അർജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാർഡ് കണ്ടെത്തി; സ്ഥിരീകരിച്ച് ലോറിയുടമ മനാഫ്
Mail This Article
അങ്കോല∙ കർണാടകയിലെ ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാർഡ് ഗംഗാവലി പുഴയിൽനിന്ന് കണ്ടെത്തി. ലോറിയുടമ മനാഫ് ഇതു അർജുന്റെ ലോറിയുടേതാണെന്ന് സ്ഥിരീകരിച്ചു.
പുഴയിൽനിന്നു മറ്റൊരു ലോഹഭാഗം കൂടി കണ്ടെത്തിയിട്ടുണ്ട്. മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനു വേണ്ടിയുള്ള തിരച്ചിലിനിടെയാണ് ലോറിയുടെ ക്രാഷ് ഗാർഡ് കണ്ടെത്തിയത്.
അതിനിടെ, ഇന്നലെ നടന്ന തിരിച്ചിലിനിടെ കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ലെന്ന് സ്ഥിരീകരണം. പ്രാഥമിക പരിശോധനയിലാണ് അസ്ഥി മനുഷ്യന്റേതല്ലെന്ന് സ്ഥിരീകരിച്ചത്. കണ്ടെത്തിയത് മൃഗത്തിന്റെ അസ്ഥിയാണന്നാണ് സൂചന. ഫൊറൻസിക് സർജനും വെറ്ററിനറി ഡോക്ടറും ഇക്കാര്യം പൊലീസിനെ അറിയിച്ചു. കണ്ടെത്തിയ അസ്ഥി വിശദപരിശോധനയ്ക്കായി മംഗളൂരുവിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.
കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോലയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. ജൂലൈ 16ന് രാവിലെ 8.30ന് ആയിരുന്നു അപകടം.