ADVERTISEMENT

ബെയ്റൂട്ട് ∙ തെക്കൻ ലബനനിലെ ബെയ്റൂട്ടിൽ നടത്തിയ ബോംബാക്രമണത്തിൽ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ ഇസ്രയേൽ വധിച്ചതിനു പിന്നാലെ, സുരക്ഷ പരിഗണിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ (85) രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. ഇസ്രയേൽ വിരുദ്ധ പക്ഷത്തുള്ള ഗാസയിലെ ഹമാസ്, ലബനനിലെ ഹിസ്ബുല്ല, യെമനിലെ ഹൂതികൾ എന്നീ 3 സായുധസംഘടനകൾക്കും ഇറാന്റെ പിന്തുണയുണ്ട്. ടെഹ്റാൻ സന്ദർശനത്തിനിടെ ജൂലൈ 31ന് ആണ് ഹമാസ് മേധാവി ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചത്തെ ബോംബാക്രമണങ്ങൾക്കു പിന്നാലെ ബെയ്റൂട്ടിൽ ഇറാന്റെ വിമാനമിറങ്ങുന്നത് ഇസ്രയേൽ വിലക്കിയിരുന്നു.

ഇറാനും ഹിസ്ബുല്ലയ്ക്കും കനത്ത തിരിച്ചടിയേകിയാണ് ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ (64) ഇസ്രയേൽ കൊലപ്പെടുത്തിയത്. ഹിസ്ബുല്ല നേതൃനിരയിൽ ഇസ്രയേൽ വധിക്കുന്ന ഏറ്റവും ഉയർന്ന നേതാവാണ് ഹസൻ നസ്റല്ല. കഴിഞ്ഞ ദിവസത്തെ അക്രമണത്തിൽ സതേൺ ഫ്രന്റ് കമാൻഡർ അലി കർക്കി അടക്കം ഉന്നത നേതാക്കളെയും വധിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഇറാൻ സൈന്യത്തിലെ മുതിർന്ന കമാൻഡറായ അബ്ബാസ് നിൽഫറോഷാനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഹിസ്ബുല്ല മേധാവിയുടെ മകൾ സൈനബ് നസ്റല്ലയും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. 3 ദശകത്തിലേറെയായി ഇസ്രയേൽ അധിനിവേശത്തിനെതിരെ പോരാടുന്ന ഹിസ്ബുല്ലയ്ക്കും പിന്തുണയ്ക്കുന്ന ഇറാനും കനത്ത ആഘാതമാണ് നസ്റല്ലയുടെ കൊലപാതകം.  

2023 ഒക്ടോബർ 7നു തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ കടന്നാക്രമണത്തെ തുടർന്നാണു ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചത്. ഗാസയ്ക്കു പിന്തുണയുമായി ഹിസ്ബുല്ല രംഗത്തെത്തിയതോടെ സംഘർഷം ലബനനിലേക്കും വ്യാപിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടു തെക്കൻ ബെയ്റൂട്ടിലെ ദഹിയയിൽ ഹിസ്ബുല്ലയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന മേഖലയിലെ 6 പാർപ്പിടസമുച്ചയങ്ങളിൽ ഇസ്രയേൽ ഉഗ്രശക്തിയുള്ള 80 ബോംബുകളാണിട്ടത്. 11 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. നൂറിലേറേപ്പേർക്കു പരുക്കേറ്റു. മരണസംഖ്യ ഉയർന്നേക്കാമെന്നു ലബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ തിരച്ചിൽ തുടരുകയാണ്. ഇന്നലെയും ബെയ്റൂട്ടിലെ ജനവാസമേഖലയിൽ ഇസ്രയേൽ ബോംബാക്രമണം തുടർന്നു. ഒരാഴ്ചയ്ക്കിടെ ഇസ്രയേൽ ആക്രമണങ്ങളിൽ ലബനനിൽ 720 പേരാണു കൊല്ലപ്പെട്ടത്. ഗാസയ്ക്കും ലബനനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നു ഹിസ്ബുല്ല വ്യക്തമാക്കി.

മൂന്നു ദശകമായി നേതാവ്

32 വർഷമായി ഹിസ്ബുല്ലയുടെ മേധാവിയായിരുന്നു ഹസൻ നസ്റല്ല. 18 വർഷം നീണ്ട അധിനിവേശം അവസാനിപ്പിച്ച് 2000 ൽ ഇസ്രയേൽ സൈന്യത്തെ ലബനനിൽനിന്നു തുരത്തിയ ഹിസ്ബുല്ലയുടെ ചെറുത്തുനിൽപ് നസ്റല്ലയുടെ നേതൃത്വത്തിലായിരുന്നു. 2006 ലെ യുദ്ധത്തിലും ഇസ്രയേലിനെതിരെ ഹിസ്ബുല്ല വിജയം നേടിയതോടെ നസ്റല്ല മേഖലയിലെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാവായി ഉയർന്നു. സുരക്ഷാകാരണങ്ങളാൽ പൊതുസ്ഥലങ്ങളിൽ എത്താറില്ല. ഈ മാസം 19ന് ആണ് അവസാന ടിവി പ്രസംഗം നടത്തിയത്.

ഒരു വർഷത്തിനിടെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുല്ല, ഹമാസ് നേതാക്കൾ

∙ ജനുവരി 2: സാലിഹ് അൽ അരൂരി (ഹമാസ് ഉപമേധാവി)

∙ ജൂൺ 12: തലീബ് അബ്ദുല്ല (സീനിയർ ഫീൽഡ് കമാൻഡർ)

∙ ജൂലൈ 3: മുഹമ്മദ് നാസർ (സീനിയർ കമാൻഡർ)

∙ ജൂലൈ 13: മുഹമ്മദ് ദായിഫ് (ഒക്ടോബർ 7ലെ ആക്രമണത്തിന്റെ സൂത്രധാരൻ)

∙ ജൂലൈ 30: ഫുഅദ് ഷുക്കർ (സീനിയർ കമാൻഡർ, നസ്റല്ലയുടെ വലംകൈ)

∙ ജൂലൈ 31: ഇസ്മായിൽ ഹനിയ (ഹമാസ് മേധാവി)

∙ സെപ്റ്റംബർ 20: അഹമ്മദ് വഹ്ബി (സ്പെഷൽ ഫോഴ്സ് മേധാവി)

∙ സെപ്റ്റംബർ 20: ഇബ്രാഹിം ആക്വിൽ (ഓപ്പറേഷൻസ് കമാൻഡർ)

∙ സെപ്റ്റംബർ 24: ഇബ്രാഹിം ഖുബൈസി (റോക്കറ്റ് വിഭാഗം കമാൻഡർ)

English Summary:

Israel action that killed the Hezbollah leader Hassan Nasrallah; Iran supreme leader Ayatollah Ali Khamenei moved to secret place

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com