ADVERTISEMENT

തുടക്കം മുതൽ മേൽക്കയ്യുള്ള എതിരാളിയെ അവസാന ഘട്ടത്തിൽ മലർത്തിയടിച്ച് വിജയം പിടിച്ചെടുക്കുന്ന അതേ മെയ്‌വഴക്കത്തോടെ, രാഷ്ട്രീയ ഗോദയിലെ കന്നിപ്പോരാട്ടത്തിൽ കോൺഗ്രസ് സ്ഥാനാർഥി വിനേഷ് ഫോഗട്ടിന് ഐതിഹാസിക വിജയം. ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റത്തിൽ ഹരിയാനയിൽ കോൺഗ്രസ് പ്രതീക്ഷകൾ തകിടം മറിഞ്ഞെങ്കിലും, തോൽപിക്കേണ്ട എതിരാളികളുടെ പട്ടികയിൽ ബിജെപി ഒന്നാമത് എഴുതിവച്ചിരുന്ന വിനേഷ് ഫോഗട്ട് അസാമാന്യ പോരാട്ടവീര്യത്തോടെ ജയിച്ചുകയറി. ഗോദയിലെ രാഷ്ട്രീയം മടുത്ത് രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങിയ വിനേഷ്, ജുലാന മണ്ഡലം രണ്ടു പതിറ്റാണ്ടിനു ശേഷം കോൺഗ്രസിനായി തിരികെപ്പിടിച്ചു; അതും കന്നിയങ്കത്തിൽ!

രാജ്യം ഒന്നടങ്കം ശ്രദ്ധിച്ച രാഷ്ട്രീയ പോരാട്ടത്തിൽ, ബിജെപി സ്ഥാനാർഥി, ക്യാപ്റ്റൻ യോഗേഷ് ഭൈരഗിയെന്ന മുൻ സൈനികോദ്യോഗസ്ഥനെയാണ് വിനേഷ് അട്ടിമറിച്ചത്. പാരിസ് ഒളിംപിക്സിലെ മെഡൽ നഷ്ടം മറക്കാൻ ഒരു വിജയം എന്നതിനപ്പുറം, ‘ഗോദയിലെ രാഷ്ട്രീയ’ത്തിനെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ തന്നെ ഒതുക്കാൻ ശ്രമിച്ച ബിജെപിക്കുള്ള ശക്തമായ തിരിച്ചടിയാണ് രാഷ്ട്രീയ ഗോദയിൽ വിനേഷിന്റെ ഈ വിജയം. ഹരിയാനയിൽ ഹാട്രിക് വിജയവുമായി അധികാരം നിലനിർത്തുമ്പോഴും, അഭിമാന പോരാട്ടമായി കണ്ട ജുലാനയിൽ വിനേഷ് ഫോഗട്ടിനോട് സ്വന്തം സ്ഥാനാർഥി തോറ്റത് ബിജെപിക്ക് കനത്ത ക്ഷീണമായി.

ഗുസ്തി ഫെഡറേഷൻ പ്രസിഡന്റെന്ന നിലയിൽ ഗുസ്തി താരങ്ങളെ ഏറെ ദ്രോഹിച്ചെന്ന് ആരോപണമുയർന്ന ബ്രിജ്ഭൂഷൺ ശരൺസിങ് എന്ന ബിജെപി നേതാവിനെതിരെ, ഡൽഹിയുടെ തെരുവുകളിൽ സമരം ചെയ്തായിരുന്നു വിനേഷിന്റെ അനൗദ്യോഗിക ‘രാഷ്ട്രീയ അരങ്ങേറ്റം’. ബിജെപിയുടെ ഉന്നത നേതൃത്വം ഉൾപ്പെടെ അവഗണിച്ച ആ സമരത്തിനൊടുവിൽ ബ്രിജ്ഭൂഷനു ജനപ്രതിനിധി സ്ഥാനം നഷ്ടമായി വീട്ടിലിരിക്കുമ്പോഴാണ്, ഗോദ വിട്ട് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിനേഷ് ഫോഗട്ട് വിജയം കൊയ്തതെന്നതും ശ്രദ്ധേയം.

ഇനി പുതിയ ഗോദ: ഗുസ്തി താരങ്ങളായ ബജ്‌രംഗ് പുനിയയും വിനേഷ് ഫോഗട്ടും ഡൽഹി എഐസിസി ആസ്ഥാനത്തെത്തി കോൺഗ്രസ് പാർട്ടിയിൽ ചേർന്നപ്പോൾ ഇരുവരുടെയും കൈകൾ ഉയർത്തുന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ
ഇനി പുതിയ ഗോദ: ഗുസ്തി താരങ്ങളായ ബജ്‌രംഗ് പുനിയയും വിനേഷ് ഫോഗട്ടും ഡൽഹി എഐസിസി ആസ്ഥാനത്തെത്തി കോൺഗ്രസ് പാർട്ടിയിൽ ചേർന്നപ്പോൾ ഇരുവരുടെയും കൈകൾ ഉയർത്തുന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ

ഭർത്താവും ഗുസ്തിതാരവുമായ സോംവീർ റാത്തിയുടെ നാട്ടിലാണ് വിനേഷ് കന്നിത്തിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ചത്. തിരഞ്ഞെടുപ്പു ജയിച്ചാൽ വിനേഷും സംഘവും നാടുവിടുമെന്ന പ്രചാരണത്തിനു ജുലാന കി ബഹു (ജുലാനയുടെ മരുമകൾ) ആയി സ്വയം അവതരിപ്പിച്ച് മറുപടി നൽകിയ വിനേഷ്, രാഷ്ട്രീയ ഗോദയിൽ പ്രകടമാക്കിയത് അസാമാന്യ മെയ്‌വഴക്കം. ജനം മറന്നുതുടങ്ങിയെന്ന് എതിരാളികൾ പരിഹസിച്ച ഒരു പാർട്ടിക്കായി കളത്തിലിറങ്ങിയ വിനേഷ്, പാരിസ് ഒളിംപിക്സിലെ മെഡൽ നഷ്ടത്തോടെ തനിക്കു ലഭിച്ച, രാജ്യത്തിന്റെ വീരപുത്രിയെന്ന പരിവേഷം തിരഞ്ഞെടുപ്പ് ഗോദയിൽ മുതലെടുത്തുവെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു.

2004നു ശേഷം ഇവിടെ കോൺഗ്രസിനു ജയിക്കാൻ കഴിഞ്ഞിട്ടില്ലെന്നതായിരുന്നു ജുലാനയിൽ സ്ഥാനാർഥിയായെത്തുമ്പോൾ വിനേഷ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി വെറും 9.84% വോട്ടു മാത്രം നേടിയ സ്ഥാനത്താണ് ഇത്തവണ വിനേഷിലൂടെ പാർട്ടിക്ക് വൻ മുന്നേറ്റം നടത്താനായത്. സ്ഥാനാർഥിക്കുപ്പായം തയ്പ്പിച്ചിരുന്നവരുടെ അതൃപ്തി പാരയാകുമോ എന്ന ആശങ്കയും ഫലം വന്നപ്പോൾ ആശ്വാസമായി. എല്ലാറ്റിനും കാരണമായത് വിനേഷിന്റെ വ്യക്തിപ്രഭാവം തന്നെ.

ഗുസ്തിയെ പ്രാണനുതുല്യം സ്നേഹിക്കുന്ന ഹരിയാനക്കാരെ തിരഞ്ഞെടുപ്പു പ്രഖ്യാപനം മുതൽ തനിക്കൊപ്പം അണിനിരത്താനായി എന്നതിൽ വിനേഷിന്റെ വ്യക്തിഗത മികവുകൂടിയുണ്ട്. ഗുസ്തിയെയും ഗുസ്തി താരങ്ങളെയും നെഞ്ചേറ്റുന്ന പ്രായമായവരും യുവാക്കളുമായിരുന്നു വിനേഷിന്റെ തിരഞ്ഞെടുപ്പു റാലികൾക്കെത്തിയവരിൽ ഏറിയ പങ്കും. വോട്ടുതേടിയെത്തുമ്പോൾ രാഷ്ട്രീയക്കാരുടെ ട്രേഡ്മാർക്കായ ചിരിയും ചേർത്തുപിടിയും വിനേഷിന് അപരിചിതമായിരുന്നെങ്കിലും, വിനേഷിനെ മകളെപ്പോലെ ചേർത്തുപിടിച്ച് വോട്ടു ചെയ്യാൻ ജുലാനക്കാർ മടിച്ചില്ല. അതിന്റെ ഫലം കൂടിയാണ് ഈ ചരിത്ര വിജയം.

വിനേഷ് ഫോഗട്ട്. AP Photo via PTI
വിനേഷ് ഫോഗട്ട്. AP Photo via PTI

കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഐഎൻഎൽഡിയുടെയും പിന്നീട് ജെജെപിയുടെയും തട്ടകമായി മാറിയ മണ്ഡലമാണ് ജുലാന. രാഷ്ട്രീയത്തിലെ കന്നിത്തിരഞ്ഞെടുപ്പു പോരിൽ വിനേഷിന്റെ എതിരാളികൾ നിസ്സാരക്കാരായിരുന്നില്ല. ദേശീയ രാഷ്ട്രീയത്തിൽത്തന്നെ പാർട്ടിയെ ആരോപണങ്ങളുടെ പൂട്ടിലാക്കിയ വിനേഷിനെ ഏതുവിധേനയും തോൽപിക്കേണ്ടത് ബിജെപിക്ക് അഭിമാന പ്രശ്നമായിരുന്നു. അതിനായി ചെന്നൈ പ്രളയരക്ഷാദൗത്യത്തിൽ ഉൾപ്പെടെ പങ്കെടുത്തിട്ടുള്ള ക്യാപ്റ്റൻ യോഗേഷ് ഭൈരഗിയെത്തന്നെ അവർ ജുലാനയിൽ നിയോഗിക്കുകയും ചെയ്തു. എഎപിക്കായി ഗുസ്തി താരം കവിത ദലാലും ജെജെപിക്കായി സിറ്റിങ് എംഎൽഎ അമർജിത് ദണ്ഡെയുമാണ് കളത്തിലിറങ്ങിയത്.

മണ്ഡലത്തിലെ ജാതി സമവാക്യങ്ങളും അന്തിമഫലത്തിൽ വിനേഷിനെ തുണച്ചിട്ടുണ്ടാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിനേഷ് ഉൾപ്പെടുന്ന ജാട്ട് വിഭാഗം പ്രബലമായ മണ്ഡലമാണ് ജുലാന. അതേസമയം, ജാട്ട് വിഭാഗക്കാരെത്തന്നെ സ്ഥാനാർഥിയാക്കിയ ജെജെപി, ഐഎൻഎൽഡി, ആംആദ്മി പാർട്ടി എന്നിവർ വിനേഷിന് കാര്യമായ വെല്ലുവിളി സൃഷ്ടിച്ചു. ജാട്ട് വിഭാഗക്കാർ തമ്മിലുള്ള പോരാട്ടം കനത്താൽ അതു നേട്ടമാക്കാമെന്ന കണക്കുകൂട്ടലിൽ പിന്നാക്ക വിഭാഗത്തിലെ ഭൈരഗിയെ ബിജെപിയും സ്ഥാനാർഥിയാക്കി. ജാട്ടിതര വോട്ടുകൾ തങ്ങൾക്ക് അനുകൂലമായി ധ്രുവീകരിക്കപ്പെടുമെന്ന ബിജെപി കണക്കുകൂട്ടൽ വിനേഷിനോടുള്ള ജുലാനക്കാരുടെ സ്നേഹത്തിനു മുന്നിൽ തെറ്റിയെന്നു കൂടി അടിവരയിടുന്നുണ്ട് ഈ തിരഞ്ഞെടുപ്പു ഫലം.

English Summary:

Haryana Assembly Election: Vinesh Phogat Won in Julana Constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT