ADVERTISEMENT

ഗുവാഹത്തി ∙ ഇന്ത്യൻ പ്രീമിയർ ലീഗുമായി (ഐ‌പി‌എൽ) ബന്ധപ്പെട്ട അനധികൃത വാതുവയ്പ് കേസിൽ നടി തമന്ന ഭാട്ടിയയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ‍.ഡി). അനധികൃത വാതുവയ്പ് സംഭവങ്ങളിൽ പ്രതിസ്ഥാനത്തുള്ള മഹാദേവ് ഓൺലൈൻ ഗെയിമിങ്ങിന്റെ ഉപകമ്പനി ആപ്പിൽ ഐ‌പി‌എൽ മത്സരങ്ങൾ കാണാൻ പരസ്യം ചെയ്തതായി ആരോപിച്ചു തമന്നയ്ക്ക് ഇ.ഡി സമൻസ് അയച്ചിരുന്നു.

അമ്മയ്‌ക്കൊപ്പം ഉച്ചയ്ക്ക് ഒന്നരയോടെയാണു തമന്ന ഇ.ഡി ഓഫിസിൽ എത്തിയത്. ചോദ്യം ചെയ്യൽ വൈകുന്നേരം വരെ തുടർന്നു. സ്‌പോർട്‌സ് ബെറ്റിങ് ഉൾപ്പെടെ വിവിധതരം ചൂതാട്ടങ്ങൾ വാഗ്ദാനം ചെയ്യുന്ന ബെറ്റിങ് എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമായ ഫെയർപ്ലേ പ്രൊമോട്ട് ചെയ്യുന്നതിലെ പങ്കാണു പ്രധാനമായും തമന്നയോട് അന്വേഷിച്ചത്. മഹാദേവ് ഓൺലൈൻ ഗെയിമിങ് ആപ്പിന്റെ ഉപകമ്പനിയാണ് ഫെയർപ്ലേ. മഹാദേവ് ആപ്പിന്റെ പ്രൊമോഷനൽ പ്രവർത്തനങ്ങളിൽ പങ്കാളിയായതിന് ബോളിവുഡ് താരങ്ങളായ രൺബീർ കപൂറിനും ശ്രദ്ധ കപൂറിനും ഇ.ഡി നേരത്തേ സമൻസ് അയച്ചിരുന്നു. 

ക്രിക്കറ്റ്, ഫുട്ബോൾ, പോക്കർ (ചീട്ടുകളി) തുടങ്ങി നിരവധി ഗെയിമുകളിൽ അനധികൃത വാതുവയ്പിനുള്ള പ്ലാറ്റ്‌ഫോമുകൾ മഹാദേവ് ആപ്പ് ഒരുക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ആപ്പിന്റെ സ്ഥാപകൻ സൗരഭ് ചന്ദ്രകറിന് എതിരെയും അന്വേഷണമുണ്ട്. അനധികൃത പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ പങ്കുണ്ടെന്നു സംശയിക്കുന്ന അഭിനേതാക്കളെയും മറ്റും ചോദ്യം ചെയ്തു. 2024 ഏപ്രിലിൽ, മുംബൈ സൈബർ സെല്ലിലെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐ‌ടി) ബോളിവുഡ് നടനും ഫിറ്റ്‌നസ് ഇൻഫ്ലുവൻസറുമായ സാഹിൽ ഖാനെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം, മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ശ്രദ്ധ കപൂറിനെയും രൺബീർ കപൂറിനെയും ചോദ്യം ചെയ്തു.‌ സൗരഭ് ചന്ദ്രകർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിനു കൊമീഡിയൻ കപിൽ ശർമയ്ക്കു സമൻസ് അയച്ചിരുന്നു.

English Summary:

Tamannaah Bhatia Summoned by ED in IPL Betting Probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com