ADVERTISEMENT

കൊൽക്കത്ത∙ ആർ.ജി.കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ബിജെപി ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദ് ബംഗാളിൽ തുടങ്ങി. ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്നവർക്കു നേരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ബന്ദ്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ബന്ദ്. ആശുപത്രികൾ, പൊതുഗതാഗതം, റെയിൽ സർവീസ്, വൈദ്യുതി തുടങ്ങിയ അവശ്യസംവിധാനങ്ങൾ തടസമില്ലാതെ പ്രവർത്തിക്കുമെന്നും ബിജെപി ബംഗാൾ പ്രസിഡന്റ് സുകന്ദ മജുംദാർ പറഞ്ഞു.

അതേസമയം, ബന്ദ് പരാജയപ്പെടുത്താൻ ആളുകൾ പുറത്തിറങ്ങണമെന്നും കടകൾ തുറക്കണമെന്നും തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. ബന്ദ് ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്ന് ബംഗാൾ സർക്കാർ അറിയിച്ചു.

ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളുടെ നേതൃത്വത്തിൽ ബംഗാൾ സെക്രട്ടേറിയറ്റിലേക്ക് നടന്ന റാലി കഴിഞ്ഞദിവസം സംഘർഷത്തിൽ കലാശിച്ചിരുന്നു. പലയിടങ്ങളിലും പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. വിദ്യാർഥികൾക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്തു. ഏതാനും വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രക്ഷോഭത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തിയതിൽ പ്രതിഷേധിച്ചും വിദ്യാർഥികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടും സുകന്ദയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും പൊലീസ് തടഞ്ഞിരുന്നു. ഇതേത്തുടർന്നാണ് ബിജെപി ബന്ദ് പ്രഖ്യാപിച്ചത്.

English Summary:

BJP's Bengal Strike Call After Police Action On March Over Kolkata Horror

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com