ADVERTISEMENT

കൊൽക്കത്ത∙ ആർ.ജി.കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തമാകവേ, മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ സന്നദ്ധമാണെന്ന പ്രഖ്യാപനവുമായി മമത ബാനർജി. ജൂനിയർ ഡോക്ടർമാരുമായുള്ള ചർച്ച മുടങ്ങിയതിനു പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണു മമത നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുമായുള്ള ചർച്ച തൽസമയം സംപ്രേക്ഷണം ചെയ്യണമെന്നായിരുന്നു ഡോക്ടർമാരുടെ ആവശ്യം. സർക്കാർ ഈ ആവശ്യം നിരാകരിച്ചു.

‘‘ജനങ്ങളുടെ താൽപര്യത്തിനായി സ്ഥാനം ഒഴിയാൻ തയാറാണ്. എനിക്ക് മുഖ്യമന്ത്രി പദവി ആവശ്യമില്ല. പദവിയെക്കുറിച്ച് ഞാൻ ആലോചിക്കുന്നില്ല. സാധാരണക്കാർക്ക് ചികിത്സ ലഭിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്’’ –വാർത്താ സമ്മേളനത്തിൽ മമത പറഞ്ഞു.  ‘‘യോഗത്തിനായി രണ്ടു മണിക്കൂർ കാത്തിരുത്തിയെങ്കിലും ഞാൻ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കില്ല. അവർ ചെറുപ്പക്കാരായതിനാൽ ക്ഷമിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്’’–മമത പറഞ്ഞു.

ആർ.ജി.കർ സംഭവത്തിൽ മുഖ്യമന്ത്രിയുമായുള്ള ചർച്ച തൽസമയം കാണിക്കാനാകില്ലെന്ന നിലപാടിലാണ് ബംഗാൾ സർക്കാർ. ജൂനിയർ ഡോക്ടർമാരുമായുള്ള ചർച്ച വിഡിയോയില്‍ ചിത്രീകരിക്കാമെന്നും സുപ്രീംകോടതിയുടെ നിർദേശത്തോടെ കൈമാറാമെന്നുമാണു സർക്കാർ നിലപാട്. കാര്യങ്ങള്‍ ഡോക്ടർമാരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെന്നും, പ്രക്ഷോഭങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളാണെന്നുമുള്ള നിലപാട് മമത ആവർത്തിച്ചു. രാഷ്ട്രീയ താൽപര്യങ്ങളുള്ളവർക്കു നീതിയല്ല, അധികാര കസേരയാണ് വേണ്ടതെന്നും മമത ആരോപിച്ചു.

മമത ബാനർജിയുടെ രാജിയല്ല ആവശ്യപ്പെടുന്നതെന്നും പ്രശ്നങ്ങൾക്കു പരിഹാരമാണു വേണ്ടതെന്നും പ്രതിഷേധിക്കുന്ന ജൂനിയർ ഡോക്ടർമാർ വ്യക്തമാക്കി. ക്രമസമാധാനം നിലനിർത്തുന്നതിൽ ആഭ്യന്തരമന്ത്രി പരാജയപ്പെട്ടതായി ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് പറഞ്ഞു. മുഖ്യമന്ത്രി മമത ബാനർജിയുമായി വേദി പങ്കിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:

'Ready to resign,' says Mamata Banerjee as standoff with doctors over Kolkata case continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com