ADVERTISEMENT

മുംബൈ ∙ ഓൺലൈൻ തട്ടിപ്പുകൾ കൂടുന്നതിനിടെ, വീട്ടിൽ നേരിട്ടെത്തി തട്ടിപ്പു നടത്തുന്ന സംഘങ്ങളും വർധിക്കുന്നു. കഴിഞ്ഞ മാസം ബാങ്ക് ഉദ്യോഗസ്ഥയെന്ന വ്യാജേന വ്യവസായിയുടെ വീട്ടിലെത്തിയ യുവതി ഒരു ലക്ഷം രൂപ കവർന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു.

ബാങ്ക് ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തിയാണ്, ജൽന സ്വദേശിയായ വ്യവസായിയെ യുവതി ഫോൺ ചെയ്തത്. ക്രെഡിറ്റ് സൗകര്യങ്ങൾ വർധിപ്പിക്കാൻ വിവിധ സ്കീമുകളുണ്ടെന്ന് പറഞ്ഞ അവർ പിന്നീടും പലതവണ വിളിച്ചിരുന്നു. ക്രെഡിറ്റ് കാർഡ് പരിധി ഇരട്ടിയാക്കാം, വാർഷിക ഫീസ് ഒഴിവാക്കാം എന്നൊക്കെയാണ് വിശദീകരിച്ചത്. കഴിഞ്ഞ 17ന് യുവതി വീണ്ടും വിളിക്കുകയും രേഖകൾ പൂരിപ്പിക്കാനും മറ്റുമായി ബാങ്കിൽ നിന്നൊരാളെ വീട്ടിലേക്ക് അയയ്ക്കുന്നുണ്ടെന്ന് പറയുകയും ചെയ്തു. സ്കീമിൽ ചേരുന്നതോടെ പഴയ കാർഡ് പ്രവർത്തനരഹിതമാകുമെന്നും പുതിയത് നൽകുമെന്നും സൂചിപ്പിച്ചു.

അൽപസമയം കഴിഞ്ഞപ്പോൾ ബാങ്ക് ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞ് ഒരു യുവതി വീട്ടിൽ വരികയും അപേക്ഷകളിൽ വ്യവസായിയുടെ ആധാർ, പാൻകാർഡ് വിവരങ്ങൾ പൂരിപ്പിക്കുകയും ചെയ്തു. നടപടിക്രമങ്ങൾക്കു ശേഷം പുതിയ ക്രെഡിറ്റ് കാർ‍ഡ് 5 ദിവസത്തിനുള്ളിൽ ലഭിക്കുമെന്ന് അറിയിച്ച അവർ പഴയ കാർഡ് വാങ്ങിയാണ് മടങ്ങിയത്.

പിറ്റേദിവസം ഒരുലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന് വ്യവസായി തിരിച്ചറിയുന്നത്. ഉടനെ ബാങ്കിലേക്ക് വിളിച്ച് കാർഡ് ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ട അദ്ദേഹം പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

English Summary:

Bank Employee Scam: Woman Steals One Lakh Rupees from Jalna Businessman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com