ADVERTISEMENT

തിരുവനന്തപുരം∙ മറ്റെല്ലാ മേഖലയിലുമെന്ന പോലെ ചലച്ചിത്ര മേഖലയിലും അനീതിയുണ്ടെന്ന് നടി കനി കുസൃതി. മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അവർ. കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടീനടന്മാരായ കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം, ആനന്ദ് സ്വാമി, അസീസ് നെടുമങ്ങാട്, ഹൃദു ഹരൂൺ എന്നിവരാണ് കോൺക്ലേവിൽ പങ്കെടുത്തത്. 

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യത്തിന് കനി നൽകിയ മറുപടി ഇങ്ങനെ: വിമൻ ഇൻ സിനിമാ കലക്ടീവിനെപ്പറ്റി (ഡബ്ല്യുസിസി) പറയുമ്പോൾ അതിലാകെ മിടുക്കികളാണ് എന്നു പറയാൻ തോന്നുന്നു. എനിക്ക് എല്ലാം എന്റെ വീട്ടിൽ പറയാൻ സാധിക്കുമായിരുന്നു. എന്നാൽ ചില കാര്യങ്ങൾ ശരിയാണോ തെറ്റാണോ എന്നു പറയാൻ സഹായിക്കുന്ന ഒരാൾ ഉണ്ടായിരുന്നെങ്കിലെന്ന് പലരും സിനിമാമേഖലയില്‍ ആഗ്രഹിച്ചിട്ടുണ്ടാകാം. അതിനൊരു ധൈര്യമാണ് ഇപ്പോൾ ഡബ്ല്യുസിസിയിലൂടെ ലഭിച്ചിരിക്കുന്നത്. 

സിനിമയിൽ ചില ജോലികൾ ചെയ്യുന്നവർക്കു മാത്രമാണ് മണിക്കൂറിന്റെ അടിസ്ഥാനത്തിൽ പ്രതിഫലം. അത് താരങ്ങളുടെ ‘മാർക്കറ്റ് വാല്യു’ അടിസ്ഥാനമാക്കിയാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ സിനിമയിലേക്കിറങ്ങേണ്ട ഒട്ടേറെ പണമാണ് ആ വഴിക്ക് പോകുന്നത്. അതിനാൽത്തന്നെ, പലരുടെയും മാർക്കറ്റ് വാല്യു അനുസരിച്ചുള്ള പ്രതിഫലത്തിന് ഒരു നിശ്ചിത മാർജിൻ വയ്ക്കണം. ഡബ്ല്യുസിസിയുടെതന്നെ ഒരു യോഗത്തിൽ ഒരു വനിതാ അസി. ഡയറ്കടർ പറഞ്ഞത്, രണ്ടു വർഷമായിട്ടും 50,000 രൂപയാണ് ആകെ കിട്ടിയതെന്നാണ്. ഇത്തരം അനീതികൾ തടയാൻ ഒരു സർക്കാർനയംതന്നെ വേണം. അതിലൊരു സുതാര്യത വേണം. 

manorama-news-conclave10
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. ചിത്രം: മനോരമ
manorama-news-conclave8
മനോരമ ന്യൂസ് കോൺക്ലേവിൽ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി
manorama-news-conclave4
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു എന്നിവർക്കൊപ്പം സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
manorama-news-conclave9
മനോരമ ന്യൂസ് കോൺക്ലേവിൽ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി
manorama-news-conclave7
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവിനൊപ്പം
manorama-news-conclave10
manorama-news-conclave8
manorama-news-conclave4
manorama-news-conclave9
manorama-news-conclave7

പ്രതിഫലം മാത്രമല്ല, സിനിമയിലെ ചൂഷണങ്ങൾക്കെതിരെയാണെങ്കിലും, അത് എന്താണെന്നു കേൾക്കാനും എങ്ങനെ പരിഹരിക്കാമെന്ന് തീരുമാനിക്കാനും എല്ലാവരും ഒരുമിച്ചിരിക്കണം. മറ്റു പല മേഖലകളിലെയും പോലെ ഒരുപാട് അനീതിയുള്ള മേഖലയാണ് സിനിമയും. ഡബ്ല്യുസിസിക്ക് എന്നെ ആവശ്യമുള്ള സമയത്ത് ഞാനതിൽ അംഗമായിരുന്നു. വ്യക്തിപരമായി ഒരു സംഘടനയിൽ മുഴുവൻ സമയവും നിൽക്കാൻ ആഗ്രഹിക്കാത്ത ആളാണ് ഞാൻ. പൂർണമായും അതിന്റെ ഭാഗമാകാൻ, ഡെഡിക്കേറ്റഡായി നിൽക്കാൻ സാധിക്കാത്തതിനാലാണ് ‘അമ്മ’യിലും അംഗമാകാത്തതെന്നും കനി കുസൃതി പറഞ്ഞു.

കാൻ പുരസ്കാരം പ്രഖ്യാപിക്കുമ്പോഴും അത് വാങ്ങാൻ പോകുമ്പോഴും മനസ്സിൽ വന്നത് ഇന്ത്യയിലെ ചലച്ചിത്രമേഖലയിൽ ഒരു പ്രോജക്ട് നടപ്പാക്കാൻ കഷ്ടപ്പെടുന്ന വനിതകളെയാണെന്നും കനി പറഞ്ഞു. കനിക്കാണ് പുരസ്കാരം ലഭിച്ചതെങ്കിലും അത് ഇത്തരത്തില്‍ കഷ്ടപ്പെടുന്ന എല്ലാ ഇന്ത്യൻ വനിതകൾക്കുമുള്ള പുരസ്കാരമായാണു തോന്നിയത്. ഏറെ സമയമെടുത്ത്, കഷ്ടപ്പെട്ടാണ് പായൽ കപാഡിയ പോലും ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമ പൂർത്തിയാക്കിയത്. സിനിമയിൽ ഒരു ‘സ്റ്റാർ’ ഉണ്ടായേ പറ്റൂ എന്ന പ്രശ്നം പോലും പല വനിതാ സംവിധായകരും നേരിടുന്നുണ്ട്. പലർക്കും കാൻ പുരസ്കാരത്തിലൂടെ കൂടുതൽ ധൈര്യം കിട്ടട്ടെയെന്നും കനി ആശംസിച്ചു.

∙ ‘അഭിനന്ദനമുണ്ട്, അവസരം കുറവ്’

ഈ കഥാപാത്രം എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച തരത്തിലുള്ള കഥാപാത്രങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് നടി ദിവ്യ പ്രഭ പറഞ്ഞു. കാനിൽ പുരസ്കാരം നേടിയതിനു ശേഷം എല്ലാവരും വിളിച്ച് അഭിനന്ദിക്കുന്നുണ്ട്. പുരസ്കാരം ലഭിച്ചതിലൂടെ അവസരം കൂടുന്നതായി തോന്നുന്നില്ല. ആഗ്രഹിക്കുന്ന തരം കഥാപാത്രങ്ങള്‍ വരുന്നില്ല. വരുന്ന റോളുകളിൽനിന്ന് തിരഞ്ഞെടുക്കാം എന്നു മാത്രം. അവസരങ്ങളൊന്നും വരുന്നില്ല എന്നാലിത് ചെയ്യാം എന്നു കരുതി ചെയ്തവയുമുണ്ട്. ഇൻഡിപെൻഡന്റ് സിനിമയുടെ മാത്രം ഭാഗമാണ് ഞാനെന്നാണ് പലരും കരുതിയിട്ടുള്ളതെന്നു തോന്നുന്നു. അതിനാൽത്തന്നെ വാണിജ്യ സിനിമകളിൽനിന്ന് അധികം വിളികളൊന്നും വരുന്നില്ല– ദിവ്യപ്രഭ പറഞ്ഞു.

∙ ‘തമിഴിലും വേണം വനിതകളേറെ’

പാ രഞ്ജിത്തിനു മുൻപും ശേഷവും എന്ന നിലയിൽ തമിഴിലെ മാറ്റത്തെ കാണാമെന്ന് നടൻ ആനന്ദ് സ്വാമി. പൊലീസ്, കോടതി സീനുകളിൽ അംബേദ്കറുടെ ചിത്രം വെറുതെയൊന്നു കാണിച്ച് പോകുന്നതായിരുന്നു നേരത്തേയുള്ള രീതി. എന്നാൽ അംബേദ്കറിന്റെ ചിത്രം എടുത്തു കാണിക്കുകയായിരുന്നു പാ രഞ്ജിത്ത്. അതിലൊരു രാഷ്ട്രീയമുണ്ടെന്ന് പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തു. അതിന്റെ പ്രധാന്യം മനസ്സിലാക്കിക്കൊടുത്തു. അത്തരം വിഷയങ്ങളിൽ സിനിമയെടുത്തു. ആണുങ്ങൾ അധികമായിരിക്കുന്ന മേഖലയാണ് തമിഴ് സിനിമ. അതിനു മാറ്റം വരണം. കൂടുതൽ വനിതകൾ വരണം– അദ്ദേഹം പറഞ്ഞു.

∙ ‘പേടിയോടെ ഓരോ ചുവടും’

ഒരാളുടെ വീഴ്ചയാണ് മറ്റൊരാളുടെ കോമഡി. മുൻപ് നിറത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലുമൊക്കെയുള്ള കോമഡികളിൽ ചിരിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് അത്തരം കാര്യങ്ങളിൽ പേടിയുണ്ട്. ഓരോ ചുവടും സൂക്ഷിച്ചാണ് വയ്ക്കുന്നത്. അത് നല്ലൊരു മാറ്റമാണെന്ന് അസീസ് നെടുമങ്ങാട്. ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റി’ൽ അഭിനയിക്കുമ്പോൾ ഭാഷയുടെ കാര്യത്തില്‍ ടെൻഷനുണ്ടായിരുന്നു. ‘ദിവ്യപ്രഭയും കനിയും രാവിലെ ഒരു ഗുഡ് മോണിങ് പറയും പിന്നെ കാണില്ല’ എന്നും തമാശരൂപേണ അസീസ് പറഞ്ഞു.

എന്നാൽ അസീസിക്ക എല്ലാം കൃത്യമായി മനസ്സിലാക്കി ചെയ്യുന്നുണ്ടായിരുന്നുവെന്ന് കനിയുടെ കമന്റ്. ചിത്രത്തിൽ ഏറ്റവും കുറവ് റിഹേഴ്സലെടുത്തത് അസീസ് ആണ്. എന്നിട്ടും 40 ടേക്ക് വരെ പോയ അവസരങ്ങളുണ്ടായി. മലയാളത്തിൽ രണ്ടും മൂന്നും സീനുകളൊക്കെ ഒരു ദിവസം എടുക്കുമ്പോൾ പായൽ ഒരു സീന്‍ മാത്രം എടുത്ത ദിവസങ്ങളുണ്ടായിട്ടുണ്ട്. ഒട്ടേറെ ടേക്കുകളെടുത്താലും എല്ലാവരുടെയും ഫസ്റ്റ് ടേക്ക് ആണ് സിനിമയിലേക്ക് എടുത്തതെന്ന് പായൽ പിന്നീട് പറഞ്ഞെന്നും കനി ചൂണ്ടിക്കാട്ടി.

ശരിക്കും സ്കൂൾ പോലെയായിരുന്നു പായലിന്റെ പരിശീലനങ്ങളെന്ന് നടൻ ഹൃദു ഹാറൂൺ പറഞ്ഞു. അടുത്ത സിനിമയിലേക്ക് പോയപ്പോൾ ഇത് ഏറെ സഹായിച്ചു. ഓഡിഷൻ കഴിഞ്ഞ് മൂന്നു മാസം വരെ കാത്തിരുന്നിട്ടാണ് ഓൾ വി ഇമേജിൻ ആസ് ലൈറ്റിന്റെ സെറ്റിലെത്തിയത്. ഒട്ടേറെ പരിശീലനങ്ങളും വർക്‌ഷോപ്പുകളുമുണ്ടായിരുന്നു. അതു കാരണം സെറ്റിൽ കുറച്ച് തയാറെടുത്തുതന്നെ വരാൻ സാധിച്ചെന്നും ഹൃദു ഓർമിച്ചു. നടി ഛായ കദവും കോൺക്ലേവിൽ സംസാരിച്ചു.

English Summary:

Manorama News Conclave 2024 Kani Kusruti Divya Prabha speak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com