ADVERTISEMENT

സ്റ്റോക്കോം∙ 2024ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായ ജോൺ ജെ.ഹോപ്ഫീൽഡും ബ്രിട്ടിഷ്–കനേഡിയൻ കംപ്യൂട്ടർ സയന്റിസ്റ്റ് ജെഫ്രി ഇ.ഹിന്റണും പങ്കിട്ടു. ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്ക് ഉപയോഗിച്ച് മെഷീൻ ലേണിങ് സാധ്യമാക്കുന്ന അടിസ്ഥാനപരമായ കണ്ടെത്തലുകൾക്കാണു പുരസ്കാരം. യുഎസിൽ പ്രിൻസ്റ്റൻ സർവകലാശാലയിൽ ഗവേഷകനാണ് ഹോപ് ഫീൽഡ്. കാനഡയിലെ ടൊറന്റോ സർവകലാശാലയിൽ ഗവേഷകനാണ് ജെഫ്രി. ‘‘ഇന്നത്തെ ശക്തമായ മെഷീൻ ലേണിങ് സംവിധാനത്തിന് അടിസ്ഥാനം പാകിയത് ഇരുവരും ഭൗതികശാസ്ത്രത്തെ ഉപയോഗിച്ചുനടത്തിയ ഗവേഷണങ്ങളാണ്’’ – ജെഫ്രിയെയും ഹോപ്‌ഫീൽഡിനെയും കുറിച്ച് നൊബേൽ കമ്മിറ്റി പറഞ്ഞത് ഇങ്ങനെ.

ഇന്നത്തെ ചാറ്റ്‌ ജിപിടി പോലുള്ള ഭാഷാ മോഡലുകളിൽ പ്രധാനമാണ് ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്കുകളിലും മെഷീനുകളെ പഠിക്കാൻ അനുവദിക്കുന്ന അടിസ്ഥാന അൽഗോരിതങ്ങളിലുമുള്ള ഇവരുടെ പ്രവർത്തനം. മനുഷ്യന്റെ തലച്ചോറിൽ ചിത്രങ്ങൾ പോലെ കാര്യങ്ങളെങ്ങനെ ശേഖരിക്കപ്പെടുന്നോ അതുപോലെ കംപ്യൂട്ടറിന് ഓർമിച്ചു വയ്ക്കാൻ പറ്റുന്ന മെമ്മറി വികസിപ്പിച്ച് എടുത്തത് ജോൺ ഹോപ്‌ഫീൽഡ് ആണ്. അസോഷ്യേറ്റഡ് മെമ്മറി എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ചിത്രങ്ങളിലെ തിരിച്ചറിയാവുന്ന വസ്തുക്കൾ ഡേറ്റയായി ഓർമിച്ചു വയ്ക്കാൻ കംപ്യൂട്ടറിനെ സഹായിക്കുന്ന മാതൃകകൾ നിർമിച്ചത് ജെഫ്രി ഹിന്റനാണ്. ഇവരുണ്ടാക്കിയ മാതൃകകളാണ് മെഷീനുകളെ തീരുമാനങ്ങളെടുക്കാൻ പ്രാപ്തരാക്കുന്നത്. സയൻസ്, എൻജിനീയറിങ് തുടങ്ങി ദൈനംദിന ജീവിതത്തിൽവരെ വലിയ മാറ്റങ്ങളുണ്ടായേക്കാവുന്ന കണ്ടുപിടിത്തങ്ങളാണ്.

ഇന്ന് ഫോണിൽ ഉപയോഗിക്കുന്ന സിരി, ഗൂഗിൾ അസിസ്റ്റന്റ് പോലുള്ള വോയ്‌സ് റെക്കഗ്നിഷൻ സർവീസുകൾ; നെറ്റ്ഫ്ലിക്സ്, ആമസോൺ, സ്പോട്ടിഫൈ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ സിനിമകളും പാട്ടുകളും ഉപഭോക്താവിന്റെ ഇഷ്ടത്തിന് അനുസരിച്ച് റെക്കമെൻഡ് ചെയ്യുക; ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പേരിൽ വരുന്ന വ്യാജ, സ്പാം കോളുകൾ തിരിച്ചറിഞ്ഞ് തടയുക തുടങ്ങിയവ നിത്യജീവിതത്തിൽ മെഷീൻ ലേണിങ് വച്ച് ഉപയോഗിക്കുന്നവയിൽ ചിലതു മാത്രമാണ്.

എഐയുടെ തലതൊട്ടപ്പൻ എന്നാണ് പ്രഫ. ഹിന്റനെ വിശേഷിപ്പിക്കുന്നത്. മെഷീനുകൾ മനുഷ്യരെ മറികടക്കുമെന്നും അപകടസാധ്യതയുണ്ടെന്നും മുന്നറിപ്പു നൽകിയ ആളാണ് 2023ൽ ഗൂഗിളിൽനിന്ന് രാജിവച്ചിറങ്ങിപ്പോയ ഹിന്റൻ.

English Summary:

John Hopfield and Geoffrey Hinton Honored with Nobel Prize for AI Advancements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com