ADVERTISEMENT

കൊച്ചി∙ കാലാവസ്ഥാ മാറ്റത്തിൽ കേരളത്തിലുൾപ്പെടെ ചൂടു കൂടിയതോടെ വാഹന ഉടമകൾക്ക് വലിയ ആശ്വാസമാണ് വാഹനങ്ങളിലെ സേഫ്റ്റി ഗ്ലെയ്സിങ് സംബന്ധിച്ച ഹൈക്കോടതി വിധി. സുപ്രീം കോടതിയുടെ നിരോധനത്തെ തുടർന്ന് വാഹന ഷോറൂമുകളിലും ആക്സസറീസ് ഷോപ്പുകളിലും ഗ്ലാസിൽ ഫിലിം പതിപ്പിക്കുന്ന ജോലി ഏറെക്കുറെ നിലച്ചിരിക്കുകയായിരുന്നു. ചട്ടത്തിൽ ഭേദഗതി വന്നതോടെ ചില വാഹന ഉടമകൾ സ്വന്തം നിലയ്ക്ക് ഫിലിം പതിപ്പിച്ചു തുടങ്ങിയെങ്കിലും മോട്ടർ വാഹന ഉദ്യോഗസ്ഥർ നടപടി തുടർന്നു. എന്നാൽ ഹൈക്കോടതി വിധി വന്നതോടെ ഫിലിം പതിപ്പിക്കുന്ന കാര്യം ആളുകൾ അന്വേഷിച്ചു തുടങ്ങിയെന്ന് പറയുന്നു കേസിലെ ഹർജിക്കാരിലൊരാൾ കൂടിയായ അബ്ദുൽ സത്താർ. സൺഫിലിം പതിച്ചു നൽകുന്നതിന്റെ പേരിൽ സ്ഥാപനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കുമെന്ന ഭീഷണിയുടെ പശ്ചാത്തലത്തിലാണ് കായംകുളത്തെ കാർ ആക്സസറീസ് സ്ഥാപന ഉടമയായ അബ്ദുൽ സത്താർ കോടതിയെ സമീപിച്ചത്.

ഹൈക്കോടതി വിധിയുടെ ബലത്തിൽ കാറുകളുടെയും വാഹനങ്ങളുടെയും ഗ്ലാസുകളിൽ കൂളിങ് ഫിലിമുകളുടെ തിരിച്ചുവരവിന് സാഹചര്യമൊരുങ്ങുന്നു എന്നാണ് അദ്ദേഹം പറയുന്നത്. വാഹനങ്ങളുടെ മുൻപിലും പിന്നിലും വശങ്ങളിലും സേഫ്റ്റി ഗ്ലാസുകൾ മാത്രമല്ല സേഫ്റ്റി ഗ്ലെയ്സിങ്ങും ഉപയോഗിക്കാൻ  അനുമതി നൽക്കുന്ന മോട്ടർ വാഹന ചട്ടത്തിലെ റൂൾ 100 ഭേദഗതി ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി. ഇതനുസരിച്ച്, സേഫ്റ്റി ഗ്ലെയ്സിങ്ങിന്റെ ഗണത്തിൽ പ്ലാസ്റ്റിക് ഫിലിം ലാമിനേഷൻ വരെ അനുവദനീയമാകും. 

‘‘എനിക്ക് വലിയ വിഷമം ഉണ്ടാക്കിയ കാര്യമാണിത്. 2 വര്‍ഷം മുമ്പ് മോട്ടർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ വന്ന് ഒരു കടലാസിൽ ഒപ്പിട്ടു തരാൻ പറഞ്ഞു. നിയമവിരുദ്ധമായ സാധനങ്ങൾ വിറ്റാൽ ലൈസൻസ് റദ്ദു ചെയ്യുമെന്നാണ് അതിൽ പറഞ്ഞത്. എന്നാൽ നമ്മൾ ജിഎസ്ടി കൊടുത്ത് എടുക്കുന്ന സാധനമാണ്. അത് നിരോധിച്ചിട്ടില്ല. സർക്കാർ ആ ജിഎസ്ടി വാങ്ങുകയും ചെയ്യുന്നു. പക്ഷേ അത് വിറ്റാൽ എന്റെ റജിസ്ട്രേഷൻ റദ്ദാക്കുമെന്നു പറയുന്നതു ശരിയല്ലല്ലോ എന്ന് തോന്നി. അങ്ങനെയാണ് കോടതിയെ സമീപിച്ചത്. ലൈസൻസ് റദ്ദാക്കാൻ അവകാശമില്ലെന്ന് അന്നു തന്നെ കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിന്റെ ബാക്കിയായാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്’’– അബ്ദുൽ സത്താർ പറഞ്ഞു.

‘‘വിലകൂടിയ വാഹനങ്ങളിൽ ഫുൾ കൂളിങ് ഗ്ലാസുകള്‍ ഉണ്ട്, അവയ്ക്ക് നിരോധനമില്ല. എന്നാൽ സാധാരണക്കാർ ഫിലിം ഒട്ടിച്ചു കഴിഞ്ഞാലാണ് നിയമം പ്രശ്നമാക്കുന്നത്. ആരും ഡാർക്ക് ഷേഡ് ഒന്നും അടിക്കില്ല. ലൈറ്റ് ഷേഡ് ആണ് ഉള്ളത്. ഇതില്ലെങ്കിൽ എസി ഇട്ടാൽ കൂളിങ് നിൽക്കത്തില്ല. നേരത്തെ 2–3 വാഹനങ്ങളെങ്കിലും ദിവസവും വരുമായിരുന്നു. പിന്നീട് പൊലീസ് വഴിയിൽ പിടിച്ചു നിർത്തി പിഴയടിക്കലും മറ്റും തുടങ്ങിയതോടെ ആളുകൾ വരാതായി. അതു കഴിഞ്ഞ് ആളുകൾ ലാമിനേഷന് പകരം ഷെയ്ഡുകൾ ഉപയോഗിച്ചു തുടങ്ങി. അതാണെങ്കിൽ ഒട്ടും സുതാര്യതയില്ലാത്തതാണ്’’– കോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ബിഐഎസ് നിഷ്കർഷിക്കുന്ന നിലവാരമുള്ള സേഫ്റ്റി ഗ്ലെയ്സിങ്  അനുവദിച്ചുകൊണ്ടാണു കഴിഞ്ഞ ദിവസം ഹൈക്കോടതി വിധി പറഞ്ഞത്. വാഹനത്തിന്റെ മുന്നിലും പിന്നിലും 70 ശതമാനവും വശങ്ങളിൽ 50 ശതമാനവും സുതാര്യമായിരിക്കണം എന്നാണ് നിയമം. ‘‘അൾട്രാവയലറ്റ്, ചൂട് ഇവയിൽ നിന്നു സംരക്ഷണം നൽകുന്ന ലൈറ്റ് ഷെയ്ഡ് ആയിട്ടുള്ള ഫിലിമുകളാണ് ആളുകൾ കൂടുതലായി ഉപയോഗിക്കുന്നത്. ഗുണനിലവാരം കൂടിയതിന് 2500–4000 രൂപ വരെയാണ്  ഈടാക്കുക. വളരെ ലൈറ്റ് ആയ ഷെയ്ഡ് ഉപയോഗിച്ചാൽ തന്നെ യു.വി റിജക്ഷൻ 99 ശതമാനവും നടക്കും. ചൂടിനേക്കാൾ ആളുകൾ ഇതിനാണ് പ്രാധാന്യം കൊടുക്കുന്നത്. വാഹനത്തിന്റെ ഉൾവശം സംരക്ഷിക്കാൻ ഇത് അത്യാവശ്യമാണ് താനും’– അബ്ദുൽ സത്താർ പറഞ്ഞു.

English Summary:

High Court Verdict Allows Safety Glazing Film on Vehicle Glasses in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com