ADVERTISEMENT

കുതിച്ചുയരാൻ സാഹചര്യം അനുകൂലമായിട്ടും ഇന്നലെ നിറംമങ്ങിയ സ്വർണ വിലയിൽ ഇന്ന് പൊന്നുംകുതിപ്പ്. ആഭരണപ്രേമികളെയും വ്യാപാരികളെയും ആശങ്കയിലാഴ്ത്തി കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു. ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി. 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില. കഴിഞ്ഞ മൂന്നുദിവസത്തെ വിലയിടിവിന്റെ ട്രെൻഡിന് വിരാമമിട്ടാണ് ഇന്ന് സ്വർണ വിലക്കുതിപ്പ്.

ഇക്കഴിഞ്ഞ മേയ് 20ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയർന്ന വില. ഇതിൽ നിന്ന് ഗ്രാമിന് വെറും 5 രൂപയും പവന് 40 രൂപയും അകലെയാണ് ഇന്നത്തെ വില. നിലവിലെ ട്രെൻഡ് തുടർന്നാൽ ഇന്നുതന്നെയോ നാളെയോ കേരളത്തിൽ സ്വർണ വില പുതിയ ഉയരം കുറിക്കുമെന്ന് വ്യാപാരികൾ പറയുന്നു. മറിച്ച്, രാജ്യാന്തര തലത്തിൽ ലാഭമെടുപ്പ് ഉണ്ടായാൽ വില താഴേക്കും നീങ്ങാം.

18 കാരറ്റും വെള്ളിയും
 

കനംകുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) വജ്രം ഉൾപ്പെടെയുള്ള കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാൻ പ്രയോജനപ്പെടുത്തുന്ന 18 കാരറ്റ് സ്വർണ വില ഇന്ന് ഗ്രാമിന് 50 രൂപ ഉയർന്ന് 5,715 രൂപയായി. 22 കാരറ്റുമായി താരതമ്യം ചെയ്യുമ്പോൾ വില കുറവാണെന്നതിനാൽ, സമീപകാലത്ത് കേരളത്തിൽ 18 കാരറ്റിൽ തീർത്ത സ്വർണാഭരണങ്ങൾക്കും വലിയ സ്വീകാര്യത കിട്ടിയിരുന്നു. വെള്ളി വിലയും വീണ്ടും ഉയർന്നു തുടങ്ങി. ഇന്ന് ഗ്രാമിന് ഒരു രൂപ വർധിച്ച് 96 രൂപയായി. പാദസരം, വള, അരഞ്ഞാണം തുടങ്ങിയ വെള്ളി ആഭരണങ്ങൾ, പൂജാപാത്രങ്ങൾ, മറ്റ് പൂജാസാമഗ്രികൾ തുടങ്ങിയവ വാങ്ങുന്നവർക്കും വ്യാവസായിക ആവശ്യത്തിന് വെള്ളി ഉപയോഗിക്കുന്നവർക്കും ഈ വില വർധന തിരിച്ചടിയാണ്.

റെക്കോർഡ് തകർക്കാൻ രാജ്യാന്തര വില
 

ലോകത്തെ നമ്പർ വൺ സാമ്പത്തികശക്തിയായ അമേരിക്ക അടിസ്ഥാന പലിശനിരക്ക് കുറച്ചതിന് തൊട്ടുപിന്നാലെ രാജ്യാന്തര വില ഔൺസിന് എക്കാലത്തെയും ഉയരമായ 2,598 ഡോളറിലേക്ക് എത്തിയിരുന്നെങ്കിലും പിന്നീട് ലാഭമെടുപ്പിനെ തുടർന്ന് 2,550 ഡോളറിന് താഴേക്ക് പതിച്ചിരുന്നു. എന്നാൽ, ഇന്ന് വീണ്ടും വില 2,594 ഡോളറിലേക്ക് ഉയർന്നു. വില കൂടുമെന്നാണ് പൊതു വിലയിരുത്തൽ. അമേരിക്ക പലിശ കുറച്ചതോടെ ഡോളറും യുഎസ് കടപ്പത്രങ്ങളും അനാകർഷകമായിട്ടുണ്ട്. അതോടെ സ്വർണ നിക്ഷേപ പദ്ധതികൾക്ക് പ്രിയമേറിയതാണ് വിലക്കുതിപ്പിന് വളമാകുന്നത്. മാത്രമല്ല, മധ്യേഷ്യയിൽ ഇസ്രയേൽ-ഹിസ്ബുല്ല പോര് കനക്കുന്നത് ആഗോള സമ്പദ്‍വ്യവസ്ഥയ്ക്കുമേൽ കരിനിഴൽ വീഴ്ത്തുന്നതും സ്വർണ വില വർധനയ്ക്ക് ആക്കംകൂട്ടുന്നു.

സ്വർണ വില ഇനി എങ്ങോട്ട്?
 

അടിസ്ഥാന പലിശനിരക്കിൽ അരശതമാനം ബമ്പർ ഇളവാണ് അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് കഴിഞ്ഞദിവസം വരുത്തിയത്. ഇതിന്റെ ചുവടുപിടിച്ച് ഗൾഫ് രാഷ്ട്രങ്ങളടക്കം പലിശ കുറച്ചിട്ടുമുണ്ട്. അമേരിക്ക 2024ൽ ഇനിയുമൊരു അരശതമാനം പലിശ കുറയ്ക്കാനുള്ള സാധ്യത ശക്തമാണ്. ഫലത്തിൽ, സ്വർണ വിലയെ കാത്തിരിക്കുന്നത് അനുകൂല സമയമാണെന്ന് വിലയിരുത്തപ്പെടുന്നു. നിലവിൽ തന്നെ ഗോൾഡ് ഇടിഎഫ് അടക്കമുള്ള സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുക്ക് കൂടിത്തുടങ്ങി. ലോകത്തെ ഏറ്റവും വലിയ ഗോൾഡ് ഇടിഎഫ് ആയ എസ്പിഡിആർ ഗോൾഡ് ട്രസ്റ്റിലെ നിക്ഷേപം 0.20% ഉയർന്ന് 873.96 ടണ്ണിലെത്തി. ഇന്ത്യയിൽ നവരാത്രി, ദസ്സറ, ദീപാവലി ഉത്സവകാലം ആരംഭിക്കുകയാണ്. ഇത് ഡിമാൻഡ് വർധിക്കാനിടയാക്കും. ഇതും ആഭ്യന്തര വില വർധനയുടെ വേഗം കൂട്ടിയേക്കും.

ജിഎസ്ടിയടക്കം ഇന്നത്തെ വില
 

മൂന്ന് ശതമാനം ജിഎസ്ടി, 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് ഫീസ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേർന്ന് ഇന്നലെ 59,105 രൂപ കൊടുത്താൽ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാമായിരുന്നു. ഒരു ഗ്രാം സ്വർണാഭരണത്തിന് നൽകേണ്ടിയിരുന്നത് 7,388 രൂപയുമായിരുന്നു.

Image : iStock/Gam1983
Image : iStock/Gam1983

ഇന്ന് വില കൂടിയതോടെ ഒരു പവൻ ആഭരണത്തിന്റെ വാങ്ങൽ വില 59,564 രൂപയായി. ഒരു ഗ്രാം ആഭരണത്തിന് 7,445 രൂപയും. പണിക്കൂലി ഓരോ ജ്വല്ലറി ഷോറൂമിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറില്ല. ബ്രാൻ‌ഡഡ് ആഭരണങ്ങൾക്ക് പണിക്കൂലി 20-30 ശതമാനമൊക്കെയാകാം.

English Summary:

US Fed Rate Cuts Fuel Gold Surge in Kerala. This sudden surge breaks the trend of declining prices witnessed in the past three days.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com