ADVERTISEMENT

തിരുവനന്തപുരം∙ പി.വി.അൻവർ എംഎൽഎ മാധ്യമങ്ങളിലൂടെ ഉന്നയിച്ച ആരോപണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അൻവർ സ്വീകരിക്കുന്ന നിലപാടുകൾ ശത്രുക്കൾക്ക് പാർട്ടിയെയും സർക്കാരിനെയും ദുർബലപ്പെടുത്താനുള്ള ആയുധമാകുകയാണ്. നിലപാടുകൾ തിരുത്തി പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽനിന്ന് അൻവര്‍ പിന്തിരിയണമെന്നും സെക്രട്ടേറിയറ്റ് അഭ്യർഥിച്ചു. പി.വി.അൻവറിനെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയതിനു പിന്നാലെയാണ് പാർട്ടിയും നിലപാട് വ്യക്തമാക്കിയത്.

∙ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയുടെ പൂർണരൂപം:

‘‘നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എംഎല്‍എ എന്ന നിലയിലാണ്‌ നിയമസഭയിലും നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചു വരുന്നത്‌. അദ്ദേഹം സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി അംഗവുമാണ്‌.

ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്‌. പരാതിയുടെ കോപ്പി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്‌. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും, പാര്‍ട്ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ട്ടിയുടെ പരിഗണനയിലുമാണ്‌. വസ്‌തുതകള്‍ ഇതായിരിക്കെ ഗവണ്‍മെന്റിനും, പാര്‍ട്ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു വരികയാണ്‌. പി.വി.അന്‍വര്‍ എംഎല്‍എയുടെ ഈ നിലപാടിനോട്‌ പാര്‍ട്ടിക്ക്‌ യോജിക്കാന്‍ കഴിയില്ല.

പി.വി.അന്‍വര്‍ എംഎല്‍എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും, പാര്‍ട്ടിയെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ഥിക്കുന്നു.’’

English Summary:

CPM Against PV Anvar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com