ADVERTISEMENT

തിരുവനന്തപുരം∙ സംരക്ഷിക്കാൻ ഒരു മാസം കിണഞ്ഞ് പരിശ്രമിച്ചശേഷം എഡിജിപി എം.ആർ.അജിത് കുമാറിനെ സർ‌ക്കാർ ‘ശിക്ഷിച്ചു’. സ്വർണക്കടത്ത്, ആർഎസ്എസ് ബന്ധം അടക്കം ഗുരുതരമായ ആരോപണം ഉയർന്നിട്ടും സസ്പെൻഷനിലേക്ക് സർക്കാർ പോയില്ല. നടപടിയേ ഉണ്ടായില്ല, ക്രമസമാധാനച്ചുമതലയിൽനിന്ന് സ്ഥാനമാറ്റം മാത്രം. നിയമസഭ നാളെ ചേരാനിരിക്കേ സ്ഥാനം മാറ്റിയെന്ന് സർക്കാരിന് വാദിക്കാം. നടപടി ആവശ്യപ്പെട്ട സിപിഐയെയും നിശബ്ദമാക്കാനായി. ഒരിടവേളയ്ക്കുശേഷം അജിത് കുമാറിനെ ഉയർന്ന പദവിയിലേക്ക് സർക്കാരിന് തിരിച്ചുകൊണ്ടുവരാനുമാകും. മുൻപ് സ്വപ്നയുമായി ബന്ധപ്പെട്ട സ്വർണക്കടത്തു കേസിൽ തെറ്റായി ഇടപെട്ടതിന് അജിത് കുമാറിനെ വിജിലൻസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. മാസങ്ങൾക്കുശേഷം ക്രമസമാധാനച്ചുമതല നൽകി. ആ സ്ഥാനത്ത് രണ്ട് വർഷം പൂർത്തിയാക്കുമ്പോഴാണ് അടുത്ത നടപടി. 4 വർഷം സർവീസ് ശേഷിക്കുന്നുണ്ട്.

അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പൊലീസ് മേധാവിയും പ്രത്യേക സംഘവും നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റമെന്നാണ് സർക്കാർ പറയുന്നത്. അൻവറിന്റെ ആരോപണങ്ങളിലും ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലും തൃശൂർ പൂരം കലക്കലിലും പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പൂരം കലക്കലിൽ ഡിജിപി അജിത് കുമാറിനെതിരായി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും മുഖ്യമന്ത്രി രണ്ടു ദിവസം മുൻപ് വീണ്ടും ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഡിജിപി, ക്രൈംബ്രാഞ്ച് മേധാവി, ഇന്റലിജൻസ് എഡിജിപി എന്നിവരാണ് അന്വേഷിക്കുന്നത്. അതിനാൽ അൻവറിന്റെ ആരോപണത്തിലാണ് നടപടിയെന്ന് വിലയിരുത്തേണ്ടിവരും. അനധികൃത സ്വത്ത് സമ്പാദനത്തിൽ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം നടക്കുകയാണ്.

പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബ് സ്വീകരിച്ച ശക്തമായ നിലപാടാണ് എഡിജിപിയുടെ കസേര തെറിപ്പിച്ചത്. പിണറായി സർക്കാരിന്റെ കാലത്ത് കൂടുതലും വടക്കേ ഇന്ത്യൻ ഉദ്യോഗസ്ഥരെയാണ് പൊലീസ് മേധാവിയായി നിയമിച്ചത്. അവർ വിധേയരായി നിൽക്കുമെന്നതായിരുന്നു പൊലീസ് സേനയിലെ തന്നെ സംസാരം. പൊലീസിലെ സൗമ്യമുഖമായാണ് എസ്.ദർവേഷ് സാഹിബ് അറിയപ്പെടുന്നത്. എന്നാൽ, പ്രവൃത്തിയിലൂടെ അദ്ദേഹം സർക്കാരിനെ ഞെട്ടിച്ചു. പൂരം കലക്കലിൽ എഡിജിപി സമർപ്പിച്ച റിപ്പോർട്ട് പൊലീസ് മേധാവി മുഖവിലയ്ക്കെടുത്തില്ല. എഡിജിപിക്ക് വീഴ്ചയുണ്ടായെന്ന് സർക്കാരിനോട് വ്യക്തമാക്കി. അൻവർ ഉന്നയിച്ച ചില ആരോപണങ്ങളും പൊലീസ് മേധാവി ശരിവച്ചു. 

സ്ഥലം മാറ്റത്തെ സിപിഐ സ്വാഗതം ചെയ്തിട്ടുണ്ട്. എഡിജിപി വിഷയത്തിൽ സിപിഐയിൽ ഉയർന്ന കലാപം തൽക്കാലം കെട്ടടങ്ങും. സ്ഥലം മാറ്റലും നടപടിയാണെന്ന് നിയമസഭയിൽ സർക്കാരിന് അവകാശപ്പെടാം. മറ്റ് ആരോപണങ്ങളിൽ അന്വേഷണം നടക്കുകയാണെന്നും പറയാം. സിപിഎം ലോക്കൽ സമ്മേളനങ്ങൾ ആരംഭിച്ചിരിക്കേ അണികളോടും വിശദീകരണത്തിന് വകയായി. സ്ഥലം മാറ്റുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലെത്തുമ്പോൾ, ആരോപണം ഉന്നയിച്ച പി.വി.അൻവർ എംഎൽഎ മ‍ഞ്ചേരിയിൽ പുതിയ സാമൂഹിക സംഘടന പ്രഖ്യാപിക്കുകയായിരുന്നു. ഇടതു ബന്ധം അവസാനിപ്പിച്ചെങ്കിലും തന്റെ വാദങ്ങൾ ശരിയായെന്ന് അൻവറിനും അവകാശപ്പെടാം. പ്രതിപക്ഷത്തിന് പ്രതിഷേധത്തിന് അവസരം ഒരുങ്ങുകയാണ്.

English Summary:

For Name's Sake, a 'Strict Action' from the Government: No Beating, Only Stroking for ADGP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com