ADVERTISEMENT

തിരുവനന്തപുരം∙ നടൻ സിദ്ദിഖിനെതിരെ യുവനടി നൽകിയ പീഡന പരാതിയിൽ പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. നടിയുടെ പരാതിയിൽ പറഞ്ഞ കാലയളവിൽ സിദ്ദിഖ് മാസ്കറ്റ് ഹോട്ടലിൽ താമസിച്ചിരുന്നു എന്നതിനു പൊലീസിനു തെളിവു ലഭിച്ചു. 2016 ജനുവരി 28നാണ് സിദ്ദിഖ് മുറിയെടുത്തതെന്നു ഹോട്ടൽ രേഖകളിലുണ്ട്. സിദ്ദിഖ് ഹോട്ടലിലുണ്ടായിരുന്നതായി പരാതിക്കാരി പൊലീസിനോടു പറഞ്ഞതും ഇതേ കാലയളവായിരുന്നു.

ജനുവരിയിലോ ഫെബ്രുവരിയിലോ പീഡനം നടന്നെന്നായിരുന്നു പരാതിക്കാരി പറഞ്ഞത്. സിദ്ദിഖ് മുറിയെടുത്തതിന്റെ രേഖ, നടി ഹോട്ടലിലെ സന്ദർശക റജിസ്റ്ററിൽ രേഖപ്പെടുത്തിയ വിവരങ്ങൾ, സിനിമയുടെ പ്രിവ്യൂ നടന്നതിന്റെ രേഖകൾ തുടങ്ങിയവയാണു പൊലീസ് ശേഖരിച്ചത്. 

അക്കാലത്ത് ഹോട്ടലിലുണ്ടായിരുന്ന ജീവനക്കാരുടെയും പരാതിക്കാരിയുടെ മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തി. ഡ്രൈവർമാർ, പ്രിവ്യൂവിൽ പങ്കെടുത്തവർ തുടങ്ങിയവരുടെ മൊഴിയും രേഖപ്പെടുത്തും. 2016 ജനുവരി 28നാണ് സിനിമയുടെ പ്രിവ്യൂ നിള തിയറ്ററിൽ നടന്നത്. അതേ ദിവസമാണ് നടൻ സിദ്ദിഖ് മാസ്കറ്റ് ഹോട്ടലിൽ താമസിച്ചതും. പ്രിവ്യൂ നടന്ന ദിവസം യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണു പരാതി.

ജനുവരി, ഫെബ്രുവരി മാസത്തിലെ താമസക്കാരുടെ വിവരങ്ങൾ രേഖാമൂലം കൈമാറാൻ പൊലീസ് ഹോട്ടൽ അധികൃതരോടു നിർദേശിച്ചു. സന്ദർശക റജിസ്റ്ററിൽ ഒപ്പിട്ടശേഷം ഒന്നാം നിലയിലെ സിദ്ദിഖിന്റെ മുറിയിലേക്കു പോയെന്നാണു യുവതിയുടെ മൊഴി. റജിസ്റ്ററിന്റെ പകർപ്പ് കെടിഡിസി ആസ്ഥാനത്താണെന്നാണ് ഹോട്ടൽ അധികൃതർ പറഞ്ഞത്. റജിസ്റ്റർ പൊലീസ് പരിശോധിക്കും. ഹോട്ടലിൽവച്ച് നടിയെ കണ്ടിട്ടില്ലെന്നായിരുന്നു സിദ്ദിഖിന്റെ വാദം. ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ സിദ്ദിഖ് ഡിജിപിക്ക് പരാതിയും നൽകിയിരുന്നു.

സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 376, 506 വകുപ്പുകൾ അനുസരിച്ചാണ് കേസ്. ആരോപണം ഉയർന്നതിനെ തുടർന്ന് ‘അമ്മ’ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു. നടൻ സിദ്ദിഖ് ഉപദ്രവിച്ചെന്നും പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽനിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു നടിയുടെ ആരോപണം.

‘‘പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി ബന്ധപ്പെട്ടിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്കറ്റ് ഹോട്ടലിൽ ചർച്ചയ്ക്കു വിളിച്ചു. അന്ന് എനിക്ക് 21 വയസ്സാണ്. അവിടെ ചെന്നപ്പോഴാണു ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു’’ – നടി പറഞ്ഞു.

English Summary:

Actor Siddique Faces Sexual Assault Allegations, Police Investigate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com