ADVERTISEMENT

ന്യൂഡൽഹി∙ ‘ചലോ ഡൽഹി ക്ലൈമറ്റ് മാർച്ചു’മായി ഡൽഹിയിലേക്ക് പദയാത്രയുമായെത്തിയ ലഡാക്കിലെ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി അതിർത്തിയിൽ തടഞ്ഞു. വിദ്യാഭ്യാസ പരിഷ്കർത്താവും പരിസ്ഥിതി പ്രവർത്തകനുമായ വാങ്ചുക് സെപ്റ്റംബർ 1നാണ് 150 പേരുമായി ലേയിൽനിന്ന് ഡൽഹിയിലേക്കുള്ള മാർച്ച് ആരംഭിച്ചത്. ഡൽഹി പൊലീസ് ആക്ട് അനുസരിച്ചാണ് നടപടി. ഡൽഹി അതിർത്തിയായ സിംഘുവിലാണ് പദയാത്ര പൊലീസ് തടഞ്ഞത്. 

‘‘എന്നെയും 150 പദയാത്രികരെയും പൊലീസ് പിടിച്ചുവച്ചിരിക്കുകയാണ്. കൂട്ടത്തിലുള്ളവർ പ്രായമുള്ള സ്ത്രീകളും പുരുഷൻമാരുമാണ്. ചില മുൻ സൈനികരുമുണ്ട്. ഞങ്ങളുടെ വിധിയെന്താണെന്ന് അറിയില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്... ജനാധിപത്യത്തിന്റെ മാതാവായ രാജ്യത്ത്... ബാപ്പുവിന്റെ സമാധിയിലേക്കുള്ള സമാധാന പദയാത്രയാണ് ഞങ്ങൾ നടത്തുന്നത്’’ – വാങ്ചുക് എക്സിൽ കുറിച്ചു. 

വാങ്ചുക്കിനെയും സംഘത്തെയും അതിർത്തിയിൽ തടഞ്ഞ നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. ‘‘തടഞ്ഞതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്. പരിസ്ഥിതി, ഭരണഘടനാ അവകാശങ്ങൾക്കായി സമാധാനപരമായി മാർച്ച് നടത്തുന്നതിനുള്ള അവരുടെ അവകാശത്തെ തടഞ്ഞത് അംഗീകരിക്കാനാകില്ല. ലഡാക്കിന്റെ ഭാവിക്കുവേണ്ടി പോരാടുന്ന മുതിർന്ന പൗരന്മാരെ ഡൽഹി അതിർത്തിയിൽ തടഞ്ഞത് എന്തിനാണ്. മോദിജീ, കർഷകരുടേതിനു സമാനമായി ഈ ചക്രവ്യൂഹം തകർക്കപ്പെടും. അതുപോലെ തന്നെ നിങ്ങളുടെ ധാർഷ്ട്യവും. ലഡാക്കിന്റെ ശബ്ദത്തെ കേൾക്കണം’’ – രാഹുൽ എക്സിൽ കുറിച്ചു. 

ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ലഡാക്ക് ഉൾപ്പെടുത്തണമെന്നതാണ് അവരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഈ ആവശ്യം അംഗീകരിച്ചാൽ തദ്ദേശീയർക്ക് അവരുടെ ഭൂമിയും സംസ്കാരവും സംരക്ഷിക്കാനാവശ്യമായ നിയമങ്ങൾ രൂപീകരിക്കാനാകും. ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിന് കേന്ദ്രത്തെ സമ്മതിപ്പിക്കുക എന്ന ഉദ്ദേശ്യം കൂടിയും പദയാത്രയ്ക്കു പിന്നിലുണ്ട്. ലഡാക്കിന് സംസ്ഥാനപദവി വേണമെന്ന് വാങ്ചുക് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നു. ഇക്കാര്യമാവശ്യപ്പെട്ട് നേരത്തേ വാങ്ചുക് 9 ദിവസം നിരാഹാര സമരം നടത്തുകയും ചെയ്തിരുന്നു.

English Summary:

Sonam Wangchuk's 'Chalo Delhi Climate March' Halted by Delhi Police at Singhu Border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com