ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ ഒഴിവാക്കാന്‍, പ്രതികളായ സിപിഎം നേതാക്കള്‍ സുപ്രീം കോടതി വരെ പോയെങ്കിലും വിജയിക്കാതെ വന്നതോടെ യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ നടത്തിയ അസാധാരണ നീക്കമാണ് ഇന്ന് ഹൈക്കോടതിയില്‍ പൊളിഞ്ഞത്. ഇടത് വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാര്‍ക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇടത് എംഎൽഎമാർ കേസിൽ പ്രതികളായതോടെയാണ് കോൺഗ്രസിന്റെ മുൻ എംഎൽഎമാർക്കെതിരെയും എൽഡിഎഫ് സർക്കാർ കേസെടുത്തത്. മുന്‍ എംഎല്‍എമാരായ എം.എ.വാഹിദ്, ഡൊമിനിക് പ്രസന്റേഷന്‍, കെ.ശിവദാസന്‍ നായര്‍ എന്നിവരാണ് സർക്കാർ നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്തെന്നു ചൂണ്ടിക്കാട്ടി പൊലീസ് ചുമത്തിയ ഒരു വകുപ്പും ഈ കേസില്‍ നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവിൽ പറയുന്നു. ബജറ്റ് അവതരിപ്പിക്കുക എന്നത് ധനമന്ത്രിയുടെ ഭരണഘടനാപരമായ ചുമതലയാണെന്നും അതു തടസ്സപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ബജറ്റ് അവതരിപ്പിക്കുന്നത് ഉറപ്പാക്കാന്‍ ശ്രമിക്കുന്നതിനിടെ ഭരണപക്ഷത്തുള്ള യുഡിഎഫ് എംഎല്‍എമാര്‍ ഇടതു വനിതാ എംഎല്‍എമാരെ തടഞ്ഞത് കുറ്റകരമായി കാണാനാകില്ലെന്നു വ്യക്തമാക്കിയാണ് കോടതി കേസ് തള്ളിയത്.

2015 മാര്‍ച്ച് 13ന് ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയില്‍ ഉണ്ടായ ബഹളത്തിൽ എം.എ.വാഹിദ്, ഡൊമിനിക് പ്രസന്റേഷന്‍, കെ.ശിവദാസന്‍ നായര്‍ എന്നിവര്‍ തടഞ്ഞുവെന്ന, എന്ന് എൽഡിഎഫ് എംഎല്‍എമാരായിരുന്ന കെ.കെ.ലതിക, ജമീല പ്രകാശം എന്നിവരുടെ പരാതിയാണ് കേസിന് അടിസ്ഥാനം. എന്നാല്‍ ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കുന്നതില്‍നിന്ന് തടയാന്‍ എംഎല്‍എമാര്‍ക്ക് അധികാരമുണ്ടോ എന്ന കാര്യം കോടതി പരിഗണിച്ചു. ധനമന്ത്രിക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ അവകാശമുണ്ടെങ്കിലും ബജറ്റ് അവതരിപ്പിക്കുന്നതില്‍നിന്ന് തടയാന്‍ എംഎല്‍എമാര്‍ക്ക് അധികാരമില്ല. ബജറ്റ് അവതരിപ്പിക്കുക എന്നത് ധനമന്ത്രിയുടെ ഭരണഘടനാപരമായ ചുമതലയാണ്. അഴിമതി തടയല്‍ നിയമപ്രകാരം കേസെടുത്ത ആള്‍ക്ക് ബജറ്റ് അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് ഒരു നിയമവും പറയുന്നില്ല. ഇവിടെ ധനമന്ത്രിയെ തടയാനുള്ള ശ്രമമാണ് നടന്നതെന്നു വ്യക്തമാണ്. അത്തരത്തില്‍ നീങ്ങാന്‍ എംഎല്‍എമാര്‍ക്ക് അധികാരമില്ല.

ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുമെന്ന് ഉറപ്പാക്കാനാണ് പരാതിക്കാരായ യുഡിഎഫ് എംഎല്‍എമാര്‍ ശ്രമിച്ചത്. അതുകൊണ്ട് ബലപ്രയോഗം ഉണ്ടായെങ്കിലും ഐപിസി 354 ബാധകമാകില്ലെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭയില്‍ മന്ത്രിയെ തടയാന്‍ ശ്രമിച്ചവരെയാണ് ചെറുത്തിരിക്കുന്നത്. അതുകൊണ്ട് സ്ത്രീകളുടെ മാന്യതയെ അപമാനിക്കുകയായിരുന്നു യുഡിഎഫ് എംഎല്‍എമാരുടെ ഉദ്ദേശ്യം എന്നു കരുതാനാകില്ലെന്നും കോടതി പറഞ്ഞു.

കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയില്‍ ഉണ്ടായ കയ്യാങ്കളിയെ തുടര്‍ന്ന് നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ മ്യൂസിയം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ എല്‍ഡിഎഫ് നേതാക്കളെ പ്രതി ചേര്‍ത്തിരുന്നു. 2,20,093 രൂപയുടെ നാശനഷ്ടം സഭയില്‍ ഉണ്ടായതായാണ് പൊലീസ് കേസ്. മന്ത്രി വി.ശിവന്‍കുട്ടി, ഇടതു നേതാക്കളായ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവന്‍ എന്നിവരാണ് പ്രതികള്‍. നിയമപോരാട്ടവുമായി സുപ്രീം കോടതിയില്‍ വരെ പ്രതികള്‍ എത്തിയെങ്കിലും വിചാരണ നേരിടാന്‍ ആയിരുന്നു കോടതി നിര്‍ദേശം. തുടര്‍ന്നാണ് യുഡിഎഫിനെ കൂടി സമ്മര്‍ദത്തിലാക്കാനുള്ള പുതിയ തന്ത്രങ്ങള്‍ മെനഞ്ഞത്.

English Summary:

Kerala High Court Quashes Case Against Congress MLAs Over Assembly Ruckus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com