ADVERTISEMENT

ആലപ്പുഴ ∙ കൊച്ചി സ്വദേശിനി സുഭദ്രയെ (73) കൊലപ്പെടുത്തി കലവൂർ കോർത്തുശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ കേസിലെ പ്രതികളായ ശർമിള (52), ഭർത്താവ് മാത്യൂസ് എന്നിവരെ പിടികൂടാൻ സഹായിച്ചത് മണിപ്പാലിലെ സുഹൃത്തിന്റെ ഇടപെടലെന്ന് പൊലീസ്. ശർമിളയുടെ അടുത്ത സുഹൃത്തുക്കളുടെ വിവരം ഫോൺ രേഖകളിലൂടെ പൊലീസ് മനസ്സിലാക്കിയിരുന്നു. ഇരുവരും സഹായം തേടി എത്താൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ ശർമിള ഫോണിൽ ബന്ധപ്പെട്ട ഓരോരുത്തരെയായി പൊലീസ് നേരിൽ കണ്ടു. ശർമിള വിളിച്ചാൽ അറിയിക്കണമെന്ന് നിർദേശിച്ചു. 

കൊലപാതകത്തിനു പിന്നാലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞശേഷം മണിപ്പാലിലെ അധ്യാപികയായ സുഹൃത്തിന്റെ വീട്ടിലാണ് ശർമിളയും മാത്യൂസും എത്തിയത്. അധ്യാപിക വീട്ടിലില്ലാതിരുന്നതിനാൽ പ്രതികൾ അവിടെ നിന്നു പോയെന്ന് ഇവരുടെ മകൻ പൊലീസിനെ അറിയിച്ചു. അമ്മ ഉടൻ തിരികെ എത്തുമെന്നു പറഞ്ഞ് ഇവരുടെ മകനെക്കൊണ്ടു പൊലീസ് പ്രതികളെ തിരികെ വിളിപ്പിച്ചു. ഇതു വിശ്വസിച്ചെത്തിയ പ്രതികളെ പൊലീസ് അവിടെനിന്നു പിടികൂടി. മാത്യൂസിന്റെ ബന്ധു മാരാരിക്കുളം തെക്ക് പനേഴത്ത് റെയ്നോൾഡും കേസിലെ പ്രതിയാണ്. ശർമിളയാണ് ഒന്നാം പ്രതി. മാത്യൂസ് രണ്ടും റെയ്നോൾഡ് മൂന്നും പ്രതികൾ.

∙ മകളെപ്പോലെ  കണ്ടു, മദ്യപിക്കാനായി കൊലപ്പെടുത്തി

ക്രൂരകൃത്യത്തിലേക്കു പ്രതികളെ നയിച്ചതു മദ്യാസക്തിയാണെന്നു പൊലീസ്. ശർമിളയും മാത്യൂസും മദ്യത്തിന് അടിമകളായിരുന്നു. സ്ഥിരമായി മദ്യപിച്ചു പണം നഷ്ടപ്പെടുത്തി. എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ വച്ചാണു സുഭദ്രയെ ശർമിള പരിചയപ്പെട്ടത്. താൻ അനാഥയാണെന്നു ശർമിള പറഞ്ഞതോടെ സുഭദ്ര പലപ്പോഴും കാണാനെത്തി. മകളെപ്പോലെ സ്നേഹിച്ചു. മക്കളുമായി അടുപ്പം കുറവായിരുന്നെങ്കിലും സുഭദ്ര മിക്ക ദിവസവും അവരെ ഫോണിൽ‍ വിളിക്കുമായിരുന്നു.

സുഭദ്രയെക്കുറിച്ച് വിവരമില്ലാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. 4 ആഴ്ചയോളം കടവന്ത്ര പൊലീസ് അന്വേഷിച്ച കേസ് ഏറ്റെടുത്ത് 6 ദിവസത്തിനിടെ മണ്ണഞ്ചേരി പൊലീസ് കലവൂർ കോർത്തുശേരിയിലെ വീട്ടുവളപ്പിൽനിന്നു മൃതദേഹം കണ്ടെത്തി. മണ്ണ് ഇളകി കിടന്നതിനെ തുടർന്ന് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ശർമിളയോടൊപ്പം സുഭദ്ര പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. സുഭദ്ര കലവൂരിലെത്തിയിരുന്നതായും മനസ്സിലായി. തുടർന്ന് മൊബൈൽ രേഖകളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്.

∙ രണ്ടാം ശ്രമത്തിൽ കൊലപാതകം

രണ്ടു മാസം മുൻപു സുഭദ്രയുടെ കൊച്ചി കരിത്തല റോഡിലെ ശിവകൃപ വീട്ടിൽ വച്ചായിരുന്നു കൊലപ്പെടുത്താനുള്ള ആദ്യ ശ്രമം. അന്ന് ഉറക്കഗുളികകൾ നൽകി ബോധം കെടുത്തി സ്വർണം അപഹരിക്കാനാണു പദ്ധതിയിട്ടത്. സാഹചര്യങ്ങൾ അനുകൂലമാകാതെ വന്നതോടെ ആ ശ്രമം പരാജയപ്പെട്ടു. ഇതോടെ കലവൂർ കോർത്തുശേരിയിലെ വീട്ടിലേക്കു സുഭദ്രയെ എത്തിച്ചു. സുഭദ്ര വീട്ടിലെത്തുന്ന കാര്യം നാട്ടുകാരും സുഭദ്രയുടെ ബന്ധുക്കളും അറിയാതിരിക്കാൻ പ്രതികൾ ശ്രദ്ധിച്ചു. കൊലപാതകത്തിന് മാത്യൂസിന്റെ സുഹൃത്ത് റെയ്നോൾഡിന്റെ സഹായം തേടി.

സുഭദ്രയെ വീട്ടിലെത്തിച്ച ഓഗസ്റ്റ് 4 മുതൽ തന്നെ പാനീയങ്ങളിൽ ഉറക്കഗുളികകൾ ചേർത്തു നൽകി ബോധരഹിതയാക്കി. അടുത്ത ബന്ധു വിഷാദരോഗത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ റെയ്നോൾഡ് എത്തിച്ചു. കൊലപാതകത്തിൽ നേരിട്ടു പങ്കില്ലെങ്കിലും ആസൂത്രണത്തിൽ ഇയാൾക്കു പങ്കുണ്ടെന്നു പൊലീസ് പറയുന്നു. സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെന്ന് അറിഞ്ഞ സുഭദ്ര ഓഗസ്റ്റ് 7നു രാവിലെ അവ തിരികെ ചോദിച്ചു. പരാതി നൽകുമെന്നു പറഞ്ഞതോടെ സുഭദ്രയെ കൊലപ്പെടുത്താൻ ശർമിളയും മാത്യൂസും തീരുമാനിച്ചു.

സുഭദ്രയെ കട്ടിലിൽനിന്നു ചവിട്ടി നിലത്തിട്ടു. കമിഴ്ന്നു വീണ സുഭദ്രയുടെ കഴുത്തിൽ ഷാൾ ചുറ്റി ശർമിളയും മാത്യൂസും ഇരുവശത്തുനിന്നും വലിച്ചു കൊലപ്പെടുത്തി. സുഭദ്രയെ കൊലപ്പെടുത്തിയ ശേഷം ശർമിളയും മാത്യൂസും റെയ്നോൾഡിനെ തെറ്റിദ്ധരിപ്പിച്ചു മുഴുവൻ സ്വർണവും സ്വന്തമാക്കാൻ ശ്രമിച്ചു. സ്വർണം പണയംവച്ച് വിവിധയിടങ്ങളിൽ കഴിഞ്ഞ ഇരുവരും മണിപ്പാലിൽവച്ച് പിടിയിലായി. ശർമിളയുടെ പിതാവ് വർഷങ്ങൾക്കു മുൻപ് കുടുംബത്തെ ഉപേക്ഷിച്ചു പോയതാണെന്നു പൊലീസ് കണ്ടെത്തി. ഉഡുപ്പിയിൽ ചെമ്മീൻ ഷെഡിൽ ജോലിക്കു പോയ മാതാവ് അവിടെ മറ്റൊരു വിവാഹം കഴിച്ചിരുന്നു.

English Summary:

Police Uncover Web of Lies: Couple's Alcoholism Leads to Brutal Murder of Elderly Woman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com