ADVERTISEMENT

കോട്ടയം∙ മന്ത്രിസ്ഥാനം പങ്കിടുന്നതു സംബന്ധിച്ച് എൻസിപിയിൽ തർക്കം തുടരവേ മന്ത്രി എ.കെ. ശശീന്ദ്രനോട് തോമസ് കെ. തോമസ് എംഎൽ‌എക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ കാണണമെന്ന് എൻസിപി പ്രസിഡന്റ് പി.സി. ചാക്കോ ആവശ്യപ്പെട്ടു. മന്ത്രിസ്ഥാനം തോമസ് കെ. തോമസിനു നൽകണമെന്ന പാർട്ടി തീരുമാനം എ.കെ. ശശീന്ദ്രനെ അറിയിച്ചതിനു പിന്നാലെയാണ് പി.സി. ചാക്കോ ഇങ്ങനെ ആവശ്യപ്പെട്ടത്. മുന്നണി സർക്കാർ ആയതിനാൽ മന്ത്രിസ്ഥാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രി ആയതിനാലാണ് ഇത്തരത്തിൽ ആവശ്യപ്പെടുന്നതെന്ന് പി.സി. ചാക്കോ പറഞ്ഞു.

‌രണ്ടര വർ‌ഷം കഴിഞ്ഞു മന്ത്രിസ്ഥാനം വച്ചുമാറണമെന്നത് പാർട്ടി ധാരണയാണെന്നും അതു പാലിക്കണമെന്നുമാണ് കത്തിൽ ശശീന്ദ്രനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ മന്ത്രിസ്ഥാനം ഒഴിയില്ലെന്നും തനിക്ക് പാർലമെന്റ് ജീവിതത്തിൽനിന്നു മാന്യമായ വിരമിക്കൽ ആവശ്യമാണെന്നുമാണ് ശശീന്ദ്രന്റെ നിലപാട്. അതേസമയം, പാർട്ടിയിൽനിന്നു പലതരത്തിലുള്ള കത്തുകൾ കിട്ടുമെന്നും പ്രതികരിക്കാനില്ലെന്നും ആയിരുന്നു ശശീന്ദ്രന്റെ മറുപടി. 

അതിനിടെ, എറണാകുളം ഗസ്റ്റ് ഹൗസിൽ ശശീന്ദ്രനും തോമസ് കെ.തോമസുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. തിരുവോണത്തിനു തലേദിവസമായിരുന്നു ഇരുവരും കണ്ടത്. കൂടിക്കാഴ്ച എ.കെ. ശശീന്ദ്രൻ നിഷേധിച്ചു. എന്നാൽ ശശീന്ദ്രനെ കണ്ടുവെന്നും മന്ത്രിസ്ഥാനം വച്ചുമാറുന്നത് സംബന്ധിച്ച് ആശയവിനിമയം നടത്തിയെന്നും തോമസ് കെ.തോമസ് പറഞ്ഞു.

20ന് മുംബൈയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ശശീന്ദ്രനോടു മന്ത്രിസ്ഥാനം ഒഴിയണമെന്നു ദേശീയ അധ്യക്ഷൻ ശരദ് പവാർ ആവശ്യപ്പെടുമെന്നാണ് അറിവ്. പി.സി. ചാക്കോയും തോമസ് കെ.തോമസും മറ്റന്നാൾ രാവിലെ 11.30ന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കും. മന്ത്രിപദവി രാജിവയ്ക്കേണ്ടി വന്നാൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കുമെന്നായിരുന്നു ശശീന്ദ്രന്റെ നിലപാട്. എന്നാൽ താൻ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്നു പറഞ്ഞിട്ടില്ലെന്ന് ശശീന്ദ്രൻ പറഞ്ഞു. ‘‘ശരദ് പവാർ ജനാധിപത്യപരമായി ഇടപെടുമെന്നാണ് കരുതുന്നത്. മാന്യമായി പാർലമെന്ററി രംഗത്തുനിന്നു വിരമിക്കണമെന്നു ചിലരോടു ഞാൻ പറഞ്ഞിരുന്നു. കൂടിക്കാഴ്ചയ്ക്കുശേഷം എന്തു നിലപാട് സ്വീകരിക്കുമെന്ന് ഇപ്പോൾ നയപ്രഖ്യാപനം നടത്തേണ്ട ആവശ്യമില്ല. ശരദ് പവാറുമായി സംസാരിച്ചശേഷം കാര്യങ്ങൾ വ്യക്തമാക്കാം’’ – ശശീന്ദ്രൻ പറഞ്ഞു. 

അതിനിടെ, പാർട്ടിയിൽ ശശീന്ദ്രനു നല്ലൊരു പദവി നൽകി മന്ത്രിസ്ഥാനത്തുനിന്നു മാറ്റുന്നതിനെപ്പറ്റിയും അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ട്. സമവായ ഫോർമുലയുടെ ഭാഗമായി ദേശീയ വർക്കിങ് പ്രസിഡന്റ് കൂടിയായ പി.സി. ചാക്കോ സംസ്ഥാന അധ്യക്ഷ പദവി ഒഴിയാൻ ചിലപ്പോൾ തയാറായേക്കും. മൂന്നു നേതാക്കളും മുംബൈയിലേക്ക് ഇന്നു വരണമെന്നാണ് ശരദ് പവാർ ആവശ്യപ്പെട്ടത്. എന്നാൽ മന്ത്രിസഭാ യോഗം നടക്കുന്നതിനാൽ പറ്റില്ലെന്ന് ശശീന്ദ്രൻ പി.സി. ചാക്കോയോടു പറഞ്ഞു. ഇക്കാര്യം ചാക്കോ സ്ഥിരീകരിച്ചു. ഇതോടെയാണു ചർച്ച മറ്റന്നാളത്തേക്ക് മാറ്റിയത്.

English Summary:

NCP Kerala: Chacko, Saseendran, and Thomas K. Thomas to Meet Pawar in Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com