ADVERTISEMENT

തിരുവനന്തപുരം∙ ഇടതു സ്വതന്ത്രൻ പി.വി.അന്‍വർ എംഎൽഎയെ തള്ളിയും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെ പൂര്‍ണമായി പിന്തുണച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. പി.വി.അന്‍വര്‍ പാർട്ടിക്ക് പുറത്ത് മാധ്യമങ്ങളിൽ നിരന്തരം ആരോപണം ഉന്നയിക്കുന്നതില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തി. അൻവർ കോൺഗ്രസിൽനിന്നാണ് വന്നതെന്നും ഇടതു പശ്ചാത്തലം ഇല്ലെന്നും വിമർശിച്ചു. 

പി.ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കാത്തതിന്റെ പേരില്‍ ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ നടപടി എടുക്കാനാവില്ലെന്നും അൻവറിന്റെ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പറ‍ഞ്ഞു. അൻവർ നിയമവിരുദ്ധമായ കാര്യങ്ങൾ ആവശ്യപ്പെട്ടു എന്ന വ്യാഖ്യാനങ്ങൾക്ക് ഇട നൽകുന്നതായി മുഖ്യമന്ത്രിയുടെ മറുപടി. അന്‍വറിനെപ്പറ്റി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തയച്ചിട്ടുണ്ട്. അതും അന്വേഷണസംഘം പരിശോധിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞതോടെ അൻവറിനെതിരെ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പായി. ഉദ്യോഗസ്ഥരുടെ ഫോൺ അൻവർ ചോർത്തി പുറത്തുവിട്ടതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. അൻവർ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശം മാനിക്കാതെ വാർത്താ സമ്മേളനം നടത്തിയതും നീരസത്തിനിടയാക്കി. അന്വേഷണമില്ലാതെ തന്നെ പൊളിറ്റിക്കൽ സെക്രട്ടറിക്ക് മുഖ്യമന്ത്രി ക്ലീൻചിറ്റും നൽകി.

‘‘ പി.വി.അന്‍വര്‍ ആദ്യം വാർത്താ സമ്മേളനം നടത്തിയപ്പോള്‍ തന്നെ അദ്ദേഹവുമായി ബന്ധപ്പെടാന്‍ ഓഫിസില്‍ പറഞ്ഞു. എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യുകയല്ല വേണ്ടത്. എന്റെ അടുത്തു വന്നു പറയാന്‍ ആവശ്യപ്പെട്ടു. എന്നാൽ മൂന്നാമത്തെ ദിവസവും അദ്ദേഹം വാർത്താ സമ്മേളനം നടത്തി. മുഖ്യമന്ത്രിയെ നാളെ പോയി കാണുമെന്ന് അന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോഴേയ്ക്കും അദ്ദേഹവുമായി പൊലീസ് ഉദ്യോഗസ്ഥന്‍ സംസാരിച്ച കാര്യങ്ങള്‍ ഉള്‍പ്പെടെ പരസ്യമായി വന്നു. സംസാരിക്കുന്ന കാര്യം റെക്കോര്‍ഡ് ചെയ്യുന്ന പൊതുപ്രവര്‍ത്തകനായി അന്‍വര്‍ മാറി. നിങ്ങള്‍ ആരെങ്കിലും അങ്ങനെ കാണിക്കുമോ? നമ്മള്‍ ആരുമായിട്ടൊക്കെ സംസാരിക്കും. അതൊക്കെ റെക്കോര്‍ഡ് ചെയ്യുകയാണോ പെതുപ്രവര്‍ത്തകന്‍ ചെയ്യേണ്ടത്. അതിനു ശേഷം അദ്ദേഹം എന്റെ അടുത്തുവന്നു നിവേദനം തന്നു ’’–മുഖ്യമന്ത്രി പറഞ്ഞു. 

പി.ശശിയെ മുഖ്യമന്ത്രി പൂർണമായി പിന്തുണച്ചു. വലിയ ആരോപണങ്ങൾ ഇടതു എംഎൽഎ ഉന്നയിച്ചിട്ടും കൈവിടില്ലെന്ന സന്ദേശവും നൽകി. ‘‘ സിപിഎം സംസ്ഥാന സമിതി അംഗമായ പി.ശശി പാര്‍ട്ടി നിയോഗിച്ചത് പ്രകാരമാണ് എന്റെ ഓഫിസില്‍ പ്രവര്‍ത്തിക്കുന്നത്. മാതൃകാപരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തുന്നത്. ഒരു തരത്തിലുള്ള തെറ്റായ കാര്യവും അദ്ദേഹത്തിന്റെ പക്കല്‍ ഇല്ല. ആരു പറഞ്ഞാലും അതെല്ലാം അവജ്ഞയോടെ തള്ളിക്കളയും. ഒരു പരിശോധനയും അക്കാര്യത്തില്‍ ആവശ്യമില്ല. കൊടുക്കുന്ന പരാതിക്ക് അതേപടി നടപടി സ്വീകരിക്കാനല്ല അദ്ദേഹം അവിടെ ഇരിക്കുന്നത്. നിയമപ്രകാരം പരിശോധിച്ച് നടപടി എടുക്കും. അല്ലാത്ത നടപടി സ്വീകരിച്ചാല്‍ ശശി അല്ല ആരായാലും ആ ഓഫിസില്‍ ഇരിക്കാന്‍ പറ്റില്ല. നിയമപ്രകാരമല്ലാത്ത കാര്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്തിട്ടുണ്ടാകില്ല. അതിലുളള വിരോധം വച്ച് എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ അതിന്റെ മേല്‍ മാറ്റാന്‍ പറ്റുന്നതല്ല അത്തരം ആളുകളെ’’ - മുഖ്യമന്ത്രി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com