ADVERTISEMENT

കേരളം ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ 5% ഓഹരികൾ വിറ്റഴിക്കാൻ നരേന്ദ്ര മോദി സർക്കാർ. നിലവിലെ ഓഹരി ഉടമകൾ കൈവശമുള്ള നിശ്ചിത ഓഹരികൾ വിറ്റഴിക്കുന്ന ഓഫർ-ഫോർ-സെയിൽ (ഒഎഫ്എസ്) വഴി നാളെയും മറ്റന്നാളുമായാണ് (ഒക്ടോബർ 16, 17) ഓഹരി വിൽപന.  നാളെ റീറ്റെയ്ൽ ഇതര നിക്ഷേപകർക്കും 17ന് റീറ്റെയ്ൽ (ചെറുകിട) നിക്ഷേപകർക്കും ഓഹരിക്കായി അപേക്ഷിക്കാം.  ഓഹരി ഒന്നിന് 1,540 രൂപ അടിസ്ഥാനവിലയിൽ 2.5% ഓഹരികളാണ് കേന്ദ്രം ഒഎഫ്എസ് വഴി വിൽക്കുക.  നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചാൽ, അധിക ഓഹരികൾ വിറ്റഴിക്കാൻ വ്യവസ്ഥ ചെയ്യുന്ന 'ഗ്രീൻ ഷൂ" ഓപ്ഷൻ പ്രയോജനപ്പെടുത്തി 2.5% ഓഹരികൾ കൂടി വിറ്റഴിക്കും. ഫലത്തിൽ, 5% ഓഹരികൾ തന്നെ വിൽക്കാൻ കേന്ദ്രത്തിന് കഴിയും. ഇതുവഴി 2,000 കോടി രൂപയും സമാഹരിക്കാനാകും.

കേന്ദ്രവും കൊച്ചി കപ്പൽശാലയും

2017ൽ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്തുന്നതവരെ കൊച്ചി കപ്പൽശാലയുടെ 100% ഓഹരികളും കേന്ദ്രത്തിന്റെ പക്കലായിരുന്നു. ഐപിഒയ്ക്ക് ശേഷം ഓഹരി പങ്കാളിത്തം 75 ശതമാനത്തിന് താഴെയെത്തി. ഇക്കഴിഞ്ഞ സെപ്റ്റംബർ 30 വരെയുള്ള കണക്കുപ്രകാരം 72.86% ഓഹരി പങ്കാളിത്തമാണ് കൊച്ചിൻ ഷിപ്പ്‌‌യാർഡിൽ കേന്ദ്രത്തിനുള്ളത്.

2017ൽ ഐപിഒ നടത്തിയപ്പോൾ ഇഷ്യൂ വില (ഐപിഒയിൽ മുന്നോട്ടുവച്ച ഓഹരി വില) 424-432 രൂപയായിരുന്നു. 1,468 കോടി രൂപയാണ് അന്ന് കേന്ദ്രം സമാഹരിച്ചത്. ഐപിഒയ്ക്ക് നിക്ഷേപകരിൽ നിന്ന് 76 മടങ്ങ് അധിക അപേക്ഷകളും ലിച്ചിരുന്നു.

കേന്ദ്രത്തിന്റെ ഓഫർ-ഫോർ-സെയിൽ

ഇന്ന് ഓഹരി വിപണിയിൽ വ്യാപാരം അവസാനിച്ചശേഷം ഏതാണ്ട് അഞ്ചരയോടെയാണ് ഒഎഫ്എസ് സംബന്ധിച്ച റിപ്പോർട്ട് അപ്രതീക്ഷിതമായി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ കൊച്ചിൻ ഷിപ്പ്‌യാർഡ് അറിയിച്ചത്.  അതുകൊണ്ട്, ഇന്ന് കമ്പനിയുടെ ഓഹരി വിലയെ ഇക്കാര്യം സ്വാധീനിച്ചിട്ടുമില്ല. എങ്കിലും, ഇന്ന് 2.99% നേട്ടത്തോടെ 1,673 രൂപയിലാണ് വ്യാപാരാന്ത്യത്തിൽ ഓഹരി വിലയുള്ളത്. 65.77 ലക്ഷം ഓഹരികളാണ് ഒഎഫ്എസ് വഴി കേന്ദ്രം വിറ്റഴിക്കുന്നത്. ഗ്രീൻ ഷൂ ഓപ്ഷൻ പ്രയോജനപ്പെടുത്തി മറ്റൊരു 2.5% ഓഹരികൾ കൂടി വിൽക്കുന്നതോടെ 5% ആകും. 25,000 ഓഹരികൾ (അഥവാ 0.19%) കമ്പനിയിലെ യോഗ്യരായ ജീവനക്കാർക്കായി ഒഎഫ്എസിൽ മാറ്റിവയ്ക്കും. ജീവനക്കാർക്ക് പരമാവധി 5 ലക്ഷം രൂപയുടെ ഓഹരികൾക്കായി അപേക്ഷിക്കാം. ഒഎഫ്എസിന് ശേഷം കൊച്ചി കപ്പൽശാലയിൽ കേന്ദ്രത്തിന്റെ ഓഹരി പങ്കാളിത്തം 67.86 ശതമാനമായി കുറയും.

ഭൂരിഭാഗം ഓഹരികളും കൈവശം തന്നെയാണെന്നതിനാൽ കമ്പനിയിൽ കേന്ദ്രത്തിനുള്ള നിയന്ത്രണാധികാരത്തെ ഓഹരി വിൽപന ബാധിക്കില്ല. കേന്ദ്രത്തിനാകട്ടെ സ്വന്തം സാമ്പത്തികാവശ്യം നിറവേറ്റാൻ മൂലധനം സമാഹരിക്കാനും ഒഎഫ്എസ് സഹായിക്കും.

വൈകിയോ ഒഎഫ്എസ്?

കൊച്ചി കപ്പൽശാലയുടെ ഓഹരിവില ഇക്കഴിഞ്ഞ ജൂലൈ എട്ടിന് സർവകാല റെക്കോർഡായ 2,979.45 രൂപയിൽ എത്തിയിരുന്നു. മൂന്നാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ  ഉൾപ്പെടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില വൻതോതിൽ കുതിച്ചുയർന്നിരുന്നു. ഇത്തരത്തിൽ ഉയർന്ന വില അവസരമാക്കി, കേന്ദ്രം ഓഫർ-ഫോർ-സെയിൽ നടത്തിയേക്കുമെന്ന് കരുതപ്പെട്ടിരുന്നു. നിലവിൽ ഓഹരിക്ക് 1,540 രൂപ വിലയിലാണ് ഒഎഫ്എസ്. ഇതാകട്ടെ, ഇന്ന് കമ്പനിയുടെ വ്യാപാരാന്ത്യത്തിലെ വിലയായ 1,673 രൂപയെ അപേക്ഷിച്ച് 133 രൂപ കുറവുമാണ്. അതായത്, കുറഞ്ഞ വിലയ്ക്ക് (ഡിസ്കൗണ്ട് നിരക്കിൽ) കൊച്ചി കപ്പൽശാലയുടെ ഓഹരി വാങ്ങാം.

കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ലാഭവും ഓർഡറുകളും

നടപ്പുവർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 77% വള‌ർച്ചയോടെ 174.2 കോടി രൂപ ലാഭം കൊച്ചിൻ ഷിപ്പ്‌യാർഡ് നേടിയിരുന്നു. 98.6 കോടി രൂപയായിരുന്നു മുൻ വർഷത്തെ സമാനപാദ ലാഭം. ജൂൺപാദത്തിലെ കണക്കുപ്രകാരം ഏകദേശം 22,500 കോടി രൂപയുടെ ഓർഡറുകൾ കമ്പനിയുടെ കൈവശമുണ്ട്.

English Summary:

Narendra Modi Government to Divest Stake in Cochin Shipyard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com