ADVERTISEMENT

മേപ്പാടി∙ ടൂറിസം നാടിനെ നശിപ്പിച്ചാൽ ടൂറിസ്റ്റുകൾ വരാതാകുമെന്ന് പരിസ്ഥിതി പ്രവർത്തക മേധ പട്കർ. ചൂരൽമല റിലീഫ് സെന്റർ സംഘടിപ്പിച്ച ജനകീയ കൺവെൻഷനിൽ പങ്കെടുക്കുകയായിരുന്നു അവർ. അനേകം തൊഴിലവസരങ്ങൾ നൽകുന്ന മേഖലയാണ് ടൂറിസം. അടിസ്ഥാന വികസനത്തിന് ആരും എതിരല്ല. എന്നാൽ കെ റെയിൽ പോലെയുള്ള വിനാശകരമായ വികസനം സംസ്ഥാനത്തെ വിഭവ ദുരന്തത്തിലേക്ക് നയിക്കും. പാറയും മണ്ണും മണലും വൻതോതിൽ ചൂഷണം ചെയ്യപ്പെടും. വയനാട്ടിലെ ദുരന്തമേഖലയിലെ പുനരധിവാസം പ്രകൃതിയെ മറന്നുകൊണ്ടാകരുത്. വൻ നഗരങ്ങളിലെ ടൂറിസ്റ്റുകൾ വയനാട്ടിൽ എത്തുന്നത് ഗ്രാമങ്ങളെയും പ്രകൃതിയേയും വനങ്ങളേയും മണ്ണിനെയും ശുദ്ധജല – പരിസ്ഥിയെയും അടുത്തറിയാനാണ്. അതിനാൽ ടൂറിസം ലളിതമായിരിക്കണം. 

എന്നാൽ അത് നമ്മുടെ ജീപ്പ് ഡ്രൈവർമാർക്കും വീട്ടമാർക്കും ആതിഥേയ മേഖലയ്ക്കാകെയും തൊഴിലവസരം നൽകുന്നതായിരിക്കണം. ക്രമംകെട്ട ടൂറിസമാണ് പലപ്പോഴും മനുഷ്യ വന്യജീവി സംഘർഷത്തിലേക്ക് നയിക്കുന്നത്. നദി, വനം എന്നിവയെ അമിത ടൂറിസം നശിപ്പിക്കും. പ്രകൃതി നിലനിന്നില്ലെങ്കിൽ വരും തലമുറ ഇവിടെ നിന്നും പലായനം ചെയ്യേണ്ടി വരും. വീടു നിർമാണം ഉൾപ്പെടെയുള്ള മേഖലകളിൽ കേരളം പുനർവിചിന്തനം നടത്തണം. പാറമടകളും മലയോരത്തെ ഖനനം, നിർമാണം എന്നിവ കാർബൺ വമനം വർധിപ്പിക്കുന്നു.  ഇതേ രീതിയിൽ പോയാൽ മാനവരാശിയുടെ ഭാവി ശോഭനമല്ലെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നു. പ്രകൃതി വിഭവങ്ങളുടെ കോർപ്പറേറ്റ് വത്കരണം അപകടമാണ്. അത് തടയുമ്പോൾ തന്നെ വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ ധർമമാണ്. ഭരണ ഘടന അനുച്ഛേദനം 21, 48, 49ൽ പറയുന്നതുപോലെയുള്ള ജീവിക്കാനുള്ള അവകാശം വയനാട്ടിൽ ഉറപ്പാക്കേണ്ടത് ഇവിടം സന്ദർശിച്ച പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ കടമയാണ്. ദുരന്തമേഖല സന്ദർശിച്ചതല്ലാതെ പ്രധാനമന്ത്രി മോദി ഇതുവരെ വയനാടിനുള്ള സഹായം പ്രഖ്യാപിച്ചിട്ടില്ല. അത് എന്തുകൊണ്ടാണെന്ന് മേധ പട്കർ ചോദിച്ചു.

ലോകത്തെ പല പ്രകൃതി ദുരന്തങ്ങളും മനുഷ്യ നിർമിതംകൂടിയാണ്. എല്ലാവരും ഇതിന് ഉത്തരവാദികളാണ്. 1000 കോടി പ്രതിദിന വരുമാനമുള്ള കമ്പനികളുള്ള നാടാണിത്. ഇവിടെ കർഷകർ നട്ടെല്ലൊടിഞ്ഞ് ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്നു. നമ്മുടെ കർഷകർക്ക് വേണ്ടത് മിനിമം താങ്ങുവിലയല്ല മറിച്ച് പരമാവധി ന്യായമായ വരുമാനമാണ്. വമ്പൻമാരുടെ കടങ്ങൾ എഴുതിത്തള്ളുന്ന ബാങ്കുകൾ കേരള സർക്കാരിനെ മാതൃകയാക്കണം. ഈ പ്രദേശത്തെ ദുരന്തബാധിതരുടെ കടങ്ങളുടെ പേരിൽ അവരെ ബുദ്ധിമുട്ടിക്കരുത്. 

പ്രകൃതി, കുടുംബം, ഉപജീവനം എന്നിവയുടെ സന്തുലനത്തിലൂടെ മാത്രമേ വയനാട് ഉൾപ്പെടെ ലോകത്ത് ജീവിതം സാധ്യമാകുകയുള്ളു. അത് സഹ്യാദ്രിയിലായാലും സത്പുരയിലായായും പശ്ചിമ ഘട്ടത്തിലായാലും ഹിമാലയത്തിലായാലും വിന്ധ്യനിൽ ആയാലും അങ്ങനെയാണ്. നീതിയിലും സുസ്ഥിര വികസനത്തിലും അതിഷ്ഠിതമായ ജനകീയ പ്രസ്ഥാനമാണ് എൻഎപിഎം( നാഷനൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റ്). ചൂരൽമലയിലെ ദുരന്തബാധിതരേയും ഞങ്ങൾ ഇതോടൊപ്പം ചേർത്തു നിർത്തുന്നു. ലോകം മുഴുവനുള്ള സമാന ഹൃദയരായ മനുഷ്യർ നിങ്ങളോടൊപ്പമുണ്ട്. അതിൽ ആദിവാസികളുടെ അവകാശവും പശ്ചിമ ഘട്ടത്തിന്റെ സംരക്ഷണവുമുൾപ്പെടും. ഗാഡ്ഗിൽ മുതൽ ജോൺ മത്തായി വരെയുള്ളവരുടെ റിപ്പോർട്ട് നമ്മുടെ മുന്നിലുണ്ട്. 

ലഡാക്ക് മുതൽ ഉത്തരാഖണ്ഡ് വരെയുള്ള സമാന ദുരന്തങ്ങളും നമുക്കറിയാം. മനുഷ്യനേക്കാൾ വലുത് ലാഭമാണ് എന്ന ചിന്തയാണ് മാറേണ്ടത്. ജൈവസമ്പത്തിലുൾപ്പെടെ എല്ലാത്തിനും മാതൃകയാണ് കേരളം. ആവർത്തിക്കുന്ന ബഹുവിധ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പ്രകൃതി സംരക്ഷണത്തിലും കേരളം മാറാൻ വയനാട്ടിലെ ഈ സംഭവം ഉപകരിക്കണം. ആഗോള താപനത്തെ നാം മാത്രം വിചാരിച്ചാൽ തടയാനാകില്ല. എന്നാൽ ദുരന്തത്തെ മുൻകൂട്ടിക്കണ്ട് അതിജീവിക്കാൻ നമുക്ക് കഴിയണം. ജീവനും ജീവനോപാധിയും നിലനിൽക്കണമെങ്കിൽ പ്രകൃതിയെ കരുതണം. പ്രകൃതിയോടുള്ള ധർമം മറക്കരുത്. പശ്ചിമഘട്ട സംരക്ഷണത്തിന് വയനാട് ദുരന്തം ഒരു പുതിയ ദിശാബോധം നൽകണം. 

പർവതങ്ങൾ നമ്മുടെ ജീവിതോപാധികൂടിയാണ്. അവയെ സംരക്ഷിക്കാനുതകുന്ന ബദൽ ജീവിത രീതികൾ ഉരുത്തിരിയണം. വരുംതലമുറകൾക്കായി പ്രകൃതിയ കരുതാൻ നമുക്ക് കഴിയണം. കൃഷിയെ മറന്ന് ടൂറിസത്തെ മാത്രം വളർത്തരുത്. വൻതോതിൽ ഘനനവും കുഴിക്കലും ഖനനവും വേണ്ടി വരുന്ന പദ്ധതികൾ വയനാട്ടിൽ വേണോ എന്ന് ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പുനർവിചിന്തനം ആവശ്യമാണ്. വൻ നാശം വരുത്തി വയ്ക്കുന്ന കെ റെയിൽ പോലെയുള്ള പദ്ധതികൾ വേണോ എന്ന് ഒന്നുകൂടി ആലോചിക്കണം. പാർട്ടികളല്ല മനുഷ്യരാണ് വലുത്. രാഷ്ട്രീയം മറന്ന് പാർട്ടികൾ ഒരുമിച്ച് വേണം പുനരധിവാസം നടത്തേണ്ടതെന്നും മേധാ പട്കർ പറഞ്ഞു.

English Summary:

Medha Patkar attend people’s convention Organized by the Chooramala Relief Center

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com