ADVERTISEMENT

കോഴിക്കോട് ∙ നാടിന്റെ നൊമ്പരമായി മാറിയ അർജുന്റെ അന്ത്യയാത്രയിലും കാർവാർ എംഎൽഎ സതീഷ് സെയിൽ ഒപ്പമുണ്ടായിരുന്നു. അർജുന്റെ മൃതദേഹം കണ്ടെത്തുന്നതിന് രാവും പകലും ഇല്ലാതെ കഷ്ടപ്പെട്ടവരിൽ മുൻപന്തിയിലായിരുന്നു സതീഷ് സെയിൽ. ആൾക്കൂട്ടത്തിനിടെ സതീഷ് സെയിലിനെ തിരിച്ചറിഞ്ഞവർ സെൽഫി  എടുക്കാനും നന്ദി അറിയിക്കാനും ചുറ്റും കൂടി. ചിലർ സതീഷ് സെയിലിന്റെ കാൽ തൊട്ടു വന്ദിച്ചു. മലയാളത്തിലും ഹിന്ദിയിലുമെല്ലാം നന്ദി പറഞ്ഞു. 

അർജുനെ ജീവനോടെ എത്തിക്കാൻ സാധിക്കാത്തതിൽ സങ്കടമുണ്ടെന്ന് സതീഷ് സെയിൽ പറഞ്ഞു. എന്നാൽ അന്ത്യകർമങ്ങൾ നടത്താൻ മൃതദേഹമെങ്കിലും വീട്ടിൽ എത്തിക്കാൻ സാധിച്ചതിൽ ആശ്വസിക്കുന്നു. തിരച്ചിൽ സമയത്ത് വളരെയേറെ പ്രതിസന്ധി നേരിട്ടു. പലപ്പോഴും എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. എന്നാൽ ഒറ്റക്കെട്ടായി നിന്ന മലയാളികളും മാധ്യമങ്ങളും ദൗത്യം മുന്നോട്ടുകൊണ്ടുപോകാൻ പ്രചോദനമായി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേകം ഇടപെടൽ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അർജുന്റെ മൃതദേഹത്തിനൊപ്പമാണ് സതീഷ് സെയിലും ഇന്നു രാവിലെ കോഴിക്കോട്ടെത്തിയത്. 

തിരച്ചിലിന് ഡ്രജർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ എത്തിക്കുന്നതിൽ മുൻകൈ എടുത്തത് സതീഷ് സെയിലാണ്. എംഎൽഎ ഫണ്ട് ഉൾപ്പെടെ ഉപയോഗിച്ചാണ് ഡ്രജർ എത്തിച്ചത്. തിരച്ചിൽ നടക്കുന്ന സമയത്ത് രാവും പകലും സതീഷ് സെയിൽ ഷിരൂരിലുണ്ടായിരുന്നു. നിയമസഭാ സമ്മേളനം പോലും ഒഴിവാക്കി അദ്ദേഹം തിരച്ചിൽ പ്രവർത്തനത്തിന് നേതൃത്വം നൽകി. ഇതെല്ലാം മാധ്യമങ്ങളിലൂടെ മലയാളികൾ അറിയുന്നുണ്ടായിരുന്നു. ദൗത്യത്തിന് ഒപ്പം നിന്നതിന് മലയാളികളോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

സതീഷ് സെയിലിന്റെ പ്രവർത്തനം കൊണ്ടുമാത്രമാണ് തിരച്ചിലുമായി മുന്നോട്ടുപോകാൻ സാധിച്ചതെന്ന് എം.കെ.രാഘവൻ എംപി പറഞ്ഞു. മലയാളികൾ സതീഷ് സെയിലിനോട് എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മന്ത്രി എ.കെ.ശശീന്ദ്രൻ, എംപി ഷാഫി പറമ്പിൽ, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കെ.എം.സച്ചിൻ ദേവ്, ലിന്റോ ജോസഫ്, മേയർ ബീന ഫിലിപ്പ്, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ എന്നിവരും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

English Summary:

Malayalis Shower Gratitude on MLA Satish Sail for Bringing Arjun Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com