ADVERTISEMENT

നെയ്റോബി ∙ തലസ്ഥാനമായ നെയ്റോബിയിലെ ജോമോ കെനിയാത്ത രാജ്യാന്തര വിമാനത്താവളത്തിന്റെ നിയന്ത്രണാവകാശം ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിന് നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കെനിയയിൽ പ്രക്ഷോഭം. വിമാനത്താവള ജീവനക്കാരുടെ സംഘടനയായ കെനിയന്‍ ഏവിയേഷൻ വർക്കേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിലാണ് പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്. പ്രതിഷേധങ്ങൾ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കും പടർന്നു. നെയ്റോബിയിൽ നിന്നടക്കമുള്ള വിമാനസർവീസുകൾ പലതും റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. 

അദാനി ഗ്രൂപ്പിന് കരാർ നൽകാനുള്ള സർക്കാരിന്റെ നീക്കം ഹൈക്കോടതി തടഞ്ഞെങ്കിലും പ്രതിഷേധം പടരുകയാണ്. ജോമോ കെനിയാത്ത വിമാനത്താവളത്തിൽനിന്നു പുറപ്പെടുന്നതും എത്തുന്നതുമായ എല്ലാ സർവീസുകളെയും പ്രതിഷേധം ബാധിച്ചിട്ടുണ്ടെന്നും വിമാനത്താവളത്തിന്റെ പ്രവർത്തനം നിലച്ചുവെന്നും കെനിയൻ വ്യോമയാന നിയന്ത്രണ ഏജൻസിയായ കെസിസിഎ വ്യക്തമാക്കി. കിസുമു, എൽഡോറേറ്റ്, മൊമ്പാസാ വിമാനത്താവളങ്ങളിലുമാണ് ജീവനക്കാർ അദാനിക്കെതിരെ മുദ്രാവാക്യവുമായി സമരം ചെയ്യുന്നത്. ഇതിനിടെ കെനിയന്‍ ഏവിയേഷൻ വർക്കേഴ്സ് യൂണിയൻ നേതാക്കളും സർക്കാർ പ്രതിനിധികളുമായി ചർച്ച ആരംഭിച്ചു.

വിമാനത്താവള നിയന്ത്രണം അദാനിക്ക് കൈമാറിയാൽ കെനിയക്കാർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നും വിദേശ തൊഴിലാളികളുടെ എണ്ണം വർധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം. ജോമോ കെനിയാത്ത വിമാനത്താവളത്തിൽ പുതിയ രാജ്യാന്തര ടെർമിനലിന്റെ നിർമാണക്കരാറും 30 വർഷത്തേക്ക് നിയന്ത്രണാവകാശവും അദാനി ഗ്രൂപ്പിന് കീഴിലെ അദാനി എയർപോർട്സിന് നൽകാനായിരുന്നു കെനിയൻ സർക്കാരിന്റെ നീക്കം. ഏകദേശം 15,000 കോടി രൂപ ചെലവ് വരുന്നതാണ് പുതിയ ടെർമിനൽ പദ്ധതി. 

സ്വകാര്യ കമ്പനിക്ക് വിമാനത്താവളം കൈമാറുന്നത് ഭരണഘടനാ ലംഘനമാണെന്നും ഇത് കെനിയൻ സമ്പദ്‍വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാട്ടി അഭിഭാഷക കൂട്ടായ്മകളും മനുഷ്യാവകാശ സംഘടനകളും മറ്റുമാണ് കോടതിയെ സമീപിച്ചത്. വിമാനത്താവള നവീകരണവും നിയന്ത്രണവും കെനിയയ്ക്ക് സ്വന്തം നിലയിൽ ചെയ്യാനാകുമെന്നും അവർ കോടതിയിൽ വാദിച്ചിരുന്നു. 

English Summary:

Kenya Airport Paralyzed as Protests Erupt Over Adani Control*

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com