ADVERTISEMENT

കന്യാകുമാരി∙ ഇന്ത്യയുടെ മതേതര സങ്കൽപ്പത്തിനെതിരെ വിവാദ പരാമർശവുമായി തമിഴ്നാട് ഗവർണർ ആർ.എൻ.രവി. മതേതരത്വം എന്നത് യൂറോപ്യൻ സങ്കൽപമാണെന്നും ഇന്ത്യയിൽ അത് ആവശ്യമില്ലെന്നുമായിരുന്നു ആർ.എൻ.രവി പറഞ്ഞത്. കന്യാകുമാരിയില്‍ ഞായറാഴ്ച നടന്ന ഒരു പൊതുപരിപാടിയിൽ വച്ചായിരുന്നു ആർ.എൻ.രവിയുടെ പരാമർശം. ഇതോടെ സംഭവം തമിഴ്നാട്ടിൽ വലിയ വിവാദത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. 

‘‘ഈ രാജ്യത്തെ ആളുകളോട് ഒരുപാട് വഞ്ചനകൾ നടന്നിട്ടുണ്ട്, അതിലൊന്നാണ് അവർ മതേതരത്വത്തിന് തെറ്റായ വ്യാഖ്യാനം നൽകാൻ ശ്രമിച്ചത്. മതേതരത്വം എന്താണ് അർഥമാക്കുന്നത്? മതേതരത്വം എന്നത് ഒരു യൂറോപ്യൻ സങ്കൽപ്പമാണ്, അത് ഒരു ഇന്ത്യൻ സങ്കൽപ്പമല്ല. യൂറോപ്പിൽ മതേതരത്വം ഉണ്ടായത് സഭയും രാജാവും തമ്മിലുള്ള വഴക്കിൽ നിന്നാണ്. മതേതരത്വം ഒരു യൂറോപ്യൻ സങ്കൽപ്പമാണ്, അത് അവിടെ മാത്രം നിൽക്കട്ടെ. ഇന്ത്യയിൽ മതേതരത്വത്തിന്റെ ആവശ്യമില്ല.’’ ആർ.എൻ.രവി യോഗത്തിൽ പറഞ്ഞു.

തമിഴ്‌നാട് ഗവർണറിന്റെ പരാമർശത്തെ നിശിതമായ ഭാഷയിലാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ വിമർശിച്ചത്. ഗവർണറുടേത് നിരുത്തരവാദപരമായ പരാമർശമാണെന്ന് കോൺഗ്രസ് ആരോപിച്ചു. സുപ്രധാന ഭരണഘടനാ പദവി വഹിക്കുന്ന ഒരു വ്യക്തിയിൽ നിന്ന് വരാൻ പാടില്ലാത്ത പരാമർശമാണ് ഗവർണർ നടത്തിയതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. ഗവർണറുടെ പരാമർശം ഭരണഘടനാ വിരുദ്ധമാണെന്ന് വിരുദുനഗറിൽ നിന്നുള്ള കോൺഗ്രസ് എംപി മാണിക്കം ടാഗോർ എക്‌സിൽ കുറിച്ചു.

തമിഴ്‌നാട് ഗവർണർ ഭരണഘടനയ്ക്ക് മൂല്യം നൽകുന്നില്ലെന്ന് സിപിഎം നേതാവ് വൃന്ദ കാരാട്ട് ആരോപിച്ചു. രവിയുടെ പരാമർശം ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് എന്നും വൃന്ദ ചൂണ്ടിക്കാട്ടി. ഭരണഘടന വൈദേശിക സങ്കൽപമാണെന്നാണ് ഗവർണറുടെ പ്രസ്താവന പറയുന്നതെന്നും ഭരണഘടനയിൽ വിശ്വസിക്കുന്നവര്‍ അതിനെ ചോദ്യം ചെയ്യുമെന്നും വൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.

തന്റെ പ്രസംഗത്തിനിടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെയും ആർ.എൻ.രവി വിമർശിച്ചു. ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വം കൂട്ടിച്ചേര്‍ത്തതിനാണ് ഇന്ദിരാ ഗാന്ധിയെ ആർ.എൻ.രവി വിമർശിച്ചത്. ചില വിഭാഗങ്ങളിലെ ജനങ്ങളെ പ്രീതിപ്പെടുത്തുന്നതിനാണ് ഇന്ദിരാ ഗാന്ധി ഭരണഘടനയില്‍ മതേതരത്വം കൂട്ടിച്ചേര്‍ത്തതെന്നും ആര്‍.എന്‍. രവി പറഞ്ഞിരുന്നു.

English Summary:

Tamil Nadu Governor RN Ravi made controversial remarks against India's secular concept

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com