ADVERTISEMENT

മലപ്പുറം∙ മഞ്ചേരിയിലെ പൊതുസമ്മളേന വേദിയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉയർത്തി പി.വി.അൻവർ എംഎൽഎ. സർക്കാരിന് മുന്നിൽ ഉന്നയിച്ച വിഷയങ്ങൾ ഇപ്പോഴും ചോദ്യ ചിഹ്നമായി തുടരുകയാണെന്ന് അൻവർ പറഞ്ഞു. ‘‘തൃശൂർ പൂരം കലക്കുന്നതിന് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിൽ വലിയ ഗൂഢാലോചനയാണ് നടന്നത്. ആ ഗുഢാലോചന വഴിയാണ് ബിജെപിയ്ക്ക് ലോക്സഭാ സീറ്റ് കിട്ടിയത്. 30 ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് വരുമെന്നും നടപടി പ്രഖ്യാപിക്കുമെന്നുമാണു മുഖ്യമന്ത്രി പറഞ്ഞത്. ഇന്ന് 32 ദിവസമായി. മുപ്പതാമത്തെ ദിവസം തന്നെ ഡിജിപി അന്വേഷണ റിപ്പോർട്ട് കൊടുത്തു. എഡിജിപി അജിത് കുമാറിന് പൂരം കലക്കലിൽ വീഴ്ച സംഭവച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആ നിമിഷം സർക്കാർ ആ വ്യക്തിയെ സസ്പെൻഡ് ചെയ്യണമായിരുന്നു’’– അൻവർ പറഞ്ഞു. 

അൻവറിന്റെ വാക്കുകൾ

35 ലക്ഷം രൂപയ്ക്ക് ഫ്ലാറ്റ് വാങ്ങിയ എഡിജിപി നയാ പൈസ വൈറ്റായിട്ട് കൊടുത്തിട്ടില്ല. ഫെബ്രുവരി 18ന് വാങ്ങിയ ഫ്ലാറ്റ് 28ാം തീയതി 65 ലക്ഷം രൂപയ്ക്ക് വിറ്റു. വാങ്ങിയതും വിറ്റതും കള്ളപ്പണത്തിനാണ്. 32 ദിവസമായിട്ടും മുഖ്യമന്ത്രിക്ക് ഒരു കുലുക്കവുമില്ല. എവിടെ സിപിഐ?. പൊലീസ് ആസ്ഥാനത്ത് അജിത്തിന്റെ സംഹാര താണ്ഡവമാണ്. ഈ കസേരയിൽ നിന്ന് ആ കസേരയിലേക്ക് അജിത്തിനെ മാറ്റാനാണ് സിപിഐ കാത്തിരിക്കുന്നത്. ഡിജിപി നൽകിയ റിപ്പോർട്ടിൽ അജിത് കുമാറിനെ കുറ്റപ്പെടുത്തുന്ന ഒരു വരി പോലും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയും ശശിയും കണക്കുക്കൂട്ടി. ഒരു അന്വേഷണം നടക്കുമ്പോൾ ആ അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തിയാണ് അജിത് കുമാറിന് അനുകൂലമായി മുഖ്യമന്ത്രി സംസാരിച്ചത്. മുഖ്യമന്ത്രിയുടെ കണക്കുക്കൂട്ടലുകൾ തെറ്റി. എങ്ങനെ അന്വേഷിച്ചാലും പൂരം കലക്കലിൽ അജിത് കുമാറിന്റെ ബന്ധം ഒഴിവാക്കാനാകില്ല. ഇപ്പോൾ ഒരു തീരുമാനവും ഇല്ല. ആ റിപ്പോർട്ട് പ്രകാരം അജിത്തിനെ സസ്പെൻഡ് ചെയ്യേണ്ടി വരും. അജിത് കുമാറിനെയും ശശിയേയും തൊട്ടാൽ എന്തു സംഭവിക്കുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. ഞാൻ ചെന്നൈയിൽ പോയി എന്നത് ശരിയാണ്. എന്തെല്ലാം പുകിലാണ് ? ഡിഎംകെ നേതാവിനെ ഞാൻ പോയി കണ്ടു. പിന്നെ ആർഎസ്എസിന്റെ കേന്ദ്രത്തിൽ ഞാൻ പോകണോ ? മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരാൾ ഇന്ന് ചെന്നൈയിലേക്ക് രാവിലെ പോയി. എം.കെ. സ്റ്റാലിനെ ബന്ധപ്പെടാൻ ശ്രമിച്ച് എനിക്കെതിരെ പറഞ്ഞു.

തമിഴ്നാട്ടിൽ ഒരു സീറ്റു പോലും ബിജെപിക്ക് കൊടുക്കാതെയാണ് ഡിഎംകെ നാൽപതിൽ നാൽപത് സീറ്റും നേടിയത്. ബിജെപിക്ക് രാഷ്ട്രീയമായി കടന്നുവരാൻ ഒരു പഴുതുമില്ലാത്ത കേരളത്തിൽ അവർക്ക് പരവതാനി വിരിച്ചു കൊടുത്തത് ആരാണ് ? കേരളത്തിന്റെ മുഖ്യമന്ത്രി. രണ്ട് ദിവസമാണ് പൂരം കലക്കാൻ അജിത് കുമാർ തൃശൂരിൽ ക്യാംപ് ചെയ്തത്. രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനല്ല ഞാൻ ചെന്നൈയിൽ പോയത്. സ്റ്റാലിന്റെ ആശിർവാദം വാങ്ങാനാണ് പോയത്. ഇതൊരു രാഷ്ട്രീയ പാർട്ടിയോ മുന്നേറ്റമോ അല്ല. ഇതൊരു സാമൂഹിക മുന്നേറ്റമാണ്. നിയമപരമായ ജനകീയ മുന്നേറ്റമാണ് ഡിഎംകെ ഉദ്ദേശിക്കുന്നത്. പാലക്കാട് ബിജെപിക്ക് കച്ചവടം ഉറപ്പിച്ചു കഴിഞ്ഞു. ചേലക്കരയിൽ ബിജെപി സിപിഎമ്മിനു വോട്ടു ചെയ്യും. എഡിജിപിയാണ് ഇതിനു നേതൃത്വം കൊടുക്കുന്നത്. പാർലമെന്റിൽ ഒരു സീറ്റ് നിയമസഭയിലൊരു സീറ്റ് എന്നത് അജിത് കുമാർ ഹോൾസെയിലായി ഏറ്റെടുത്തിരിക്കുകയാണ്.

മലപ്പുറം ജില്ല ക്രിമിനലുകളുടെ നാടാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 25 ശതാമനം മറ്റ് മതസ്ഥരും ഇവിടെ ജീവിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി മനസിലാക്കണം. അവരെ കൂടി മുഖ്യമന്ത്രി ക്രിമിനൽവൽക്കരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് പറയാൻ പാർട്ടി തയാറുണ്ടോ?. സാധാരണക്കാരായ സഖാക്കൾക്ക് ഈ വിഷയങ്ങളിലൊന്നും ഇടപെടാൻ സാധിക്കുന്നില്ല. സർക്കാരിന്റെ പല ഓഫിസുകളിലും പൊതു പ്രവർത്തകരെ അടുപ്പിക്കുന്നില്ല. 8 വർഷമായുള്ള പിണറായിയുടെ നയമാണിത്. സർക്കാർ ഓഫിസുകൾ അഴിമതിയുടെ കൂത്തരങ്ങായി. ഞാൻ കത്ത് തന്നില്ലെന്നാണ് ഗോവിന്ദൻ പറഞ്ഞത്. എനിക്ക് എകെജി സെന്ററിന്റെ അലമാര കുത്തിതുറക്കാനാകില്ല. കളവ് പറയുന്നതിന് ഒരു പരിധി വേണ്ടേ? ഇഞ്ചോടിഞ്ച് കമ്യൂണിസ്റ്റ് പ്രവർത്തകരോടൊപ്പം നിന്ന് പതിനായിരക്കണക്കിന് ശത്രുക്കൾ എനിക്കുണ്ടായി.

English Summary:

PV Anvar predict that bjp will vote for cpm chelakkara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com