ADVERTISEMENT

ബുഡാപെസ്റ്റ് ∙ ലബനനിൽ 12 പേർ കൊല്ലപ്പെട്ട പേജർ സ്ഫോടനങ്ങൾക്കു പിന്നാലെ ലോകം തിരഞ്ഞു തുടങ്ങിയ പേരാണ് ക്രിസ്റ്റ്യാന ബാർസോനി ആർസിഡിയാക്കോനോയുടേത്. ഹംഗേറിയൻ– ഇറ്റാലിയൻ വേരുകളുള്ള നാൽപത്തിയൊമ്പതുകാരി. ഹംഗറി ആസ്ഥാനമായ ബിആർസി കൺസൽറ്റിങ് എന്ന ഐടി കൺസൽറ്റിങ് സ്ഥാപനത്തിന്റെ സിഇഒ. ഭൗതികശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ശാസ്ത്രജ്ഞ. തയ്‌വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയുടെ പേരിൽ ബിആർസി കൺസൽറ്റിങ് കെഎഫ്ടി എന്ന പേരിൽ കമ്പനി രൂപീകരിച്ചാണ് പേജറുകൾ നിർമിച്ചതെന്നാണ് ലബനൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്.

ആരാണ് ക്രിസ്റ്റ്യാന ബാർസോനി ആർസിഡിയാക്കോനോ?

ഇറ്റലിയുടെ സിസിലി മേഖലയിലെ തുറമുഖ നഗരമായ കാറ്റാനിയയിലാണ് ക്രിസ്റ്റ്യാന വളർന്നത്. സ്കൂളിൽ പഠിക്കുമ്പോൾ അന്തർമുഖയായ വിദ്യാർഥിയായിരുന്നു ക്രിസ്റ്റ്യാനയെന്ന് സഹപാഠികൾ പറഞ്ഞു. യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടനിൽനിന്ന് പാർട്ടിക്കിൾ ഫിസിക്സിൽ ‍‍‍ഡോക്ടറേറ്റ് നേടി. ഏഴു ഭാഷകളിൽ പ്രാവീണ്യമുണ്ട്. കാരുണ്യ പ്രവർത്തനം മുതൽ രാജ്യാന്തര സംഘടനകളിലും ശാസ്ത്ര സംഘടനകളിലുമടക്കം വിവിധ മേഖലകളിൽ ജോലികൾ ചെയ്തതായി ഇവർ അവകാശപ്പെടുന്നു. രാജ്യാന്തര അറ്റോമിക് എനർജി (ഐഎഇഎ) ഏജൻസിയിൽ പ്രോജക്ട് മാനേജരായും ന്യൂയോർക്കിലെ എർത്ത് ചൈൽഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ടെന്ന് ഇവർ അവകാശപ്പെട്ടിരുന്നെങ്കിലും അത് തെറ്റാണെന്ന് ഇപ്പോൾ തെളിഞ്ഞിട്ടുണ്ട്.

ക്രിസ്റ്റ്യാന തങ്ങളുടെ ഏജൻസിയിൽ ഇന്റേൺഷിപ്പ് മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് ഐഎഇഎയും യാതൊരു ഔദ്യോഗിക പദവികളും ഇങ്ങനെയൊരു വ്യക്തിക്ക് നൽകിയിട്ടില്ലെന്ന് ചൈൽഡ് ഇൻസ്റ്റിറ്റ്യൂട്ടും വ്യക്തമാക്കി. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചുള്ള ക്രിസ്റ്റ്യാനയുടെ അവകാശവാദങ്ങൾ പൂർണമായും ശരിയല്ലെന്ന് വെളിപ്പെടുത്തി യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടനും രംഗത്തെത്തിയിട്ടുണ്ട്. യോഗ്യതകളിലുൾപ്പെടെയുള്ള നുണകളുടെ കൂമ്പാരങ്ങൾ പൊളിഞ്ഞതോടെ ക്രിസ്റ്റ്യാനയെക്കുറിച്ചുള്ള ദുരൂഹതകൾ ഏറുകയാണ്.

ആരോപണങ്ങൾ നിഷേധിച്ച്

അതേസമയം ലബനനിലെ സ്ഫോടനങ്ങൾക്ക് കാരണമായ പേജറുകൾ നിർമിച്ചത് ബിആർസി കൺസൽറ്റിങ് അല്ലെന്നും തങ്ങൾ ഇടനിലക്കാർ മാത്രമാണെന്നുമാണ് ക്രിസ്റ്റ്യാന സ്ഫോടനം സംബന്ധിച്ച് ആകെ നടത്തിയ പ്രതികരണം. അതിനുശേഷം ഇവരെ പൊതുവിടത്തിൽ കണ്ടിട്ടില്ല. ബുഡാപെസ്റ്റിന്റെ പ്രാന്തപ്രദേശത്തുള്ള വസതിയിൽ ക്രിസ്റ്റ്യാന ഇല്ലെന്നാണ് വിവരം. ഇവരെ അവിടെ കാണാനില്ലെന്ന് അയൽക്കാർ പറഞ്ഞതായി രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ക്രിസ്റ്റ്യാന നിരപരാധിയാണെന്നും പേജർ ഇടപാടിലെ ഇടനിലക്കാരി മാത്രമാണെന്നും അവരുടെ അമ്മ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. 

ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രയേൽ ചാരസംഘടന മൊസാദ് നടത്തിയതെന്നു കരുതുന്ന പേജർ സ്ഫോടനത്തിൽ ക്രിസ്റ്റ്യാനയുടെ കമ്പനിക്കും പങ്കുണ്ടെന്നാണ് രാജ്യാന്തര രാഷ്ട്രീയ നിരീക്ഷകരടക്കം കരുതുന്നത്. 2022 ലാണ് ബിആർസി കൺസൽറ്റിങ് പേജർ ബിസിനസ് തുടങ്ങിയത്.

മൊബൈൽ ഫോണിലൂടെ മൊസാദ് വിവരങ്ങൾ ചോർത്തുന്നുവെന്ന ഹിസ്ബുല്ല നേതാവ് ഹസൻ നസ്‍റല്ലയുടെ മുന്നറിയിപ്പിനെത്തുടർന്ന് ലബനനിലെ ഹിസ്ബുല്ല പ്രവർത്തകർ മൊബൈൽ ഫോൺ ഉപേക്ഷിക്കുകയും ആശയവിനിമയത്തിനായി പേജറുകളും വോക്കി ടോക്കികളും ഉപയോഗിച്ചുതുടങ്ങുകയും ചെയ്തിരുന്നു. വൻതോതിൽ ഇവ ആവശ്യം വന്നതോടെ പല പേജർ നിർമാതാക്കളും ഹിസ്ബുല്ലയുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് സൂചന. അങ്ങനെയാകാം ക്രിസ്റ്റ്യാന ഈ ഇടപാടിലുൾപ്പെട്ടതെന്നു കരുതപ്പെടുന്നു. ബിസിനസിനെക്കുറിച്ച് ക്രിസ്റ്റ്യാന സംസാരിക്കാറില്ലായിരുന്നുവെന്ന് ഇവരുടെ മുൻ ആൺസുഹൃത്ത് വിദേശമാധ്യമങ്ങളോട് പറഞ്ഞു.

English Summary:

Cristiana Barsony Arcidiacono: The Woman Behind the Lebanon Pager Explosions?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com