ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും എതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിനു പകരം ചരിത്രത്തെ വളച്ചൊടിച്ച് സ്റ്റഡി ക്ലാസ് എടുക്കുകയാണ് മുഖ്യമന്ത്രി ഇന്നലെ ചെയ്തതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ വളരെ കൃത്യമാണെന്നും വി.ഡി.സതീശൻ പറഞ്ഞു.

1. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബാളെയേയും റാം മാധവിനേയും പത്തു ദിവസത്തെ ഇടവേളയില്‍ എഡിജിപി കണ്ടത് എന്തിന്?

2. ആര്‍എസ്എസ് നേതാക്കളുമായി മണിക്കൂറുകള്‍ ചര്‍ച്ച നടത്തിയത് എന്തിന്?

3. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതനായല്ലേ എഡിജിപി ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിച്ചത്?

4. ഇതേ എഡിജിപിയെ ഉപയോഗിച്ച് ബിജെപിയെ സഹായിക്കാന്‍ മുഖ്യമന്ത്രി തന്നെയല്ലേ തൃശൂര്‍ പൂരം കലക്കിയത്?

5. പ്രതിപക്ഷത്തിനൊപ്പം എല്‍ഡിഎഫിലെ ഘടകകക്ഷികളും എഡിജിപിക്കെതിരെ നടപടി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിന്?

6. കോവളത്ത് റാം മാധവ് - എഡിജിപി കൂടിക്കാഴ്ച നടന്നപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ ആരൊക്കെ?

7. പത്തു ദിവസമായി ഒരു സിപിഎം എംഎല്‍എ പരസ്യമായി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫിസിനും എതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയോ തെറ്റോ?

പാര്‍ട്ടി സഖാക്കള്‍ ഉള്‍പ്പെടെ ചോദിക്കുന്ന കാതലായ ഈ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ ഒളിച്ചു കളിക്കുകയാണ് മുഖ്യമന്ത്രിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പിണറായി വിജയനും സിപിഎമ്മിനും ആര്‍എസ്എസുമായുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. പ്രകാശ് ജാവഡേക്കറെ കണ്ടതിന്റെ പേരിലല്ലേ ഇ.പി.ജയരാജനെ മുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്നും ഒഴിവാക്കിയത്? അങ്ങനെയെങ്കില്‍ കേരളത്തിലെ ബിജെപി ചുമതലയുള്ള പ്രഭാരിയായ ജാവഡേക്കറെ നാലും അഞ്ചും തവണ കണ്ടെന്നു പരസ്യമായി സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയനെയല്ലേ ആദ്യം പുറത്താക്കേണ്ടിയിരുന്നത്? ആര്‍എസ്എസ് നേതാക്കളെ നിരന്തരം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുന്ന ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ സംരക്ഷിക്കുന്നതിലൂടെ എന്തു സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുന്നത്?

ആര്‍എസ്എസിനെ പ്രതിരോധിച്ചത് സിപിഎമ്മാണെന്നും അതില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്നുമുള്ള പിണറായി വിജയന്റെ പ്രസ്താവന ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയും.1977ല്‍ ആര്‍എസ്എസിന്റെ പിന്തുണയില്‍ മത്സരിച്ച് നിയമസഭയില്‍ എത്തിയ എംഎല്‍എയായിരുന്നു പിണറായി വിജയന്‍. അന്ന് ഉദുമയിലെ സിപിഎം- ആര്‍എസ്എസ് സംയുക്ത സ്ഥാനാർഥിയായിരുന്നില്ലേ ആര്‍എസ്എസ് നേതാവ് കെ.ജി.മാരാര്‍. അതേ കെ.ജി.മാരാര്‍ ഇഎംഎസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണെന്നതും മറക്കരുത്.

പാലക്കാട് മത്സരിച്ച സിപിഎം സ്ഥാനാർഥി ശിവദാസ മേനോന്റെ പ്രചരണ പരിപാടിയില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അഡ്വാനി പങ്കെടുത്തതും പിണറായി വിജയന്‍ നിഷേധിക്കുമോ? 1989ല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ വി.പി.സിങ്ങിന് പിന്തുണ നല്‍കിക്കൊണ്ട് സിപിഎം നേതാക്കളായ ഇഎംഎസും ജോതി ബസുവും അഡ്വാനിക്കും വാജ്‌പേയ്ക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഗൂഗിളില്‍ പരതിയാല്‍ കിട്ടും. ഈ വിപ്ലവ പാരമ്പര്യങ്ങളൊക്കെ മറച്ചുവച്ചു കൊണ്ടാണ് പിണറായി വിജയന്‍ ആര്‍എസ്എസിനോട് ഒരു ഘട്ടത്തിലും സന്ധി ചെയ്തിട്ടില്ലെന്നും സിപിഎം വര്‍ഗീയതയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചെന്നും പറയുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎം- ബിജെപി സഖ്യം കേരളത്തില്‍ ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയത് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്റര്‍ ബാലശങ്കറാണ്. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ബിജെപിയുമായി സിപിഎം സഖ്യമുണ്ടാക്കിയത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ ഒഴിവാക്കിയതിനു പകരമായല്ലേ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴല്‍പ്പണ കേസ് അട്ടിമറിച്ചത്?

ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലെത്തി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ ആര്‍എസ്എസ് നേതാക്കളുമായി ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയതും മുഖ്യമന്ത്രി പിണറായി വിജയനാണ്. സിപിഎം- ആര്‍എസ്എസ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ച ശ്രീ എമ്മിന് പിണറായി വിജയന്‍ തന്നെയല്ലേ സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയത്. ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി നിയമസഭയില്‍ ചോദിച്ചിട്ടും മറുപടി ഇല്ലാതെ കുനിഞ്ഞ് ഇരിക്കുകയായിരുന്നില്ലേ?

തൃശൂര്‍ പൂരം കലക്കി ബിജെപിയെ തൃശൂരില്‍ ജയിപ്പിച്ച് പിണറായി വിജയന്‍ വാക്കു പാലിച്ചതോടെ കരുവന്നൂരിലെ ഇ.ഡി അന്വേഷണവും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണവുമൊക്കെ മരവിച്ചില്ലേ? ഇതൊക്കെ പൊതുമധ്യത്തിലുള്ള വസ്തുതകളാണ്.

ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടിയില്‍ ഞാന്‍ പങ്കെടുത്തതിനെ കുറിച്ച് എങ്ങും തൊടാതെ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഭാരതീയ വിചാര കേന്ദ്രത്തിന്റെ പുസ്തക പ്രകാശന വേദിയില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും പങ്കെടുത്തിട്ടുണ്ട്. അതിന്റെ ചിത്രങ്ങള്‍ ഇപ്പോഴും ലഭ്യമാണ്. 2013ല്‍ വിചാര കേന്ദ്രം ഡയറക്ടറായിരുന്ന പി.പരമേശ്വരന്‍ എഴുതിയ 'സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും' എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് അച്യുതാനന്ദന്‍ പങ്കെടുത്തത്. ചടങ്ങില്‍ പി.പരമേശ്വരനും ഉണ്ടായിരുന്നു. ഇതേ പുസ്തകം പല ജില്ലകളില്‍ പ്രകാശനം ചെയ്തിരുന്നു. അതിന്റെ ഭാഗമായി തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങിലാണ്, മാതൃഭൂമി മാനേജിംഗ് ഡയറക്ടറായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ ക്ഷണ പ്രകാരം ഞാനും പങ്കെടുത്തത്. വിവേകാനന്ദന്‍ ഹിന്ദുവിനെ കുറിച്ച് പറഞ്ഞതും സംഘപരിവാര്‍ മുന്നോട്ട് വയ്ക്കുന്ന ഹിന്ദുത്വവും രണ്ടാണെന്നാണ് ഞാന്‍ പ്രസംഗത്തില്‍ പറഞ്ഞത്.

തലശേരി കലാപം സംബന്ധിച്ച കെട്ടുകഥ പി.ടി തോമസ് നിയമസഭയില്‍ പൊളിച്ചടുക്കിയതല്ലേ. പി.ടിയുടെ പ്രസംഗം ഇപ്പോഴും സഭാ രേഖയിലുണ്ടല്ലോ? കലാപത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വിതയത്തിലിന്റെ റിപ്പോര്‍ട്ടിലോ 1972 ഫെബ്രുവരി 22 ന് പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലോ കുഞ്ഞിരാമന്റെ പേരു പോലും ഉണ്ടായിരുന്നില്ലല്ലോ. സത്യം ഇതായിരിക്കെ ആരെ കബളിപ്പിക്കാനാണ് സിപിഎം ഇപ്പോഴും തലശേരി കലാപത്തെ ഉപയോഗിക്കുന്നത്.

ബിജെപിയെയും ആര്‍എസ്എസിനെയും ഇന്ത്യയില്‍ പ്രതിരോധിക്കുന്നത് കോണ്‍ഗ്രസാണ്. അതിന്റെ നേതൃസ്ഥാനത്തുള്ള രാഹുല്‍ ഗാന്ധിയെ, ബിജെപിയെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടി നിരന്തരം അപമാനിച്ച ആളാണ് പിണറായി വിജയനും കേരളത്തിലെ സിപിഎമ്മും. കോണ്‍ഗ്രസ് ഇല്ലാത്ത എന്ത് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെ കുറിച്ചാണ് കേരള മുഖ്യമന്ത്രി പറയുന്നത്? സംഘപരിവാറിന് എതിരായ കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് പിണറായി വിജയന്റെ സ്റ്റഡി ക്ലാസ് വേണ്ട. അത് ഇനി കേരളത്തിലെ സിപിഎമ്മിനും വേണ്ടി വരുമെന്ന് തോന്നുന്നില്ലെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.

English Summary:

V.D. Satheesan Slams CM Pinarayi Vijayan for Alleged RSS Ties and Historical Hypocrisy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com