ADVERTISEMENT

മുംബൈ∙ മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ പിടിയിലായ പ്രതി പ്രായപൂർത്തിയാകാത്ത ആളാണെന്ന ആരോപണം തെറ്റെന്ന് പൊലീസ്. കഴിഞ്ഞ ദിവസം പിടിയിലായ ധർമരാജ് കശ്യപ് പ്രായപൂർത്തിയായ വ്യക്തിയാണെന്ന് ‘ബോണ്‍ ഓസിഫിക്കേഷന്‍’ പരിശോധന നടത്തി പൊലീസ് സ്ഥിരീകരിച്ചു. അസ്ഥി സംയോജനത്തിന്റെ അളവ് വിശകലനം ചെയ്ത് ഒരു വ്യക്തിയുടെ പ്രായം കണക്കാക്കുന്ന മെഡിക്കല്‍ നടപടിക്രമമാണ് ഓസിഫിക്കേഷന്‍ ടെസ്റ്റ്.

തനിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്നായിരുന്നു ധർമരാജിന്റെ വാദം. പിന്നാലെ അതു പരിശോധിക്കാൻ പൊലീസിന് കോടതി നിർദേശം നല്‍കി. തുടർന്നാണ് ബോണ്‍ ഓസിഫിക്കേഷന്‍ പരിശോധനയിൽ ഇയാൾ പ്രായപൂർത്തിയായ ആളാണെന്ന് തെളിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി. ധർമരാജ് കശ്യപ് അടങ്ങുന്ന മൂന്നംഗ സംഘമാണ് ബാബാ സിദ്ദിഖിയെ വെടിവച്ചതെന്നാണ് കണ്ടെത്തൽ.

ധർമരാജിനെ കൂടാതെ സംഘത്തിലുണ്ടായിരുന്ന ഹരിയാന സ്വദേശി ഗുർമൈൽ സിങ്ങിനെ (23)യും അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ  ഇൗ മാസം 21 വരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. മറ്റൊരു പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന പ്രവീൺ ലോങ്കറിനെ പൊലീസ്  കഴിഞ്ഞ ദിവസം പുണെയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ സഹോദരൻ ശുഭം ലോങ്കറിനായി തിരച്ചിൽ നടത്തുകയാണ്. 

കേസിൽ ആറു പ്രതികളാണുള്ളത്. ഇതിലൊരാൾ പഞ്ചാബിലെ ജലന്ധർ സ്വദേശിയായ മൂമ്മദ് സീഷൻ അക്തറാണ്. രണ്ടു വർഷം മുൻപ് പട്യാല ജയിലിൽ വച്ചാണ് ഇയാൾ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗങ്ങളുമായി പരിചയപ്പെടുന്നത്. കൊലപാതകത്തിൽ ഷൂട്ടർമാരെ ഏകോപിപ്പിക്കാൻ സഹായിച്ചത് ഇയാളാണെന്നാണ് കണ്ടെത്തൽ. പ്രതികൾ മാസങ്ങളായി സിദ്ദിഖിനെ നിരീക്ഷിച്ചു വരികയും അദ്ദേഹത്തിന്റെ വസതിയിലും ഓഫിസിലും നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു. പ്രതികൾക്ക് 50,000 രൂപ വീതം മുൻകൂറായി നൽകിയിരുന്നതായും കൊലപാതകത്തിന് ദിവസങ്ങൾക്ക് മുൻപ് ആയുധങ്ങൾ എത്തിച്ചിരുന്നതായും പൊലീസ് പറയുന്നു. 

ലോറൻസ് ബിഷ്ണോയിയുടെ സംഘം ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സൽമാൻ ഖാനെ സഹായിക്കുന്നവർ സൂക്ഷിക്കണമെന്ന് പിന്നാലെ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ബിഷേണോയി സംഘം ഏറ്റെടുത്തത്. സിദ്ദിഖിന് ദാവൂദ് ഇബ്രാഹിമുമായും സൽമാൻ ഖാനുമായും അടുത്ത ബന്ധമുണ്ട് എന്ന കാരണത്താലാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റിൽ വ്യക്തമാക്കിയത്. സൽമാൻ ഖാന്റെ വീടിനു മുന്നിലുണ്ടായ വെടിവയ്പ്പിന് പിന്നാലെ ബിഷ്ണോയി സംഘത്തിൽപെട്ട അനൂജ് താപ്പനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലിരിക്കെ ഇയാൾ ആത്മഹത്യ ചെയ്തിരുന്നു. എന്നാൽ പൊലീസ് മർദനമേറ്റതാണ് മകരണകാരണമെന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.

English Summary:

Baba Siddiqui Murder: Accused Confirmed as Adult, Police Uncover Shocking Links

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com