ADVERTISEMENT

അമേഠി∙ യുപിയിൽ ഒരു വയസുള്ള കുഞ്ഞ് ഉൾപ്പെടെ നാലംഗ ദലിത് കുടുംബത്തെ വീട്ടിൽ കയറി വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. കൊല്ലപ്പെട്ട യുവതിയുമായി തനിക്ക് ഒന്നരവർഷത്തോളമായി ബന്ധമുണ്ടായിരുന്നെന്നും അതു വഷളായതിനാലാണ് കൊലപാതകം നടത്തിയതെന്നുമാണ് പ്രതി ചന്ദൻ വർമ മൊഴി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ നോയിഡയ്ക്ക് സമീപമുള്ള ടോൾ പ്ലാസയിൽ നിന്നാണ് ചന്ദൻ വർമയെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ തെളിവെടുപ്പിനിടെ കൊലപാതകത്തിന് ഉപയോഗിച്ച പിസ്റ്റളും ഇയാൾ സഞ്ചരിച്ചിരുന്ന മോട്ടർ സൈക്കിളും പൊലീസ് കണ്ടെടുക്കുകയായിരുന്നു.

റായ്ബറേലി സ്വദേശിയും അമേഠിയിൽ സർക്കാർ സ്കൂൾ അധ്യാപകനുമായ സുനിൽകുമാർ (35), ഭാര്യ പൂനം (32), മകൾ ദൃഷ്ടി (6), ഒരു വയസ്സുള്ള മകൾ എന്നിവരാണു വ്യാഴാഴ്ച വാടകവീട്ടിൽ കൊല്ലപ്പെട്ടത്. വധഭീഷണി നേരിടുന്നതായി പൊലീസിൽ പരാതി നൽകി ഒരു മാസത്തിനുശേഷമായിരുന്നു സംഭവം. ശല്യം ചെയ്തതിന് ഓഗസ്റ്റ് 18നു ചന്ദൻവർമ എന്നയാൾക്കെതിരെ പൂനം റായ്ബറേലി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പട്ടികവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ചന്ദൻ വർമയായിരിക്കും ഉത്തരവാദിയെന്നും പൂനം പരാതിയിൽ പറഞ്ഞിരുന്നു

അതിനിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ചന്ദൻ വർമയെ പൊലീസ് വെടിവച്ച് കീഴ്‌പ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുത്ത് ചന്ദൻവർമ രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും ഇതോടെ ഇയാളുടെ കാലിന് വെടിവയ്ക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം നാടിനെ നടുക്കിയ കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

English Summary:

Dalit Family Brutally Murdered, Accused Claims "Relationship" with Victim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com