ADVERTISEMENT

തിരുവനന്തപുരം∙ എഡിജിപി– ആർഎസ്എസ് ജനറൽ സെക്രട്ടറി വിവാദ കൂടിക്കാഴ്ചയിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിനെ പ്രീണിപ്പിച്ചിട്ടില്ലെന്നും തങ്ങൾക്ക് അതിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസിനെ എന്നും എതിർത്തത് സിപിഎമ്മാണെന്നും അദ്ദേഹം അറിയിച്ചു. കോൺഗ്രസിനാണ് ആർഎസ്എസ് ബന്ധമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം എഡിജിപിയെ കുറിച്ചോ അദ്ദേഹത്തിന്റെ ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച്ചയെ കുറിച്ചും അദ്ദേഹം മൗനം പാലിച്ചു. 

‘‘എന്തോ വല്യ കാര്യം നടന്നെന്ന് വരുത്താനാണ് ശ്രമം. ആർക്കാണ് ആർഎസ്എസ് ബന്ധം? തലശേരി കലാപകാലത്ത് ന്യൂനപക്ഷ ആരാധനാലയങ്ങൾ തകർക്കാൻ വരുന്ന സംഘപരിവാറുകാരെ നേരിടാനായി കമ്യൂണിസ്റ്റുകാർ കാവൽ നിന്നിട്ടുണ്ട്. തലശേരി കലാപത്തിൽ പലർക്കും പലതും നഷ്ടപ്പെട്ടു. എന്നാൽ ജീവൻ നഷ്ടപ്പെട്ടത് ഞങ്ങൾക്കു മാത്രമായിരുന്നു– സഖാവ് വി.കെ.കുഞ്ഞിരാമന്റെ ജീവൻ. അത് സംഘപരിവാറുകാരെ തടയാൻ നിന്നതു കൊണ്ടാണ്. കോൺഗ്രസ് ചെയ്തത് ആർഎസ്എസിന്റെ ശാഖയ്ക്ക് സംരക്ഷണം നൽകലാണ്. ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകുമെന്ന് വിളിച്ചു പറഞ്ഞത് കെപിസിസി പ്രസിഡന്റ് കെ‌.സുധാകരനാണ്. എടക്കാട്, തോട്ടട മേഖലകളിൽ ആർഎസ്എസ് ശാഖ തകർക്കാൻ സിപിഎം ശ്രമിച്ചപ്പോൾ കോൺഗ്രസുകാർ കാവൽ നിന്നുവെന്നല്ലേ കെപിസിസി പ്രസിഡന്റ് പരസ്യമായി പറഞ്ഞത്. അപ്പോൾ ആർക്കാണ് ആർഎസ്എസ് ബന്ധം?

ദേശീയതലത്തിൽ കോൺഗ്രസും ആർഎസ്എസും തമ്മിൽ ഏതു തരത്തിലുള്ള ബന്ധമായിരുന്നു. 1984ൽ ആർഎസ്എസിന്റെ സർസംഘചാലക് മധുകർ ദത്താത്രേയ ദേവറസുമായി അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി തിരഞ്ഞെടുപ്പു ധാരണ അടക്കം ഉണ്ടാക്കി. അത് ചരിത്രത്തിന്റെ ഭാഗമായ കാര്യമാണ്. ആർക്കാണ് ആർഎസ്എസുമായി ബന്ധം? ആർക്കാണ് ആർഎസ്എസിനോട് സോഫ്റ്റ് കോർണർ? 1987ൽ ഹാഷിൻപൂർ കൂട്ടക്കൊല രാജ്യത്തിന്റെ മനസാക്ഷിക്ക് മറക്കാൻ കഴിയില്ല. ആർഎസ്എസ് ആഗ്രഹിച്ച കാര്യമല്ലേ അന്ന് യുപിയിലെ കോൺഗ്രസ് സർ‌ക്കാരും പൊലീസും ചേർന്ന് നടപ്പാക്കിയത്. 42 മുസ്‍ലിം ചെറുപ്പക്കാരെയാണ് അന്ന് യുപി പൊലീസ് ഇല്ലാതാക്കിയത്. ഈ കൂട്ടക്കൊലയ്ക്കു ശേഷമാണ് സംഘപരിവാർ അവരുടെ ഹിംസാത്മക രാഷ്ട്രീയം വലിയ തോതിൽ ആരംഭിച്ചത്’’– മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Pinarayi Vijayan Denies RSS Appeasement, Points Finger at Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com