ADVERTISEMENT

തിരുവനന്തപുരം ∙ ഗവർണർ വിളിപ്പിച്ചിട്ടും ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും രാജ്ഭവനിലേക്ക് മുഖ്യമന്ത്രി അയക്കാതിരുന്നത് ഭരണഘടനാ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സർക്കാർ ഉദ്യോഗസ്ഥന്മാരെ രാഷ്ട്രീയ താൽപര്യത്തിനു വേണ്ടി ഉപയോഗിക്കുന്ന പിണറായി വിജയന്റെ നടപടികൾ ജനാധിപത്യ വിരുദ്ധമാണ്. ഞങ്ങൾ വിശദീകരണം നൽകാൻ തയാറല്ല എന്ന നിലപാടാണ് ചീഫ് സെക്രട്ടറിയെ കൊണ്ടും ഡിജിപിയെ കൊണ്ടും പിണറായി വിജയൻ എടുപ്പിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. 

‘‘ഭരണഘടനയുടെ തലപ്പത്തുള്ള ഗവർണർ ഒരു കാര്യം ആവശ്യപ്പെട്ടിട്ടും അത് നിഷേധിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സ്വർണക്കള്ളക്കടത്തും ഹവാലാ ഇടപാടുകളും മലപ്പുറം ജില്ലയിൽ നിർബാധം നടക്കുന്നു എന്നു പറയുന്നത് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ്. രാജ്യത്തിനുതന്നെ ഭീഷണിയാവുന്ന തരത്തിൽ ഫോൺ ചോർത്തൽ നടന്നിരിക്കുന്നു.

ഇതിനെ കുറിച്ച് അന്വേഷിക്കാൻ ഗവർണർക്ക് അവകാശമില്ലേ ? എന്തുകൊണ്ടാണ് ഗവർണറുടെ ചോദ്യങ്ങൾക്ക് മുൻപിൽ സർക്കാർ ഒളിച്ചോടുന്നത്. മുഖ്യമന്ത്രി പൊതുസമൂഹത്തിനു മുൻപിൽ പറഞ്ഞ കാര്യങ്ങളിൽ നിന്നും പിന്നാക്കം പോവുകയാണ്. നിയമസഭയിൽ ഗൗരവതരമായ വിഷയങ്ങൾ ചർച്ച ചെയ്യാതെ നാടകം കളിക്കുകയാണ് ഭരണ-പ്രതിപക്ഷങ്ങൾ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഉയർന്നു വന്ന ആരോപണങ്ങളും സ്വർണ കള്ളക്കടത്തും ഹവാല ഇടപാടുകളും ഒന്നും നിയമസഭയിൽ ചർച്ച ചെയ്യാൻ പ്രതിപക്ഷം തയാറാകുന്നില്ല.

അടിയന്തര പ്രമേയത്തിൽ ഇതൊന്നും വരാത്തത് എന്തുകൊണ്ടാണെന്ന് വി.ഡി. സതീശൻ വ്യക്തമാക്കണം. എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത് ക്രിമിനൽ കുറ്റമാണോ. അതാണോ നാടിനെ ബാധിക്കുന്ന പ്രശ്നം. വോട്ട് ബാങ്കിന് വേണ്ടി അടിസ്ഥാന പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിട്ട് പിണറായി വിജയനെ സംരക്ഷിക്കുകയാണ് വി.ഡി. സതീശൻ ചെയ്യുന്നത്’’ – സുരേന്ദ്രൻ പറഞ്ഞു.

നരേന്ദ്ര മോദിയിലുള്ള ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഫലം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിൽ ലഭിച്ചതിനേക്കാൾ വോട്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് ഇതിന്റെ ഉദാഹരണമാണ്. മൂന്നാം മോദി സർക്കാരിനു ജനപിന്തുണ കൂടി കൂടി വരികയാണ്. ജമ്മു കശ്മീരിലും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ബിജെപി നേടിയത്. കോൺഗ്രസിന്റെ പ്രസക്തി തന്നെ നഷ്ടമായ തിരഞ്ഞെടുപ്പാണ് ഇതെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary:

Bjp slams Kerala chief minister Pinarayi Vijayan ignoring governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com