ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി തനിക്കു നല്‍കിയ മറുപടി കത്ത് വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിനെതിരെ അടുത്തിടെ ഉയര്‍ന്ന ആരോപണങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ട് വിളിപ്പിച്ച ഡിജിപിയെയും ചീഫ് സെക്രട്ടറിയേയും രാജ് ഭവനിലേക്ക് അയയ്ക്കാത്ത സർക്കാർ നിലപാടിൽ കടുത്ത നീരസത്തിലുള്ള ഗവർണർ, മുഖ്യമന്ത്രി അയച്ച കത്തിലെ വിവരങ്ങൾ പുറത്തുവിട്ടു.

മുഖ്യമന്ത്രിയുടെ കത്തിലെ വിശദീകരണം മനസ്സിലാകുന്നില്ലെന്നു ഗവർണർ പറഞ്ഞു. സംസ്ഥാനത്ത് ദേശവിരുദ്ധ ശക്തികൾ പ്രവർത്തിക്കുന്നതായി പറഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രി തനിക്ക് അയച്ച കത്തിൽ പറയുന്നത്. അദ്ദേഹത്തെ താൻ വിശ്വസിക്കാം. പക്ഷേ, അതേ കത്തിൽ സംസ്ഥാനത്തെ സ്വർണക്കടത്ത് രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ഇതു തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും ഗവർണർ വ്യക്തമാക്കി.

രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ ഇന്ത്യൻ പ്രസിഡന്റിനെ അറിയിക്കേണ്ട ഉത്തരവാദിത്തം ഗവർണർക്കുണ്ട്. സർക്കാരിനെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു. കത്തിന് മറുപടി നൽകാൻ മുഖ്യമന്ത്രി തയാറായില്ല. 27 ദിവസമായിട്ടും കത്തിനു മറുപടി നൽകിയില്ല. ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് വിളിപ്പിച്ചപ്പോഴാണ് മറുപടി നൽകാൻ മുഖ്യമന്ത്രി തയാറായത്. ഇത് ഗൗരവമുള്ള കാര്യമാണ്. മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുള്ളതിനാലാണ് ഉദ്യോഗസ്ഥരെ അയയ്ക്കാത്തതെന്നും ഇനി മുതൽ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് വരേണ്ടെന്നും ഗവർണർ വ്യക്തമാക്കി.

ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് അയയ്ക്കാതിരുന്ന മുഖ്യമന്ത്രി അതിന്റെ പ്രത്യാഘാതം അറിയുമെന്ന് ഗവർണർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഓർഡിനൻസിൽ ഒപ്പുവയ്ക്കാൻ ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് അയയ്ക്കുന്ന സർക്കാർ, ചീഫ് സെക്രട്ടറിയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയത് ശരിയല്ലെന്നാണ് പറയുന്നതെന്നും ഗവർണർ വിശദീകരിച്ചിരുന്നു. സ്വർണക്കടത്ത് രാജ്യത്തിനെതിരായ കുറ്റമാണെന്ന് മുഖ്യമന്ത്രി പറയുമ്പോൾ അതേക്കുറിച്ച് താൻ അന്വേഷിക്കുന്നത് തന്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണോയെന്നും ഗവർണർ ചോദിച്ചു. ദേശവിരുദ്ധ പരാമർശത്തിൽ തനിക്കെന്തോ ഒളിക്കാനുണ്ടെന്ന് ഗവർണർ അയച്ച കത്തിൽ പരാമർശിച്ചതിൽ മുഖ്യമന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഗവർണറുടേത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും വ്യക്തമാക്കി.

English Summary:

Arif Mohammed Khan says dgp and chief secretary should not come

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com