ADVERTISEMENT

ഭവന വായ്പകളും ഈടില്ലാത്ത വായ്പകളും നൽകാൻ ധനകാര്യസ്ഥാപനങ്ങൾ മത്സരിച്ചതോടെ കടബാധ്യതയിൽ മുൻനിരയിലായി ഇന്ത്യയിലെ കുടുംബങ്ങൾ. രാജ്യത്തെ കുടുംബങ്ങളുടെ കടം 2022-23 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം ജിഡിപിയുടെ 38 ശതമാനമാണെന്നും ഇത് മറ്റു മുൻനിര വികസ്വര രാജ്യങ്ങളായ ബ്രസീൽ (35%), ദക്ഷിണാഫ്രിക്ക (34%) എന്നിവിടങ്ങളിലേതിനേക്കാൾ കൂടുതലാണെന്നും റേറ്റിങ് ഏജൻസിയായ കെയർ എഡ്ജ് റേറ്റിങ്സിന്റെ റിപ്പോർട്ട് വ്യക്തമാക്കി. 2023-24ന്റെ അവസാന പാദത്തോടെ ഇന്ത്യൻ കുടുംബങ്ങളുടെ കടം ജിഡിപിയുടെ 39.1 ശതമാനമായിട്ടുണ്ടെന്നാണ് അനുമാനം. 2020-21 ജനുവരി-മാർച്ചിലെ 38.6 ശതമാനമാണ് നിലവിലെ റെക്കോർഡ്.

രാജ്യത്തെ റീട്ടെയ്ൽ വായ്പകളിൽ 50 ശതമാനവും ഭവന വായ്പകളാണ്. ഈട് നൽകേണ്ടാത്ത വായ്പകളുടെ ലഭ്യത കൂടിയതും ഇന്ത്യൻ കുടുംബങ്ങളെ കടത്തിലേക്കു തള്ളിവിട്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ക്രെഡിറ്റ് കാർഡ് എളുപ്പം ലഭ്യമാകുന്നതും നിയന്ത്രണമില്ലാത്ത ചെലവുകളും കടം ഉയർത്തി. എന്നാൽ, കടബാധ്യത വളരാൻ മുഖ്യ കാരണമായത് ഭവന വായ്പകളുടെ വളർച്ചയാണെന്നും റിപ്പോർട്ട് പറയുന്നു. ക്രെഡിറ്റ് കാർഡ് ബാധ്യത കോവിഡനന്തരം 21% വാർഷിക സംയോജിത വളർച്ചയാണ് (സിഎജിആർ) രേഖപ്പെടുത്തിയത്. കോവിഡിന് മുമ്പുള്ള 10 വ‍ർഷക്കാലത്ത് (2009-19) ഇത് നെഗറ്റീവ് 12 ശതമാനമായിരുന്നു. 

സമ്പാദ്യത്തിൽ ആശങ്കയില്ല

കടം കൂടിയെങ്കിലും അത് ഇന്ത്യൻ കുടുംബങ്ങളുടെ സമ്പാദ്യത്തെ ബാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഇത് ജിഡിപിയുടെ 24 ശതമാനത്തിൽ തുടരുകയാണ്. അതേസമയം ബാങ്ക് നിക്ഷേപങ്ങളിൽനിന്ന് ജനങ്ങൾ റിയൽ എസ്റ്റേറ്റിലേക്കും മറ്റും ശ്രദ്ധ മാറ്റിത്തുടങ്ങി. സ്വന്തമായി ഭൂസ്വത്ത്, വീട് എന്നീ ലക്ഷ്യങ്ങളാണ് ഇതിന് കാരണം. വീടോ ഭൂമിയോ വാങ്ങുന്നതിനെ നിക്ഷേപമായാണ് (Investment) ആയാണ് മിക്കവരും കാണുന്നതെന്നും റിപ്പോർട്ട് പറയുന്നു. റിയൽ എസ്റ്റേറ്റിൽ ഇത്തരം നിക്ഷേപങ്ങളെത്തുന്നത് പൊതു അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടാൻ വഴിയൊരുക്കുന്നുണ്ട്. ഇത് സമ്പദ്‍വ്യവസ്ഥയ്ക്ക് നേട്ടമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു

English Summary:

Indian Households Top Debt Charts: Is Easy Credit a Concern?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com