ADVERTISEMENT

ബത്തേരി (വയനാട്)∙ രണ്ടു മാസത്തിനിടെ രണ്ടു ബംപർ ലോട്ടറി അടിച്ച സന്തോഷത്തിൽ ബത്തേരിയിലെ എൻജിആർ ലോട്ടറി ഏജൻസി ഉടമകളായ നാഗരാജും സഹോദരൻ മഞ്ജുനാഥും. ഗാന്ധി ജംക്‌ഷനു സമീപം പ്രവർത്തിക്കുന്ന ലോട്ടറിക്കടയിൽ വിറ്റ ലോട്ടറിക്കാണ് ഇത്തവണത്തെ ഓണം ബംപറായ 25 കോടി രൂപ അടിച്ചത്. രണ്ടു മാസം മുൻപ് ഇതേ കടയിൽനിന്നു വിറ്റ വിൻ വിൻ ലോട്ടറിക്ക് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം അടിച്ചിരുന്നു. 

ഫുൾ ഹാപ്പിയെന്നാണ് സമ്മാന പ്രഖ്യാപനം വന്നതിനു പിന്നാലെ നാഗരാജ് പ്രതികരിച്ചത്. ‘‘വിറച്ചിട്ട് സംസാരിക്കാൻ പറ്റുന്നില്ല. സ്വർഗത്തിൽ പോയി തിരിച്ചുവന്നതു പോലെയുണ്ട്. രണ്ടു മാസം മുൻപ് തന്നെ ലോട്ടറി വിൽപന തുടങ്ങിയതിനാൽ ആർക്കാണ് വിറ്റതെന്ന് അറിയില്ല. നിരവധി ആളുകൾ ടിക്കറ്റെടുക്കാൻ എത്താറുണ്ട്. പനമരത്തെ ഹോൾസെയിൽ കടയായ എസ്ജെ ലക്കി സെന്ററിൽ നിന്നാണ് സമ്മാനർഹമായ ടിക്കറ്റ് വാങ്ങിയത്.’’– നാഗരാജ് പറഞ്ഞു. 

മൈസൂരു സ്വദേശികളായ നാഗരാജും സഹോദരൻ മഞ്ജുനാഥും ചേർന്നാണ് കട നടത്തുന്നത്. 15 വർഷം മുമ്പാണ് നാഗരാജും മഞ്ജുനാഥും ബത്തേരിയിൽ എത്തിയത്. ഹോട്ടലിലും മറ്റുമാണ് ആദ്യം ജോലി ചെയ്തത്. പിന്നീട് ലോട്ടറി നടന്നു വിൽക്കാൻ തുടങ്ങി. അ‍ഞ്ചുവർഷം മുൻപാണ് സ്വന്തമായി കട തുടങ്ങിയത്. ബത്തേരിയിൽ കുപ്പാടിയിലാണ് ഇവർ കുടുംബമായി താമസിക്കുന്നത്. 

അതേസമയം, ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താനായില്ല. കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശമായ ബത്തേരിയിൽനിന്നു മറ്റു സംസ്ഥാനങ്ങളിൽ നിന്നുവരുന്നവരും ലോട്ടറി എടുക്കാറുണ്ട്. തമിഴ്നാട്ടിലെ ഗൂഡല്ലൂർ അടക്കം മലയാളികൾ ഏറെ താമസിക്കുന്ന സ്ഥലത്തുനിന്നും ധാരാളം പേർ ബത്തേരിയിൽനിന്നു ടിക്കറ്റ് എടുക്കാറുണ്ട്. ഉരുൾപൊട്ടൽ ദുരന്തവാർത്തകൾ മാത്രം വന്നുകൊണ്ടിരുന്ന വയനാട്ടിലേക്ക് ഇത്തവണ ഭാഗ്യദേവത എത്തിയതിൽ വയനാട്ടുകാരും സന്തോഷത്തിലാണ്.

English Summary:

'Like Returning from Heaven': Luck Shines Twice on Wayanad with Double Lottery Win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com