ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രി സ്ഥാനം പോലും വിസ്മരിച്ച്, സഖ്യകക്ഷികളുടെ സമ്മര്‍ദം മറികടന്ന് എഡിജിപി എം.ആർ.അജിത്കുമാറിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കുന്ന വ്യഗ്രതയ്ക്കു പിന്നിലെന്താണ് എന്നത് കേരള ജനതയോട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെയും ഓഫിസിനെയും വെള്ളത്തിലാക്കാന്‍ കഴിയുന്നത്ര രഹസ്യരേഖകള്‍ എഡിജിപി അജിത് കുമാറിന്റെ പക്കലുണ്ടെന്നു വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് മാഫിയാ ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണം ഒഴിവാക്കുന്നതിനും വേണ്ടപ്പെട്ടവരെ രക്ഷിക്കുന്നതിനും വേണ്ടി ബിജെപി - ആര്‍എസ്എസ് നേതൃത്വവുമായി പിണറായി വിജയന്‍ നടത്തിയ ഡീലുകളുടെ ഇടനിലക്കാരനാണ് ഈ എഡിജിപി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കു വേണ്ടി പൊലീസിനെ ഉപയോഗിച്ച് സ്വര്‍ണമാഫിയയെ നിയന്ത്രിക്കുന്നതും ഇതേ ഉദ്യോഗസ്ഥന്‍ തന്നെയാണ്. എഡിജിപി ഇടപെട്ട കാര്യങ്ങളുടെ രേഖകള്‍ പുറത്തു വിട്ടാല്‍ മുഖ്യമന്ത്രി കുടുങ്ങും എന്നുറപ്പുള്ളതു കൊണ്ടാണ് എന്തു വിലകൊടുത്തും ഈ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നത്. 

സിപിഐയോട് കേരളജനത സഹതപിക്കണം. കീറിയ ചാക്കിന്റെ വില പോലും നല്‍കാതെ അവരെ ചവിട്ടി തേച്ചു കളയുകയാണ്. പികെവിയും വെളിയവും കാനവും ഒക്കെ ഇരുന്ന കസേരയിലിരുന്നാണ് ഈ അപമാനം സഹിക്കുന്നത് എന്ന് ബിനോയ് വിശ്വത്തിന് വല്ല ഓര്‍മ്മയുമുണ്ടോ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന് ഇതുപോലെ മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നല്‍കിയതാണ്. ഇപ്പോള്‍ അദ്ദേഹം ആ ക്ലീൻ ചിറ്റുമായി പലവട്ടം ജയിലിലായി. ഒരു ജുഡീഷ്യല്‍ അന്വേഷണം വന്നാല്‍ ഈ ഉദ്യോഗസ്ഥനും അതേ ഗതി തന്നെ വരും. ബിജെപിയുടെയും മുഖ്യമന്ത്രിയുടെയും ഇടനിലക്കാരന്‍ ആയതു കൊണ്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചാലും ഈ ഉദ്യോഗസ്ഥന്‍ ഊരിപ്പോകും എന്നത് ഉറപ്പാണ്. 

ഈ ഡീലിന്റെ തുടര്‍ച്ച തന്നെയാണ് മഹാരാഷ്ട്രയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്ന പിആര്‍ ഏജന്‍സി തന്നെ മുഖ്യമന്ത്രിയുടെ പിആര്‍ ഏജന്‍സിയായി രംഗത്തു വന്നിരിക്കുന്നത്. മലപ്പുറത്തിനെതിരെയും ന്യൂനപക്ഷസമുദായങ്ങള്‍ക്കെതിരെയും മുഖ്യമന്ത്രി ഹിന്ദു പത്രത്തിലൂടെ നടത്തിയ ആക്ഷേപങ്ങള്‍ ഈ സംഘപരിവാര്‍ ബന്ധത്തിന്റെ തുടര്‍ച്ച തന്നെയാണ്. സംഘപരിവാര്‍ ശക്തികളുടെ നാവായി കേരളാ മുഖ്യമന്ത്രി മാറി. പിണറായി വിജയന്‍ സംഘപരിവാറിനാല്‍ പൂര്‍ണമായി ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. അഭിമുഖം നടക്കുമ്പോള്‍ തന്റെ മുറിയിലേക്ക് ആരൊക്കെയോ കടന്നു വന്നു എന്നാണ് പിണറായി പറയുന്നത്. അങ്ങനെ എല്ലാവര്‍ക്കും കടന്നു വരാന്‍ ഇടം കൊടുക്കുന്ന മുഖ്യമന്ത്രിയുടെ സ്വാഗതവചനങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ നല്ലതു പോലെ അനുഭവിച്ചതാണല്ലോ. 

മലപ്പുറം അധിക്ഷേപം വന്ന ഹിന്ദു പത്രത്തിലെ അഭിമുഖത്തിനു പിന്നിലെ പിആര്‍ ഏജന്‍സി കളിയെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി ദയനീയമായി ഉരുണ്ടു കളിക്കുന്ന കാഴ്ച ഇന്ന് കേരള ജനത കണ്ടു. എന്തൊരു ദയനീയ പതനമാണ് മുഖ്യമന്ത്രിയുടേത്. നട്ടാല്‍ കുരുക്കാത്ത നുണ പറഞ്ഞും സംഘ് പരിവാറിനു വിടുപണി ചെയ്തും ജനങ്ങള്‍ക്കു മുന്നില്‍ ഇത്രയേറെ അപഹാസ്യനാകാതെ അന്തസോടെ സ്ഥാനം രാജിവെച്ചിട്ട് ഇറങ്ങിപ്പോകുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത് - ചെന്നിത്തല പറഞ്ഞു.

English Summary:

Pinarayi Vijayan Acting as Sangh Parivar Mouthpiece: Chennithala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com