ADVERTISEMENT

രാജ്യാന്തര സ്വർണ വില ചരിത്രത്തിൽ ആദ്യമായി ഔൺസിന് 2,600 ഡോളർ കടന്നു. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കിൽ അരശതമാനം ബംപർ ഇളവ് പ്രഖ്യാപിച്ചതിനു പിന്നാലെ ഈ മാസം 18 ന് കുറിച്ച, 2,598 ഡോളർ എന്ന റെക്കോർ‌ഡ് പഴങ്കഥയാക്കി ഇന്ന് 2,614 ഡോളറിലേക്കാണ് വില ഉയർന്നത്. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 2,614.62 ഡോളറിൽ. ഇന്നുമാത്രം ഇതുവരെ 27 ഡോളർ വർധിച്ചിട്ടുണ്ട്. പലിശ കുറച്ചതിനു പിന്നാലെ യുഎസ് ഡോളറും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (യുഎസ് ട്രഷറി യീൽഡ്) ദുർബലമായത് സ്വർണ നിക്ഷേപ പദ്ധതികളുടെ സ്വീകാര്യത കൂട്ടിയിട്ടുണ്ട്.

ഇതിനു പുറമേ മധ്യേഷ്യയിലെ സംഘർഷവും സ്വർണവില വർധനയ്ക്കു വഴിവച്ചു. ഇന്ത്യയടക്കമുള്ള മുൻനിര വിപണികളിൽ സ്വർണാഭരണ ഡിമാൻഡ് വർധിക്കുന്നതും വില വർധനയ്ക്ക് ആക്കംകൂട്ടുകയാണ്. നവരാത്രി, ദസ്സറ, ദീപാവലി സീസൺ അടുത്തെത്തിയതും ഉത്തരേന്ത്യയിൽ വിവാഹ സീസൺ ആണെന്നതും ആഭരണ ഡിമാൻഡ് വർധിപ്പിക്കും. നവംബർ, ഡിസംബർ‌ മാസങ്ങളിലായി ഏകദേശം 35 ലക്ഷം വിവാഹങ്ങൾ ഇന്ത്യയിൽ നടക്കുമെന്നാണ് കരുതുന്നത്. ഇതിനായുള്ള വിവാഹാഭരണങ്ങൾ പലരും ഇപ്പോഴേ വാങ്ങുന്നതും വിലയെ സ്വാധീനിക്കുന്നു. വരുംനാളുകളിൽ വില ഇനിയും കൂടുമെന്ന ആശങ്കയുള്ളതിനാൽ വിവാഹ പാർട്ടികൾ ഇപ്പോഴേ സ്വർണാഭരണം വാങ്ങാനുള്ള തിരക്കിലാണെന്നും വിതരണക്കാർ വ്യക്തമാക്കുന്നു.

രക്ഷയാകുമോ രൂപ?

രാജ്യാന്തര സ്വർണ വില, ഡോളറിനെതിരെ രൂപയുടെ മൂല്യം, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന നിരക്ക് (ബാങ്ക് റേറ്റ്), മുംബൈ വിപണിയിലെ വില, വ്യാപാരികളുടെ ലാഭ മാർജിൻ എന്നിവ ഉൾപ്പെടുന്നതാണ് കേരളത്തിലെ സ്വർണ വില. രാജ്യാന്തര വില കൂടുന്നതിന് ആനുപാതികമായി കേരളത്തിലെ വിലയും കൂടുന്നതാണ് പതിവ്. ഇന്നും രാവിലെ കേരളത്തിൽ ഗ്രാം വില 60 രൂപ കൂടി 6,885 രൂപയിലും പവൻ വില 480 രൂപ ഉയർന്ന് 55,080 രൂപയിലും എത്തിയിരുന്നു.

അതേസമയം, ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടത് സ്വർണത്തിന്റെ ഇറക്കുമതിച്ചെലവു കുറയാൻ സഹായിക്കും. ഇന്ന് 10 പൈസ വർധിച്ച് 83.55 ൽ ആണ് രൂപയുടെ മൂല്യമുള്ളത്. രൂപ ശക്തിയാർജ്ജിക്കുന്നത് ഇന്ത്യയിൽ സ്വർണ വിലവർധനയുടെ കാഠിന്യം കുറച്ചേക്കും. കഴിഞ്ഞ മേയ് 20ന് കുറിച്ച, പവന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമാണ് കേരളത്തിലെ റെക്കോർഡ് വില. ഇത് വൈകാതെ പഴങ്കഥയായേക്കും.

English Summary:

Gold Shatters Records: Price Crosses $2,600 for the First Time in History

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com