ADVERTISEMENT

തിരുവനന്തപുരം∙ ആര്‍ക്കും എന്തും പറയാനുള്ള അധികാരമുണ്ടെന്നും എന്നാല്‍ തനിക്കു ഭയമില്ലെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. ‘ദ് വീക്ക്’ മാസികയോട് സംസാരിക്കുകയായിരുന്നു പി.ശശി. 1980ല്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായതു മുതല്‍ നിരവധി തവണ ആക്രമണങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും അതൊക്കെ തരണം ചെയ്താണ് ഇതുവരെ എത്തിയതെന്നും ശശി പറഞ്ഞു. സിപിഎം സ്വതന്ത്ര എംഎൽഎ പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങളോടായിരുന്നു ശശിയുടെ പ്രതികരണം.

എഡിജിപി എം.ആർ.അജിത് കുമാറിനും മുൻ മലപ്പുറം എസ്പി സുജിത്ദാസിനും എതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടയിലാണ് ശശിക്കെതിരെയും അൻവർ ആരോപണം ഉന്നയിച്ചത്. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് അൻവർ പറഞ്ഞു. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ശശി പൂർണമായി പരാജയപ്പെട്ടു. കുറ്റകൃത്യങ്ങളിൽ അദ്ദേഹത്തിനു പങ്കുണ്ടോയെന്നു പാർട്ടി അന്വേഷിക്കട്ടെയെന്നും അൻവർ വ്യക്തമാക്കിയിരുന്നു. പിന്നാലെ, മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും അന്‍വർ പരാതി നൽകി. ആരോപണങ്ങൾ അടുത്ത സെക്രട്ടേറിയറ്റ് യോഗം പരിഗണിക്കും. 

സ്വന്തം വകുപ്പിൽ നടക്കുന്നത് മുഖ്യമന്ത്രി അറിയുന്നില്ലെന്ന ധ്വനി ഉയർത്തുന്നതായിരുന്നു അൻവറിന്റെ വിമർശനം. പി.ശശി മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അധികാരം നിയന്ത്രിക്കുന്നതായും പൊലീസ് നിയമനങ്ങളിൽ ഇടപെടുന്നതായും പാർട്ടിയിൽ ആക്ഷേപമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് അൻവറിന്റെ വിമർശനങ്ങൾ.

2022ലാണ് സിപിഎം സംസ്ഥാന സമിതി അംഗമായ പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകുന്നത്. രണ്ടാം തവണയാണ് പി.ശശി പൊളിറ്റിക്കൽ സെക്രട്ടറി പദവിയിൽ എത്തുന്നത്. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോഴും പി.ശശി പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശി സദാചാര ലംഘന ആരോപണങ്ങളെത്തുടർന്ന് 2011ൽ പാർട്ടിക്ക് പുറത്താകുകയായിരുന്നു. പിന്നാലെ 2016ൽ ലൈംഗിക പീഡന കേസിൽ കോടതി പി.ശശിയെ കുറ്റവിമുക്തനാക്കി. 2018 ജൂലൈയിൽ പി.ശശി പാർട്ടിയിൽ തിരിച്ചെത്തുകയും ചെയ്തു.

English Summary:

"I'm Not Afraid": Kerala CM's Aide P. Sasi Responds to P.V. Anwar's Explosive Allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com