ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനു മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വര്‍ണക്കടത്തില്‍നിന്നു കിട്ടുന്ന പണം നിരോധിത സംഘടനകള്‍ക്കു ലഭിക്കുന്നുവെന്നു പൊലീസിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ സംസ്ഥാനത്തിന്റെ ഭരണത്തലവനായ എന്നെ എന്തുകൊണ്ടു മുഖ്യമന്ത്രി അറിയിക്കുന്നില്ല.

വിമാനത്താവളങ്ങളില്‍ സ്വര്‍ണം പിടിക്കേണ്ടത് കസ്റ്റംസിന്റെ ചുമതലയാണ്. എന്നാല്‍ അവരെ വെട്ടിച്ച് പുറത്തെത്തിക്കുന്ന സ്വര്‍ണത്തില്‍നിന്നുള്ള പണം നിരോധിക്കപ്പെട്ട സംഘടനകള്‍ക്കു ലഭിക്കുന്നുണ്ടെങ്കിൽ തടയേണ്ടത് ആരുടെ ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ ചോദിച്ചു. എനിക്ക് അധികാരമുണ്ടോ ഇല്ലയോ എന്ന് ഉടൻ അറിയാമെന്ന കടുത്ത മുന്നറിയിപ്പും ഗവർണർ നൽകി.

പിആര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയെ വിശ്വസിക്കണോ ഹിന്ദു പത്രത്തെ വിശ്വസിക്കണോ എന്നു ഗവര്‍ണര്‍ ചോദിച്ചു. ‘‘താന്‍ പറയാത്ത കാര്യമാണ് അച്ചടിച്ചു വന്നതെങ്കില്‍ എന്തുകൊണ്ട് പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുന്നില്ല. പിആര്‍ ഏജന്‍സിയുടെ രണ്ടു പ്രതിനിധികള്‍ അഭിമുഖ സമയത്ത് മുഖ്യമന്ത്രിയുടെ ഒപ്പമുണ്ടായിരുന്നെന്ന് പത്രം പറയുന്നു.

പിആര്‍ ഏജന്‍സിയാണ് അഭിമുഖത്തിനു വേണ്ടി സമീപിച്ചതെന്നും ഹിന്ദു പത്രം പറയുന്നു. ആരെ വിശ്വസിക്കും. എന്തു വിശ്വാസ്യതയാണ് മുഖ്യമന്ത്രിക്ക് ഉള്ളത്. രാഷ്ട്രീയലാഭത്തിനു വേണ്ടി കള്ളം പറയുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട്. ഗവര്‍ണറെ വിവരങ്ങള്‍ അറിയിക്കാനുള്ള ഭരണഘടനാപരമായ ചുമതല മുഖ്യമന്ത്രിക്ക് ഉണ്ട്. മറുപടി നല്‍കാന്‍ 28 ദിവസമാണ് മുഖ്യമന്ത്രി എടുത്തത്.’’– ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണര്‍ കഴിഞ്ഞദിവസം അയച്ച കത്തിലെ പരാമര്‍ശങ്ങളില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയതിനു പിന്നാലെയാണ് ഗവർണർ മാധ്യമങ്ങളിലൂടെ കാര്യങ്ങൾ വിശദീകരിച്ചത്. താന്‍ ചോദിച്ച വിഷയങ്ങളില്‍ മറുപടി നല്‍കാന്‍ വൈകുന്നത് മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്ന് ഗവര്‍ണര്‍ ചൊവ്വാഴ്ച ‌ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു. 

തനിക്കെന്തെങ്കിലും മറച്ചുവയ്ക്കാനുണ്ട് എന്നത് അനാവശ്യ പരാമര്‍ശമാണെന്ന് മുഖ്യമന്ത്രി ബുധനാഴ്ച വൈകിട്ടു നല്‍കിയ മറുപടിയില്‍ പറയുന്നു. അടിസ്ഥാന രഹിതമായ ഇത്തരം ആരോപണം ഉന്നയിക്കുന്നതില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദേശദ്രോഹ പ്രവര്‍ത്തനങ്ങളെപ്പറ്റി താന്‍ ഒരു തരത്തിലുള്ള പൊതുപ്രസ്താവനയും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

English Summary:

Governor Arif Mohammad Khan reply to Chief Minister Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com