ADVERTISEMENT

തിരുവനന്തപുരം∙ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭയപ്പെടുത്താൻ നോക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ‘‘ ഇതിലും വലിയ ഭയപ്പെടുത്തലുകൾ കേരളം മുൻപും കണ്ടിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ചിട്ടുണ്ട്. ഗവർണറോട് അതാണ് പറയാനുള്ളത്. ’’–എം.വി.ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

ഗവർണറെ ഉപയോഗിച്ച് സർക്കാരിനെ തകർക്കാൻ കേന്ദ്രം ശ്രമിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനും ശ്രമം നടന്നു. ഗവർണറുടെ ഇടപെടലിനെ മറികടന്ന് സർവകലാശാലകൾ മുന്നോട്ടുപോയി. മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കേണ്ട ഗവർണർ, സർക്കാർ അറിയാതെ കോൺഗ്രസിന്റെയും ആർഎസ്എസിന്റെയും ഭാഗമായി  നിൽക്കുന്നവരെ സർവകലാശാലയിൽ നിയമിച്ചു. അതിനെ പ്രതിരോധിക്കാൻ സർവകലാശാലകൾക്കായെന്നും എം.വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. 

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാനത്തോട് ഗവർണർ അന്വേഷിക്കുന്ന സ്ഥിതിയാണ്. സ്വർണക്കടത്ത് തടയേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന തരത്തിലാണ് ഗവർണർ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണത്. മലപ്പുറം വിഷയത്തിൽ കാര്യങ്ങൾ പറഞ്ഞിട്ടും തെറ്റായ നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത്. കേന്ദ്രത്തിനു റിപ്പോർട്ട് ചെയ്ത് സർക്കാരിനും മുഖ്യമന്ത്രിക്കും ഭയങ്കര അപകടം സൃഷ്ടിക്കുമെന്ന ഗർജനമാണ് നടത്തുന്നതെന്നും എം.വി ഗോവിന്ദൻ വിമർശിച്ചു.

ഗവർണർ കെയർ ടേക്കർ ഗവർണറാണ്. ഗവർണറുടെ കാലാവധി സെപ്റ്റംബർ അഞ്ചിന് പൂർത്തിയായി. കാലാവധി കേന്ദ്രം നീട്ടിയിട്ടില്ല. പുതിയ ആളെ നിയമിക്കുന്നതുവരെ സ്ഥാനത്തു തുടരാം. ആ സ്ഥാനത്തിരുന്ന് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുന്നതുപോലുള്ള തെറ്റായ നടപടികളിലേക്ക് ഗവണർ എത്തിയിരിക്കുന്നു. ഭരണഘാടനാപരമായ ചുമതല നിർവഹിക്കുന്നതിൽ തുടർച്ചയായ വീഴ്ച വരുത്തിയിട്ടുള്ള ഗവർണറുടെ പുതിയ രീതിയാണ് ഇതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

കഴിഞ്ഞ കുറച്ചു നാളുകളായി പി.വി.അൻവറിനെ നായകനാക്കി വലിയ നാടകങ്ങളാണ് അരങ്ങേറിയതെന്നും അതെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തന്റെ പാർട്ടി സമ്മേളനത്തിൽ ലക്ഷങ്ങളെ അണിനിരത്തുമെന്നായിരുന്നു അൻവറിന്റെ പ്രഖ്യാപനം. അതെല്ലാം പ്രഖ്യാപനത്തിലും പ്രചാരണത്തിലും ഒതുങ്ങി. കേരളത്തിൽ ഉടനീളം അൻവർ അലയുന്ന ചിത്രമാണ് ഇപ്പോൾ കാണുന്നത്. ജമാഅത്തെ ഇസ്ലാമി, ലീഗ്, കോൺഗ്രസ്, എസ്ഡിപിഐ പ്രവർത്തകരാണ് അൻവറിന്റെ യോഗത്തിൽ പങ്കെടുത്തത്. അൻവർ ഉന്നയിച്ച കാര്യങ്ങളിൽ ജനങ്ങൾക്ക് വ്യക്തത വന്നു കഴിഞ്ഞതായും എം.വി.ഗോവിന്ദൻ പറഞ്ഞു. 

അൻവറിന്റെ ആരോപണങ്ങളിൽ നടപടി സ്വീകരിച്ചു. മലപ്പുറം മുൻ എസ്പിയെ സസ്പെൻഡ് ചെയ്തു. മലപ്പുറം ജില്ലയിലെ പ്രധാന പൊലീസ് ഉദ്യോഗസ്ഥരിൽ ചിലരെ മാറ്റി. എഡിജിപിയുടെ സ്ഥാനമാറ്റത്തോടെ അന്വേഷണം അവസാനിച്ചിട്ടില്ല. അദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണം നടക്കുകയാണ്. മാത്യു കുഴൽനാടൻ എംഎൽഎ ചരിത്രം പഠിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിയമസഭാ പ്രസംഗം വ്യക്തമാക്കുന്നത്. വിപ്ലവകാരിയായ പുഷ്പനെ അപമാനിക്കുന്ന നിലപാടാണ് രാഷ്ട്രീയ ലാഭത്തിനുവേണ്ടി മാത്യു കുഴൽനാടൻ സ്വീകരിച്ചത്. അദ്ദേഹം കോമാളി വേഷക്കാരനായി മാറി. വയനാട് ദുരന്തത്തിൽ നഷ്ടപരിഹാരം നൽകാതെ കേന്ദ്രം അവഗണിച്ചതായും എം.വി.ഗോവിന്ദൻ പറഞ്ഞു.

അതേസമയം സർക്കാരിനെതിരെ അടുത്തിടെ ഉയര്‍ന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന നിലപാടിലാണ് ഗവർണർ. ‘ദ് ഹിന്ദു’ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലെ ദേശവിരുദ്ധ പരാമർശത്തിൽ തനിക്കെന്തോ ഒളിക്കാനുണ്ടെന്ന് ഗവർണറുടെ കത്തിൽ പരാമർശിച്ചതിനെ കുറിച്ച് മുഖ്യമന്ത്രിയും കടുത്ത അതൃപ്തിയിലാണ്.

English Summary:

MV Govindan press meet criticising governor PV Anvar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com