ADVERTISEMENT

ന്യൂഡൽഹി∙ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ ഇവിഎം മെഷീനുകളിൽ ക്രമേക്കേട് നടന്നെന്നും ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് കോൺഗ്രസ്. മുൻ മുഖ്യമന്ത്രിമാരായ ഭൂപീന്ദർ സിങ് ഹൂഡ, അശോക് ഗെലോട്ട്, എഐസിസി നേതാക്കളായ കെ.സി.വേണുഗോപാൽ, ജയറാം രമേഷ്, അജയ് മാക്കൻ, പവൻ ഖേര, ഹരിയാന കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാൻ എന്നിവരടങ്ങുന്ന സംഘമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലെത്തി പരാതി നൽകിയത്. 

ഹരിയാനയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രത്യേക പരാതികൾക്കൊപ്പാണ് പ്രതിനിധി സംഘം ഉദ്യോഗസ്ഥർക്ക് മെമ്മോറാണ്ടം കൈമാറിയത്. 20 മണ്ഡലങ്ങളിലെ മെഷീനുകൾ ഹാക്ക് ചെയ്തെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇതിൽ ഏഴു മണ്ഡലങ്ങളിലെ ഇടപെടലിൽ വ്യക്തമായ രേഖകളുണ്ട്. ബാക്കി 13 എണ്ണത്തിന്റെ ഉടൻ സമർപ്പിക്കും.

സാധാരണഗതിയിൽ ഇവിഎം മെഷീനുകളിൽ 99 ശതമാനം ബാറ്ററി ചാർജ് ഉണ്ടാകാറുണ്ടെന്നും എന്നാൽ ഹരിയാനയിലെ മിക്ക മണ്ഡ‍ലങ്ങളെ മെഷീനുകളിലും 60 മുതൽ 70 ശതമാനം വരെ ചാർജ് മാത്രമാണുണ്ടായിരുന്നതെന്നും കോൺഗ്രസ് പരാതിയിൽ പറയുന്നു. ഇതു മെഷീനുകളിൽ ക്രമക്കേട് നടന്നതിന്റെ തെളിവാണെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം. 

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ പിന്നിൽനിന്ന ശേഷം അമ്പരപ്പിക്കുന്ന തിരിച്ചുവരവിലൂടെയാണ് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഹാട്രിക് വിജയം നേടിയത്.  വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ 62 സീറ്റിൽ വരെ ലീഡ് നേടിയ കോൺഗ്രസിനെ മലർത്തിയടിച്ചുള്ള ബിജെപിയുടെ മുന്നേറ്റമാണു പിന്നീട് കണ്ടത്. ബിജെപി 48 സീറ്റ് നേടിയപ്പോൾ കോൺഗ്രസ് 37 സീറ്റിലൊതുങ്ങി.

ഇതുകൂടാതെ മൂന്നു സ്വതന്ത്രർ കൂടി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ സീറ്റു നില 51 ആയി. ബിജെപി സീറ്റ് നൽകാത്തതിനെത്തുടർന്നു സ്വതന്ത്രയായി മത്സരിച്ച പ്രമുഖ വ്യവസായിയും ബിജെപി എംപി നവീൻ ജിൻഡലിന്റെ അമ്മയുമായ സാവിത്രി ജിൻഡലാണ് പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇതുകൂടാതെ  ബഹദൂർഗഡിൽ കോൺഗ്രസ് വിമതനായി മത്സരിച്ച രാജേഷ് ജൂൻ, ഗനൗറിൽ ബിജെപി വിമതനായി മത്സരിച്ച ദേവേന്ദർ കടയാൻ എന്നിവരും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു.

English Summary:

Congress approach Election Commission against Haryana result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com