ADVERTISEMENT

നാൽപത്തിരണ്ടു വർഷത്തിനു ശേഷമാണ് ശ്രീലങ്ക, ഒരു സ്ഥാനാർഥിക്കും വ്യക്തമായ മേൽക്കൈ പ്രവചിക്കാനാവാത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. 1982 ൽ യുണൈറ്റഡ് നാഷനൽ പാർട്ടിയുടെ ജെ.ആർ.ജയവർധനെയോടു മത്സരിക്കാൻ കരുത്തനായ സ്ഥാനാർഥിയെ കണ്ടെത്താനാകാതെ പ്രതിപക്ഷം വിഷമിക്കുമ്പോൾ നാഷനൽ പീപ്പിൾസ് ഫ്രണ്ടിന്റെ (ജനത വിമുക്തി പെരമുന) സ്ഥാപക നേതാവ് രോഹന വിജെവീരെയെയാണ് അന്ന് രാഷ്ട്രീയ നിരീക്ഷകർ അൽ‌പമെങ്കിലും സാധ്യതയുള്ളയാളെന്ന് വിലയിരുത്തിയത്. പ്രധാന പ്രതിപക്ഷമായ ശ്രീലങ്ക ഫ്രീഡം പാർട്ടി നേതാവ് സിരിമാവോ ബന്ദാരനായകെയ്ക്ക് അന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുണ്ടായിരുന്നതിനാൽ എച്ച്.എസ്.ആർ.ബി. കൊബ്ബേക്കഡുവ അവരുടെ സ്ഥാനാർഥിയായി. ഇതോടെ അക്കൊല്ലം, ദുർബലരെങ്കിലും യുഎൻപിക്കെതിരെ രണ്ട് പ്രധാന പാർട്ടികൾ രംഗത്തെത്തി ത്രികോണ മത്സരത്തിനു കളമൊരുങ്ങുകയായിരുന്നു. എന്നാൽ അതിനു ശേഷം  യുഎൻപിയും ശ്രീലങ്ക ഫ്രീഡം പാർട്ടിയും തമ്മിലും ശ്രീലങ്ക ഫ്രീഡം പാർട്ടിയിലെ പിളർപ്പിനുശേഷം മഹിന്ദ രാജപക്സെയുടെ എസ്എൽപിപിയും യുഎൻപിയും തമ്മിലുമായിരുന്നു പോരാട്ടങ്ങൾ. ഈ ചരിത്രമാണ് 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മാറിമറിയുന്നത്.‌

എന്നാൽ 1982 നെ അപേക്ഷിച്ച് ഇത്തവണ സാഹചര്യം വ്യത്യസ്തമാണ്. അന്ന് മുൻതൂക്കം ജയവർധനെയ്ക്കെന്ന് ഉറപ്പിച്ചു പറയാൻ കഴിഞ്ഞിരുന്നെങ്കിൽ ഇത്തവണ സ്ഥാനാർഥികളുടെ ഭാവി അക്ഷരാർഥത്തിൽ തുലാസിൽത്തന്നെ. നിലവിലെ പ്രസിഡന്റും സ്വതന്ത്ര സ്ഥാനാർഥിയുമായ റനിൽ വിക്രമസിംഗെ, പ്രതിപക്ഷമായ സമാഗി ജന ബലവേഗയയുടെ (എസ്ജെബി) സജിത് പ്രേമദാസ, നാഷനൽ പീപ്പിൾസ് പവർ (എൻപിപി) പാർട്ടിയുടെ അനുര കുമാര ദിസനായകെ എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ. 2022 ലെ പ്രക്ഷോഭത്തോടെ ക്ഷീണിച്ച രാജപക്സെ പക്ഷത്തിന്റെ പ്രതിനിധിയായി കുടുംബത്തിലെ ഇളമുറക്കാരനും മഹിന്ദയുടെ മകനുമായ നമൽ രാജപക്സെയാണ് ശ്രീലങ്ക പൊതുജന പെരുമുനയുടെ സ്ഥാനാർഥി. 

അഭിപ്രായ വോട്ടെടുപ്പിൽ ദിസനായകെ, പക്ഷേ...

ശ്രീലങ്കൻ ഗവേഷണ ഏജൻസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പോളിസി ഓഗസ്റ്റിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ അനുരകുമാര ദിസനായകെയ്ക്കാണ് മുൻതൂക്കം ലഭിച്ചത്. സർവേയിൽ പങ്കെടുത്ത 36 % പേർ ദിസനായകെയെ പിന്തുണച്ചു. 32 ശതമാനത്തിന്റെ പിന്തുണയോടെ സജിത് പ്രേമദാസ രണ്ടാമതും 28 % പേരുടെ പിന്തുണയോടെ വിക്രമസിംഗെ മൂന്നാമതുമാണെത്തിയത്. നമലിനെ പിന്തുണച്ചത് വെറും മൂന്നുശതമാനം മാത്രം. രാജപക്സെമാരെ വീണ്ടും പരീക്ഷിക്കാൻ ശ്രീലങ്ക ഇനിയും സമയമെടുക്കുമെന്ന് ചുരുക്കം

സർവേയിൽ മുന്നിലെത്തിയെങ്കിലും അത്രയെളുപ്പത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചുകയറാൻ ദിസനായകെയ്ക്ക് ആവില്ലെന്നാണ് വിലയിരുത്തൽ. 2022 ൽ ഗോട്ടബയ രാജപക്സെ സർക്കാരിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിന്റെ പ്രധാന നേതാവെന്ന നിലയിൽ യുവാക്കൾക്കിടയിൽ ദിസനായകയെക്ക് വലിയ സ്വാധീനമുണ്ടെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷമുറപ്പിക്കാൻ വേണ്ട 50% കടക്കാൻ ഇതു മതിയാവില്ല. ഇടത് ആശയങ്ങളിലൂന്നിയ ദിസനായകെയുടെ ജനത വിമുക്തി പെരമുന അഴിമതി തുടച്ചുനീക്കുക, സ്വകാര്യവത്കരണം പുനഃപരിശോധിക്കുക, ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുക, ക്ഷേമ പദ്ധതികൾ വ്യാപിപ്പിക്കുക തുടങ്ങിയ വൻ പൊളിച്ചെഴുത്തുകളുൾപ്പെടുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും പ്രായംചെന്ന വോട്ടർമാർക്കിടയിൽ ദിസനായകെയെക്കുറിച്ച് ഭിന്നാഭിപ്രായമുണ്ട്. തീവ്ര ഇടതുപാർട്ടിയിൽനിന്ന് സോഷ്യലിസ്റ്റ് പാർട്ടിയായി രൂപം മാറിയെങ്കിലും അമ്പതിനായിരത്തിലേറെ ശ്രീലങ്കക്കാരുടെ ജീവനെടുത്ത 70കളിലെയും 80കളിലെയും കലാപത്തിനു നേതൃത്വം നൽകിയത് ജനത വിമുക്തി പെരമുനയാണെന്നത് മറക്കാൻ പഴയ തലമുറയ്ക്ക് ഇനിയുമായിട്ടില്ല. 

അതേസമയം, രാജപക്സെമാരെ കൈവെടിഞ്ഞ പരമ്പരാഗത വോട്ടർമാരുടെ വോട്ടും യുഎൻപിയുടെ വിഭജനത്തോടെ വിക്രമസിംഗെ പക്ഷത്തേക്കും പ്രേമദാസ പക്ഷത്തേക്കും ഭിന്നിച്ചുപോയ തമിഴ്, മുസ്‌ലിം വംശജരിൽനിന്ന് ചോരുന്ന വോട്ടുകളും ദിസനായകെയ്ക്കാകും ഗുണം ചെയ്യുക. ഉദാഹരണത്തിന്, തമിഴ് പാർട്ടിയായ സിലോൺ വർക്കേഴ്സ് കോൺഗ്രസ് വിക്രമസിംഗെയ്ക്കും ഫെഡറൽ പാർട്ടി പ്രേമദാസയ്ക്കുമാണ് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. മുസ്‌ലിം പാർട്ടികളുടെ കാര്യത്തിൽ, നാഷനൽ കോൺഗ്രസ് വിക്രമസിംഗെയ്ക്കൊപ്പവും ശ്രീലങ്ക മുസ്‌ലിം കോൺഗ്രസ് പ്രേമദാസയ്ക്കുമൊപ്പമാണ്. ഇതിൽനിന്ന് ചോരുന്ന യുവാക്കളുടെ വോട്ടുകൾ സ്വാഭാവികമായും ദിസനായകെയ്ക്ക് കിട്ടുമെന്നാണ് വിലയിരുത്തൽ. ഇവിടെയും പ്രായമായവർ ദിസനായകെയെ കൈവിട്ടേക്കും. വിദ്യാഭ്യാസമുള്ള ഇടത്തരക്കാരും വിക്രമസിംഗെയെയോ പ്രേമദാസയെയോ തിരഞ്ഞെടുക്കാനാണ് സാധ്യത. ദിസനായകെയുടെ തീവ്ര വാഗ്ദാനങ്ങളെക്കാൾ, സ്ഥിരതയും സന്തുലിത നയങ്ങളുമാണ് ഭാവിക്കാവശ്യമെന്ന് ചിന്തിക്കുന്ന പക്ഷമാണിത്. തകർന്നടിഞ്ഞ ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയെ കരകയറ്റിയെന്ന ആകർഷണം വിക്രമസിംഗെയ്ക്കും ഇന്ത്യയടക്കം അയൽക്കാരുമായി നല്ല ബന്ധം സൂക്ഷിക്കുന്നതും പ്രതിപക്ഷത്തിന്റെ പ്രബല നേതാവുമെന്ന പ്രതിച്ഛായ പ്രേമദാസയ്ക്കും ഗുണം ചെയ്യും. ചുരുക്കത്തിൽ, മുൻതൂക്കം ഇന്നയാൾക്കെന്ന് പ്രവചിക്കാനാവാത്ത സ്ഥിതിയാണ് ശ്രീലങ്കൻ രാഷ്ട്രീയത്തിൽ. 

അട്ടിമറികൾക്കു സാധ്യത കുറവ്. ആർക്കും ഭൂരിപക്ഷം ലഭിക്കാതെയുമിരിക്കാം. അങ്ങനെയുണ്ടായാൽ ശ്രീലങ്കൻ ചരിത്രത്തിലെ ആദ്യ സംഭവമാകുമത്. അങ്ങനെ വന്നാൽ ഏറ്റവും കൂടുതൽ വോട്ടു നേടിയ ആദ്യത്തെ രണ്ട് സ്ഥാനാർഥികളൊഴികെ മറ്റെല്ലാവരും പുറത്താകും. തുടർന്ന് രണ്ട് സ്ഥാനാർഥികൾക്കും ലഭിച്ച സെക്കൻഡ് പ്രിഫറൻസ് വോട്ടുകൾ എണ്ണും. അതിലും ഭൂരിപക്ഷമില്ലെങ്കിൽ മൂന്നാം പ്രിഫറൻസ് വോട്ടുകളും. അതിൽ കേവല ഭൂരിപക്ഷം ലഭിക്കുന്നയാളാകും വിജയി. ഇതുവരെയും ലങ്കൻ ചരിത്രത്തിൽ രണ്ടും മൂന്നും പ്രിഫറൻസ് വോട്ടുകൾ എണ്ണേണ്ടി വന്നിട്ടില്ല. എന്നാൽ ഇത്തവണ രണ്ടാം പ്രിഫറൻസ് വോട്ടുകൾ എണ്ണാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് ശ്രീലങ്കൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ചെയർമാൻ മാധ്യമങ്ങളോട് പറഞ്ഞത്.

English Summary:

Wickremesinghe, Premadasa, Dissanayake: A Close Contest in Sri Lanka's Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com