകാശിനെ ബന്ധപ്പെടുന്നത്. വാട്സാപ്പിൽ കഥയുടെ ത്രഡ് അയച്ചുകൊടുത്തതിനു പിന്നാലെ കഥ കേൾക്കാനായി കൊല്ലത്തേയ്ക്ക് വരാൻ ആവശ്യപ്പെട്ടു. കൊച്ചിയിൽനിന്ന് എത്താൻ ബുദ്ധിമുട്ടാണെന്ന് അറിയിച്ചെങ്കിലും കഥ ഇഷ്ടപ്പെട്ടെന്നും സിനിമയാക്കുമെന്ന് ഉറപ്പുനൽകിയതിനാലും കൊല്ലത്തേയ്ക്കു പോയി. അവിടെ ഹോട്ടലിൽ രണ്ടു മുറി ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. എന്റെ മുറിയിലേക്ക് വി.കെ.പ്രകാശ് രാത്രി വന്നു. കഥ പറഞ്ഞുതുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ ഡ്രിങ്ക്സ് ഓഫർ ചെയ്തു. 

പിന്നീട് അഭിനയിക്കാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ചു. താൽപര്യമില്ലെന്ന് പറഞ്ഞെങ്കിലും ഒരു രംഗം അഭിനയിച്ചു കാണിച്ചു തരാം അതുപോലെ ചെയ്താൽ മതിയെന്ന് പറഞ്ഞാണ് ശരീരത്തിൽ സ്പർശിക്കാൻ തുടങ്ങിയത്. വളരെ ഇന്റിമേറ്റായ രംഗമാണ് അദ്ദേഹം വിശദീകരിച്ചത്. പിന്നാലെ ശരീരത്തിൽ വിവിധയിടങ്ങളിൽ സ്പർശിക്കാനും ചുംബിക്കാനും തുടങ്ങി. കഥ കേൾക്കാൻ താൽപര്യമില്ലെന്ന് അപ്പോൾ മനസ്സിലായി. ഞാൻ എതിർക്കുകയും കഥ കേൾക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അപ്പോൾ തന്റെ മുറിയിലേക്ക് വരാനും ബാക്കി കഥ അവിടെയിരുന്നു പറയാമെന്നും വി.കെ.പ്രകാശ് പറഞ്ഞു. എനിക്ക് താൽപര്യമില്ലെന്നും നിങ്ങൾ എറണാകുളത്ത് വരുമ്പോൾ പറയണമെന്നും ഞാൻ പറഞ്ഞു. വന്ന കാര്യം നടക്കില്ലെന്ന് മനസ്സിലായതോടെ ആൾ പോയി. പിന്നാലെ ഞാനും അവിടെനിന്നു പോയി.

പിറ്റേ ദിവസം രാവിലെ ഉറങ്ങിയെഴുന്നേറ്റപ്പോൾ ആളുടെ കുറേ മിസ്ഡ് കോൾ കണ്ടു. തിരിച്ചുവിളിച്ചപ്പോൾ സംഭവിച്ചതിനെല്ലാം ക്ഷമ പറഞ്ഞു. കുറേ സോറി പറയുകയും എന്തു വേണേലും ആവശ്യപ്പെടാനും പറഞ്ഞു. ഒന്നും വേണ്ട കുഴപ്പമില്ലെന്ന് പറഞ്ഞപ്പോൾ ‍ഡ്രൈവറുടെയോ മറ്റോ അക്കൗണ്ടിൽനിന്നു പതിനായിരം രൂപ അയച്ചു തന്നു. ഇതിനു ശേഷം പരസ്പരം ബന്ധപ്പെട്ടിട്ടില്ല.’’– യുവ കഥാകാരി പറഞ്ഞു. സിനിമാ മേഖലയിൽ നടക്കുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ വന്നതുകൊണ്ടാണ് ഇപ്പോൾ ഇതു പറയുന്നതെന്നും യുവതി പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അവർ വ്യക്തമാക്കി.

English Summary:

Sexual Harassment Allegations Against Director V.K. Prakash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com