ADVERTISEMENT

തിരുവനന്തപുരം∙ ഏറെ ജോലിഭാരം ഉള്ള ഒരു വകുപ്പിൽ മുപ്പതിലേറെ വർഷക്കാലം ജോലി ചെയ്ത് യാത്ര പറഞ്ഞു പോകുമ്പോൾ നവീൻ ബാബു കുറഞ്ഞപക്ഷം ഇതിലും മികച്ച യാത്രയയപ്പ് അർഹിച്ചിരുന്നതായി മുൻ പത്തനംതിട്ട കലക്ടർ പി.ബി.നൂഹ്. വെള്ളപൊക്കം, ശബരിമലയിലെ സ്ത്രീപ്രവേശനം, കോവിഡ് എന്നീ മൂന്നു പ്രതിസന്ധി ഘട്ടങ്ങളെയും ഒരു പരിധി വരെ തരണം ചെയ്യാൻ തന്നെ സാധിച്ചത് നവീന്‍ ഉൾപ്പെടെയുള്ള അതിസമർഥരായ ഉദ്യോഗസ്ഥരുടെ സഹകരണം കൊണ്ടാണ്. എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള, ഒരു കാര്യത്തിലും ഒരിക്കൽ പോലും പരാതി പറയാത്ത ഒരു ഉദ്യോഗസ്ഥൻ ഇത്തരത്തിൽ യാത്ര പറഞ്ഞു പോകുന്നത് അസഹനീയമാണെന്നും പി.ബി.നൂഹ് സമൂഹമാധ്യമത്തിൽ കുറിച്ചു.

‘‘ വെള്ളപ്പൊക്കത്തിൽ ആയിരക്കണക്കിന് കുട്ടികൾ വളണ്ടിയർമാരായി പ്രവർത്തിക്കുന്നതിന് മുന്നോട്ടു വന്നപ്പോൾ അവരുടെ ഏകോപനം ഏൽപ്പിക്കാൻ നവീൻ ബാബുവിനെക്കാൾ മികച്ച ഓഫിസർ ഉണ്ടായിരുന്നില്ല. പത്തനംതിട്ടയിലെ പ്രമാടത്ത് മാസങ്ങളോളം പ്രവർത്തിച്ചിരുന്ന ഫ്ലഡ് റിലീഫ് മെറ്റീരിയൽ കലക്‌ഷൻ സെന്ററിൽ വെളുപ്പിനു മൂന്നു മണി വരെ പ്രവർത്തിച്ചിരുന്ന നവീൻ ബാബുവിനെയാണ് എനിക്ക് പരിചയം. എല്ലാവരോടും ചിരിച്ചു കൊണ്ടു മാത്രം ഇടപെട്ടിരുന്ന, സൗഹൃദത്തോടെ മാത്രം പെരുമാറിയിരുന്ന നവീൻ ബാബുവിന് കുട്ടികളോട് അടുത്ത ബന്ധം പുലർത്താൻ കഴിഞ്ഞത് പ്രമാടത്തെ കലക്‌ഷൻ സെന്ററിന്റെ പ്രവർത്തനത്തെ തൊല്ലൊന്നുമല്ല സഹായിച്ചത്.

ശബരിമലയുമായി ബന്ധപ്പെട്ട പ്രതിസന്ധികളിലും പ്രവൃത്തികൾ വിശ്വസിച്ചേൽപ്പിക്കാൻ കഴിയുമായിരുന്ന കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബു. 2019 ലെ കോവിഡ് കാലത്ത് തിരുവല്ലയിൽ പ്രവർത്തിച്ചിരുന്ന കോവിഡ് ക്വാറന്റൈൻ സെന്റർ പരാതികൾ ഏതുമില്ലാതെ മികച്ച രീതിയിൽ ഏകോപിപ്പിക്കുന്നതിൽ നവീൻ ബാബുവിന്റെ സംഘടനാ പാടവം പ്രകടമായിരുന്നു. സഹപ്രവർത്തകനായി കൂടെ ഉണ്ടായിരുന്ന മൂന്നു വർഷക്കാലം ഒരു പരാതിയും കേൾപ്പിക്കാത്ത, ഏത്  ഔദ്യോഗികകാര്യവും 100  ശതമാനം വിശ്വസിച്ച് ഏൽപ്പിക്കാൻ കഴിയുമായിരുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരിൽ  ഒരാൾ എന്നതാണ് നവീൻ ബാബുവിനെക്കുറിച്ച് എന്റെ ഓർമ. നിങ്ങളുടെ സ്നേഹപൂർണമായ  പെരുമാറ്റത്തിന്റെ, സഹാനുഭൂതിയുടെ പങ്കു പറ്റിയ ആയിരങ്ങൾ എന്നും നിങ്ങളെ കൃതജ്ഞതയോടെ ഓർക്കുന്നുണ്ടാകും. അതിൽ ഞാനുമുണ്ടാകും’’–നൂഹ് കുറിപ്പിൽ പറഞ്ഞു.

English Summary:

P.B. Nooh's Heartfelt Tribute to Naveen Babu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com