ADVERTISEMENT

മലപ്പുറം∙ നിലമ്പൂർ എംഎൽഎ പി.വി.അൻവറിനെ സ്വാഗതം ചെയ്തു മുസ്‍ലിം ലീഗ് നിലമ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഇഖ്ബാൽ മുണ്ടേരി. മാധ്യമങ്ങളിൽ വാർത്തയായതോടെ പോസ്റ്റ് പിൻവലിച്ചു. പി.വി.അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണെന്നും നാടിന്റെ നന്മയ്ക്കായി ഒരുമിച്ച് പോരാടാം എന്നും പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

ലീഗ് നിലമ്പൂർ നിയോജക മണ്ഡലം പ്രസിഡന്റിന്റെ പ്രസ്താവന അറിഞ്ഞിട്ടില്ലെന്നും കണ്ടിട്ടില്ലെന്നുമായിരുന്നു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പി.വി.അൻവറിനെ ആരും ലീഗിലേക്ക് സ്വാഗതം ചെയ്തിട്ടില്ലെന്നു മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.

പോസ്റ്റിന്റെ പൂർണരൂപം:

‘‘അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണ്. പക്ഷേ, അത് അംഗീകരിക്കാൻ പിണറായി വിജയന് കഴിയില്ല. അതിനു പല കാരണങ്ങളും ഉണ്ട്. അൻവർ പെട്ടെന്ന് ആർക്ക് മുന്നിലും വഴങ്ങുന്ന പ്രാകൃതക്കാരനല്ല. പിണറായിക്കാണെങ്കിൽ തന്റെ മുന്നിൽ വഴങ്ങാത്തവനോട് കട്ടക്കലിപ്പുമാണ്. ഇപ്പോ രണ്ട് ഘട്ടം കഴിഞ്ഞു. 1) മുഖ്യമന്ത്രിയിൽ വലിയ വിശ്വാസമുണ്ടായിരുന്ന അൻവറിന്റെ യുദ്ധപ്രഖ്യാപന ഘട്ടം. 2) മുഖ്യമന്ത്രിയെ മറ്റുള്ളവർ വല്ലാതെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു എന്ന് കരുതുന്ന ഘട്ടം. മുഖ്യമന്ത്രി തന്നെ തീരെ വിശ്വാസത്തിലെടുക്കുന്നില്ല എന്നതിൽ അൻവറിന് ചെറിയ നിരാശ തോന്നുന്നുണ്ട്. ഇനി മൂന്നാം ഘട്ടത്തിലേക്ക് കടക്കണം. യഥാർഥ പിണറായി വിജയൻ ആരാണെന്ന് കൃത്യമായി മനസിലാക്കുന്ന പ്രധാന ഘട്ടമാണത്. പിണറായിയും, ശശിയും, എം.ആർ.അജിത് കുമാറും മൂന്നല്ല അത് ഒന്നാണെന്ന് ബോധ്യപ്പെടുന്ന നിമിഷം.

പിന്നെയാണ് സ്വാതന്ത്ര്യ സമര സേനാനിയായ ഷൗക്കത്തലി സാഹിബിന്റെ മകൻ പി.വി.അൻവറിന്റെ യഥാർഥ മുഖം പിണറായി കാണേണ്ടത്. ഈ ഭരണം സംഘപരിവാറിന് കുടപിടിക്കുകയാണ് എന്നും, മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസും എല്ലാത്തരം അഴിമതികളുടെയും കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും വർഷങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്ന മുസ്‍ലിം ലീഗിന്റെയും യുഡിഎഫിന്റെയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിന്റെ കൂടെ നിൽക്കാൻ പഴയ കോൺഗ്രസുകാരനായ അൻവർ തയാറാവുന്ന ഘട്ടത്തിന് അപ്പോഴാണ് സമയമാവുക. ഈ ദുഷ്ടശക്തികൾക്കെതിരെ, നാടിന്റെ നന്‍മയ്ക്കു വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാം ’’.

English Summary:

PV Anvar Finds Support from Unexpected Quarter as Muslim League Leader Extends Invitation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com