ADVERTISEMENT

കൊൽക്കത്ത∙ ബംഗാളിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പത്തു വയസ്സുകാരിയുടെ മൃതദേഹം പോസ്റ്റ്‌‌മോർട്ടത്തിന് അയയ്ക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. എയിംസിൽ തിങ്കളാഴ്ച മൃതദേഹം പോസ്റ്റ്‌‌മോർട്ടം ചെയ്യണമെന്നും പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തണമെന്നുമാണ് ജസ്റ്റിസ് തീർഥാങ്കർ ഘോഷിന്റെ വിധി. 

ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ വെള്ളിയാഴ്ചയാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. കോച്ചിങ് ക്ലാസിൽനിന്നു മടങ്ങിവരികയായിരുന്ന കുട്ടിയെ പതിനെട്ടുകാരനായ പ്രതി മൊസ്താകിൻ സർദാർ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്. ശനിയാഴ്ച പുലർച്ചെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പോക്സോ പ്രകാരമുള്ള കുറ്റം ഇയാൾക്കെതിരെ ചുമത്തിയിട്ടില്ല. കുട്ടിയുടെ ദേഹത്ത് ഒട്ടേറെ മുറിവുകൾ ഉണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ടായിട്ടും എന്തുകൊണ്ട് പോക്സോ കേസെടുത്തില്ലെന്നു കോടതി പൊലീസിനോടു ചോദിച്ചു. പോസ്റ്റ്‌‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം പോക്സോ കേസ് ചുമത്തുമെന്നാണ് ബരുയിപുർ പൊലീസ് സൂപ്രണ്ട് പലാഷ് ചന്ദ്ര ധലി പിന്നീടു പ്രതികരിച്ചത്.

അതേസമയം, കൊൽക്കത്തയിൽ വനിത സിവിക് വോളന്റിയറോടു ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ എസ്ഐയ്‌ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. പാർക്ക് സ്ട്രീറ്റ് സ്റ്റേഷനിലെ എസ്ഐയ്‌ക്കെതിരെയാണു നടപടി. ഒക്ടോബർ 5ന് പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി ദുർഗാപൂജയ്ക്കു സമ്മാനമായി പുതുവസ്ത്രം നൽകുകയും തുടർന്നു മോശമായ രീതിയിൽ സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണു യുവതിയുടെ പരാതി.

പാർക്ക് സ്ട്രീറ്റ് പൊലീസിൽ തന്നെ ഉടൻ പരാതി നൽകാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ വിസമ്മതിച്ചെന്നും തുടർന്ന് ലാൽബസാറിലെ പൊലീസ് ആസ്ഥാനത്താണു പരാതി നൽകിയതെന്നും യുവതി പറഞ്ഞു. ബംഗാളിൽ ട്രാഫിക് അടക്കമുള്ള വിഷയങ്ങളിൽ പൊലീസിനെ സഹായിക്കാനായി നിയമിക്കുന്ന ജീവനക്കാരാണ് സിവിക് വോളന്റിയർമാർ. 

English Summary:

Court Orders Postmortem of 10-Year-Old Rape-Murder Victim in Bengal at AIIMS, Civic Volunteer alleges sex abuse by SI at Police station in Kolkata

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com