ADVERTISEMENT

ബെംഗളൂരു∙ മൈസൂരുവിലെ ഭൂമിയിടപാടിൽ ക്രമക്കേടു നടത്തിയെന്ന ആരോപണത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ ലോകായുക്ത പൊലീസ് കേസെടുത്തു. സിദ്ധരാമയ്യയ്‌ക്കെതിരെ അന്വേഷണം നടത്തി 3 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ലോകായുക്ത പൊലീസിനു ജനപ്രതിനിധികളുടെ പ്രത്യേക കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താമെന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചും വിധിച്ചിരുന്നു.

അന്വേഷണത്തിന് ഗവർണർ താവർ ചന്ദ് ഗെലോട്ട് നൽകിയ അനുമതി ചോദ്യംചെയ്ത് സിദ്ധരാമയ്യ സമർപ്പിച്ച ഹർജി തള്ളികൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. 1988ലെ അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പ്, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 218–ാം വകുപ്പ് എന്നിവ പ്രകാരമാണ് കുറ്റവിചാരണ ചെയ്യാൻ ഓഗസ്റ്റ് 17ന് ഗവർണർ അനുമതി നൽകിയത്. എന്നാൽ, അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണം മാത്രമേ മുഖ്യമന്ത്രിക്കെതിരെ നടത്തേണ്ടതുള്ളൂവെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതു പ്രകാരമാണ് ലോകായുക്ത അന്വേഷണത്തിനു കളമൊരുങ്ങിയത്.

കർണാടകയിൽ ബിജെപി സർക്കാർ ഭരിക്കുന്ന കാലത്ത് 2022 ജനുവരി 25നു നടന്ന ഭൂമി കൈമാറ്റത്തെച്ചൊല്ലിയാണ് വിവാദം. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്കു മൈസൂരു നഗര വികസന അതോറിറ്റി (മുഡ) 14 പ്ളോട്ടുകൾ അനുവദിച്ചതിൽ 55.8 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം. ഗ്രാമത്തിലെ അവരുടെ 3.16 ഏക്കർ ഏറ്റെടുത്തതിനുപകരം നഗരത്തിൽ കണ്ണായ ഭാഗത്ത് ഭൂമി അനുവദിച്ചതു സിദ്ധരാമയ്യയുടെ സ്വാധീനഫലമായാണെന്നാണ് ആരോപണം. വ്യാജരേഖ ചമച്ചാണ് ഭൂമി അനധികൃതമായി സ്വന്തമാക്കിയതെന്ന മൈസൂരുവിലെ സന്നദ്ധപ്രവർത്തകരായ ടി.ജെ.ഏബ്രഹാം, എസ്.പി.പ്രദീപ് കുമാർ, സ്നേഹമയി കൃഷ്ണ എന്നിവർ നൽകിയ പരാതികളിലാണു നടപടി.  

English Summary:

Lokayukta case Siddaramaiah land deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com