ADVERTISEMENT

ഒട്ടാവ∙ ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്നു വ്യക്തമാക്കുന്ന ശക്തമായ തെളിവുകളില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയ്ക്കെതിരായ ആരോപണമെന്നും ഫോറിന്‍ ഇന്‍റര്‍ഫിയറന്‍സ് കമ്മിഷനു മുന്‍പാകെ ട്രൂ‍ഡോ വ്യക്തമാക്കി. പിന്നാലെ, ഇന്ത്യ ആവര്‍ത്തിച്ചുകൊണ്ടിരുന്ന കാര്യമാണ് ട്രൂഡോ ഇപ്പോള്‍ പറഞ്ഞതെന്നു വിദേശകാര്യമന്ത്രാലയം അര്‍ധരാത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രതികരിച്ചു.

നിജ്ജര്‍ വധവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കു തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്ന അവകാശവാദം അവസാനിപ്പിച്ചാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ തുറന്നുപറച്ചില്‍. നരേന്ദ്ര മോദി സർക്കാരിനെതിരെ പ്രവർത്തിക്കുന്ന കാനഡ പൗരന്മാരെക്കുറിച്ച് ഇന്ത്യൻ നയതന്ത്രപ്രതിനിധികൾ വിവരങ്ങൾ ശേഖരിച്ചുവെന്നും അത് സർക്കാരിലെ മുതിർന്നവർക്കും ലോറൻസ് ബിഷ്ണോയി പോലുള്ള സംഘങ്ങൾക്കും കൈമാറിയിട്ടുണ്ടെന്നും കമ്മിഷൻ മുൻപാകെ ട്രൂ‍ഡോ അവകാശപ്പെട്ടു. വ്യക്തമായ തെളിവുകളൊന്നും ഇന്ത്യയ്ക്കു കൈമാറിയിട്ടില്ലെന്നും രഹസ്യാന്വേഷണ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍, കൊലയ്ക്കു പിന്നില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് അനുമാനിക്കാനാകുമെന്നും ട്രൂഡോ പറഞ്ഞു.

ഇന്ത്യ തുടര്‍ച്ചയായി പറയുന്ന കാര്യമാണിതെന്നും ഇന്ത്യയ്ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുമെതിരെയുള്ള ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവുകളും കാനഡ കൈമാറിയിട്ടില്ലെന്നു കേന്ദ്രവിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാകുന്നതിന്‍റെ ഉത്തരവാദിത്തം ട്രൂഡോയ്ക്ക് മാത്രമായിരിക്കുമെന്നും അര്‍ധരാത്രിയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ട്രൂഡോയുടെ പ്രസ്താവനയെത്തുടർന്ന് ഇന്ത്യയും കാനഡയും ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ വീതം പുറത്താക്കിയിരുന്നു. 

ഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ, ഇന്ത്യയ്ക്കെതിരെ കാനഡയിലിരുന്ന് പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ വാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്നും ട്രൂഡോ കമ്മിഷന്‍ മുന്‍പാകെ പറഞ്ഞു. നിജ്ജര്‍ വധത്തെക്കുറിച്ചു മോദിയുമായി ചര്‍ച്ച ചെയ്തെന്നും ട്രൂ‍ഡോ വ്യക്തമാക്കി. അതേസമയം, ട്രൂഡോയുടെ നിലപാടുകള്‍ക്കെതിരെ കാനഡയില്‍ പ്രതിപക്ഷം രൂക്ഷവിമര്‍ശനം തുടരുകയാണ്.

English Summary:

Canada-India relations; nijjar assassination; Justin Trudeau response

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com